മനുഷ്യന്റെ സമഗ്ര വളർച്ചയിലൂന്നിയുള്ള വികസനമാണ് നടപ്പാക്കേണ്ടതെന്നു ഫ്രാൻസിസ് മാർപാപ്പ. ആഫ്രിക്കൻ പര്യടനത്തിന്റെ ഭാഗമായി മഡഗാസ്കറിലെത്തിയ മാർപാപ്പ, പ്രസിഡന്റിന്റെ കൊട്ടാരത്തിൽ സിവിലിയൻ ഉദ്യോഗസ്ഥരോടും നയതന്ത്ര പ്രതിനിധികളോടും സംസാരിക്കുകയായിരുന്നു.
രാജ്യത്തിന്റെ വികസനമെന്നതു സാമ്പത്തിക വളർച്ച മാത്രമാക്കി ഒതുക്കരുതെന്നു വി. പോൾ ആറാമൻ മാർപാപ്പ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വികസനം ഓരോ വ്യക്തിയുടെയും വളർച്ചയെ പ്രോത്സാഹിപ്പിക്കണം. ഓരോരുത്തർക്കും വ്യക്തിയെന്ന നിലയിൽ പൂര്ണ്ണനാകാനുള്ള അവസരവും ലഭിക്കണം. സാഹോദര്യം, പങ്കുവയ്ക്കൽ, പരസ്പരം സഹായിക്കൽ, ഐക്യദാർഢ്യം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വികസനം നടപ്പാക്കപ്പെടുമ്പോൾ ഒരാളും ഒഴിവാക്കപ്പെടില്ല. ഈ ലക്ഷ്യത്തിനായി കത്തോലിക്കാ സഭ ഇതര സഭകളുമായും മതങ്ങളുമായും സമൂഹത്തിലെ വിഭാഗങ്ങളുമായും യോജിച്ചു പ്രവർത്തിക്കും.
വിവിധതരം സസ്യങ്ങളും ജീവികളുമുള്ള മഡഗാസ്കർ, ജൈവ വൈവിധ്യത്താൽ സമ്പന്നമാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. വ്യാപക വന-നശീകരണം ഈ സമ്പത്തിനു ഭീഷണി ഉയർത്തുന്നുണ്ട്. അതു മഡാഗാസ്കറിന്റെ മാത്രമല്ല, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ നിലനിൽപ്പിനു തന്നെ ആപത്താണെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
മൊസാംബിക് സന്ദർശിച്ച ശേഷമാണ് മാർപാപ്പ മഡഗാസ്കറിലെത്തിയത്. മൗറീഷ്യസും അദ്ദേഹം സന്ദർശിക്കുന്നുണ്ട്.