കൂടണയാൻ കൂട്ടിനെത്തുന്നതും കാത്ത്

ജിന്‍സി സന്തോഷ്‌

‘അമ്മ’ ആഘോഷിക്കപ്പെടാതെ പോകുന്ന സുകൃതകൂട്ടുകളുടെ കൂടാരമാണ്. സ്നേഹത്തിന്റെ എല്ലാ പാഠങ്ങൾക്കുമുള്ള ആദ്യ പാഠപുസ്തകം അമ്മയാണ്. ആഴമുള്ള ബന്ധങ്ങളുടെ സൂക്ഷിപ്പുകാരായി അമ്മമാരോളം വേറാരുമില്ല പാരിൽ. ഉണ്ണാൻ മറന്നാലും ഊട്ടാൻ മറക്കാത്തവൾ. ഊഷ്മളമായ ബന്ധങ്ങളുടെ കരുതൽ കാത്തുസൂക്ഷിക്കാൻ, ബന്ധങ്ങൾ ശുഷ്കിക്കുമ്പോൾ, കാലഘട്ടത്തിന്റെ വീണ്ടെടുപ്പിനായി കെട്ടുറപ്പുള്ള മനുഷ്യബന്ധങ്ങളുടെ കരുതൽ വേണമെന്ന് വൃദ്ധസദനങ്ങളിലെ അമ്മമാരുടെ കണ്ണീർ നമ്മെ ഓർമ്മിപ്പിക്കുന്നു.

അന്ന്, അമ്മയുടെ കൈ പിടിച്ച് സ്കൂളിലേക്ക് കയറും നേരം നിന്റെ കണ്ണിലൊരു പ്രതീക്ഷയുണ്ടായിരുന്നു. വൈകുന്നേരം അതേ കൈപിടിച്ച് തിരികെ പോകാമെന്ന്. ഇന്ന്, നിന്റെ കൈ പിടിച്ച് വൃദ്ധസദനത്തിന്റെ പടികൾ കയറുമ്പോൾ ആ അമ്മയുടെ കണ്ണിൽ അതേ പ്രതീക്ഷ കാണുന്നില്ല.

സങ്കടങ്ങളുടെ ‘അരിക്കലം’ തിളച്ചുമറിയുമ്പോൾ കണ്ണീരുകൊണ്ടു് തീയണച്ച് വീടിന്റെ അകത്തളങ്ങളിലും അടുക്കളയുടെ പുകമറയുള്ളിലുമിരുന്നുള്ള അമ്മമാരുടെ കണ്ണീരിന്റെയും പ്രാർത്ഥനയുടെയും ആകെ തുകയാണ് എന്റെയും നിന്റെയും ഈ ജീവിതം എന്ന് തിരിച്ചറിയുക. “നിനക്കു ജന്മം നല്കിയ പിതാവിനെ അനുസരിക്കുക; വൃദ്ധയായ അമ്മയെ നിന്ദിക്കരുത്” (സുഭാ. 23:22).

“മാതാപിതാക്കന്മാരാണ് നിനക്ക് ജന്മം നൽകിയതെന്നോർക്കുക. നിനക്ക് അവരുടെ ദാനത്തിന് എന്തു പ്രതിഫലം നൽകാൻ കഴിയും” (പ്രഭാ. 7:28).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.