ഇന്നിന്റെ സൗഭാഗ്യങ്ങളെ ആരാധനയാക്കുക

ജിന്‍സി സന്തോഷ്‌

ഒരു വിശ്വാസിക്ക് ആത്മീയജീവിതത്തിൽ വരൾച്ചയുടെയും സമൃദ്ധിയുടെയും കാലങ്ങളുണ്ട്. സമൃദ്ധിയുടെ കാലങ്ങളിൽ ഹൃദയമാകുന്ന ജലസംഭരണികൾ കഴിയുന്നത്ര നിറച്ചുവച്ചാൽ വിശ്വാസയാത്രയിൽ നാം തളർന്നുവീഴില്ല. ദൈവവചനം കേൾക്കാനും ദൈവത്തെ അറിയാനും വചനം വായിക്കാനും പഠിക്കാനും എത്രയോ അവസരങ്ങൾ ജീവിതത്തിൽ കടന്നുപോകുന്നു. നാളെ ഈ അവസരങ്ങൾ ഉണ്ടാകുമെന്നതിന് എന്താണുറപ്പ്? അവസരം ഉണ്ടായാൽ തന്നെ ആരോഗ്യം ഉണ്ടാകുമെന്ന് എന്താണുറപ്പ്?

“ഒന്നിലും സന്തോഷം തോന്നുന്നില്ല എന്ന് നീ പറയുന്ന ദുർദിനങ്ങളും വർഷങ്ങളും ആഗമിക്കും മുമ്പ് യൗവനകാലത്ത് നിന്റെ സൃഷ്ടാവിനെ സ്മരിക്കുക” (സഭാപ്രസം. 12:1). കൈ ഉയർത്താൻ സാധിക്കുന്ന കാലത്ത് കൈ ഉയർത്തിത്തന്നെ ദൈവത്തെ സ്തുതിക്കുക. അധരം തുറക്കാനും ശബ്ദമുയർത്താനും കഴിയുന്ന നാളുകളിൽ ശബ്ദമുയർത്തി തന്നെ ദൈവത്തെ ആരാധിക്കണം. കണ്ണിനു കാഴ്ച്ചയുള്ള കാലത്ത് തന്നെ വചനം വായിക്കുകയും പഠിക്കുകയും ചെയ്യണം. കാലുകൾക്ക് സ്വാധീനം ഉള്ളപ്പോൾ ദേവാലയങ്ങളിൽ നിത്യസന്ദർശനം നടത്തുക. കാരണം, ഒരു വേള എല്ലാ സാഹചര്യവും ജീവിതവും കീഴ്മേൽ മറിയാം. “കർത്താവിങ്കലേക്ക് തിരിയാൻ വൈകരുത്. നാളെ നാളെ എന്ന് നീട്ടിവയ്ക്കരുത്” (പ്രഭാ. 5:7).

ആകയാൽ കർത്താവ് തരുന്ന അവസരങ്ങളും ആത്മീയമഴകളും ആവോളം സംഭരിച്ചാൽ വർൾച്ചയുടെയും കണ്ണീരിന്റെയും കാലങ്ങളെ നമുക്ക് മറികടക്കാൻ കഴിയും.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.