ഇസ്രായേലി വനിതകൾക്ക് നേരെ അതിക്രമം; കുറ്റസമ്മതം നടത്തി പാലസ്തീൻ ഭീകരൻ

ഒക്ടോബറിൽ നടന്ന ഇസ്രായേൽ-പാലസ്തീൻ ആക്രമണത്തിനിടെ ഇസ്രായേലി വനിതയെ ബലാത്സംഗം ചെയ്തതായി വെളിപ്പെടുത്തി പലസ്തീൻ ഇസ്ലാമിക് ജിഹാദി ഗ്രൂപ്പിലെ ഭീകരൻ. ഇസ്രായേൽ അന്വേഷണ സംഘത്തോടാണ് ഇയാളുടെ വെളിപ്പെടുത്തൽ. ഇസ്രായേലിന്റെ പിടിയിലായ ശേഷമാണ് ഇയാൾ ഇത്തരത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. കുറ്റസമ്മതത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇസ്രായേൽ പ്രതിരോധ സേന തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

‘ഞാൻ അവളെ നിലത്ത് കിടത്തി. വസ്ത്രങ്ങൾ അഴിച്ചശേഷം അവളെ ബലാത്സംഗം ചെയ്തു’ എന്ന് ഇയാൾ പറഞ്ഞതായി ഇസ്രയേൽ പ്രതിരോധ സേനാ വക്താക്കൾ പറഞ്ഞു. ആക്രമണത്തിനിടെ നിരവധി സാധാരണക്കാരെ താൻ വെടിവെച്ചിട്ടെന്നും ഗ്രനേഡുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തിയെന്നും ഇയാൾ അവകാശപ്പെട്ടു.

ഒക്ടോബറിൽ നടന്ന ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയവർക്ക് നേരെ ലൈംഗികാതിക്രമം നടന്നിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന നേരത്തേ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇയാളുടെ വെളിപ്പെടുത്തൽ. എന്നാൽ ഐക്യരാഷ്ട്ര സഭയുടെ ആരോപണം തള്ളി ഹമാസ് രംഗത്തെത്തുകയും ചെയ്തിരുന്നു.

ഹമാസ് ആക്രമണത്തിനിടെ ലൈംഗികാതിക്രമങ്ങളും കൂട്ടബലാത്സംഗങ്ങളും നടന്നിട്ടുണ്ടെന്നായിരുന്നു യു.എൻ സംഘം വ്യക്തമാക്കിയത്. ഇത്തരം ചൂഷണം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണെന്നും സംഘം പറഞ്ഞു. എന്നാൽ യു.എന്നിന്റെ നിരീക്ഷണം അടിസ്ഥാനരഹിതമാണെന്നായിരുന്നു ഹമാസ് പറഞ്ഞത്. പലസ്തീന്റെ പ്രതിരോധത്തെ ഇല്ലായ്മ ചെയ്യാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും വനിതാ തടവുകാർക്കെതിരെ തങ്ങൾ ആക്രമണങ്ങൾ നടത്തിയിട്ടില്ലെന്നും ഹമാസ് വൃത്തങ്ങൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.