ആഗസ്റ്റ് 24: വിശുദ്ധ ബര്‍ത്തലോമ്യ ശ്ലീഹ

ഈശോ തന്റെ ശിഷ്യരാകാന്‍ തിരഞ്ഞെടുത്ത പന്ത്രണ്ടുപേരില്‍ ഒരാളാണ് വി. ബെര്‍ത്തലോമ്യ. സുവിശേഷത്തില്‍ ശ്ലീഹന്മാരുടെ പേരുകള്‍ നല്കുമ്പോള്‍ ആറാമതാണ് വി. ബെര്‍ത്തലോമ്യയുടെ പേര് നല്കിയിരിക്കുന്നത്. ഗലീലിയായിലെ കാനായാണ് ശ്ലീഹായുടെ ജന്മദേശമെന്നു വിശ്വസിക്കപ്പെടുന്നു.

പന്തക്കുസ്താ ദിനത്തിനുശേഷം പരിശുദ്ധാത്മാവിനാല്‍ പൂരിതനായ ബെര്‍ത്തലോമ്യാ ശ്ലീഹാ, ഈശോമിശിഹായുടെ സുവിശേഷം ലോകത്തിന്റെ അതിര്‍ത്തികള്‍വരെ അറിയിക്കുക എന്ന ദൗത്യവുമായി പൗരസ്ത്യദേശങ്ങളിലേക്കു പോയി. അദ്ദേഹം സുവിശേഷപ്രചരണത്തിനായി ഭാരതത്തിലെത്തിയെന്നും വി. മത്തായിയുടെ സുവിശേഷത്തിന്റെ ഒരു പ്രതി അദ്ദേഹം കൊണ്ടുവന്നെന്നും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശ്ലീഹാ, ഭാരതം കൂടാതെ മൊസൊപ്പൊട്ടോമിയാ, പാര്‍ത്ഥ്യാലിക്കോണിയ എന്നീ സ്ഥലങ്ങളിലും സുവിശേഷം അറിയിച്ചു.

പിന്നീട് അദ്ദേഹം അര്‍മീനിയായിലേക്കാണ് പോയത്. അവിടെ സുവിശേഷം പ്രസംഗിക്കുമ്പോള്‍ ശ്ലീഹാ ആക്രമിക്കപ്പെടുകയും രക്തസാക്ഷിയാവുകയും ചെയ്തു. അദ്ദേഹം കുരിശില്‍ തറയ്ക്കപ്പെട്ടാണ് മരിച്ചതെന്നും അല്ലാ, ജീവനോടെ തോലുരിഞ്ഞാണെന്നും വിഭിന്ന അഭിപ്രായങ്ങളുണ്ട്.

വിചിന്തനം: ”ദൈവത്തിനായി സര്‍വവും ത്യജിച്ചാല്‍ സര്‍വവും നീ കണ്ടെത്തും. അത്യാഗ്രഹം വെടിയുക. എന്നാല്‍ നാം സ്വസ്ഥത പ്രാപിക്കും.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.