ആസിഡ് ആക്രമണത്തിന് ഇരയായ ക്രൈസ്തവബാലന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു 

ബീഹാറില്‍ ക്രൈസ്തവ വിശ്വാസിയായ നിതീഷ് കുമാർ എന്ന പതിനാറുകാരൻ ആസിഡ് ആക്രമണത്തിന് ഇരയായി. ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാൽ കുട്ടി രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തല്‍. ആഗസ്റ്റ് പതിനൊന്നാം തീയതിയാണ് നിതീഷിനു നേരെ ആക്രമണം ഉണ്ടായത്.

സാധനങ്ങൾ വാങ്ങാൻ ചന്തയിലേക്ക് പോകുന്ന വഴിക്കാണ് നിതീഷ് ആക്രമിക്കപ്പെട്ടത്. ഉടനെ തന്നെ പാട്നയിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യസ്ഥിതി കൂടുതൽ വഷളാകുകയായിരുന്നു. തീവ്ര ഹിന്ദുത്വവാദികളാണ് അക്രമത്തിനു പിന്നിലെന്നാണ് ​മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിതീഷ് കുമാറിന്റെ ശരീരത്തിൽ 65 % പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ 15 ശതമാനം ആഴത്തിലുള്ളതാണ്. കുട്ടിയുടെ ശരീരത്തിലെ അവശേഷിക്കുന്ന തൊലി എടുത്ത് പൊള്ളലേറ്റ ഭാഗങ്ങളിൽ വച്ചുപിടിപ്പിക്കുക എന്നൊരു മാർഗ്ഗമാണ് അവശേഷിക്കുന്നതെന്നും എന്നാൽ പൊള്ളലേൽക്കാത്ത വളരെ കുറച്ച് ശരീരഭാഗങ്ങൾ മാത്രമേ ഉള്ളൂ എന്നത് വെല്ലുവിളിയാണെന്നും നിതീഷിനെ ചികിത്സിക്കുന്ന ഡോക്ടർ കെ.എൻ. തിവാരി പറഞ്ഞു.

സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പ് പ്രദേശത്തെ ക്രൈസ്തവ വിശ്വാസികളെ അവിടെ നിന്ന് തുരത്തുമെന്ന് തീവ്രചിന്താഗതിയുള്ള ഏതാനും ഹിന്ദുത്വവാദികള്‍ മുന്നറിയിപ്പ് നൽകിയ കാര്യം നിതീഷിന്റെ സഹോദരനായ സഞ്ജീത്ത് കുമാർ മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസിനോട് വെളിപ്പെടുത്തി. മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും വിശ്വാസം ഉപേക്ഷിക്കാൻ തങ്ങൾ സന്നദ്ധരല്ലായിരുന്നുവെന്നും സഞ്ജീത്ത് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.