യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെയിംസ് ഡേവിഡ് വാൻസിനെ വത്തിക്കാനിൽ സ്വീകരിച്ച് ഫ്രാൻസിസ് മാർപാപ്പ. പാപ്പയുടെ വസതിയായ കാസ സാന്താ മാർട്ടയിൽ ക്യാമറകളോ, പത്രപ്രവർത്തകരോ ഇല്ലാതെ തികച്ചും സ്വകാര്യമായാണ് കൂടിക്കാഴ്ച നടന്നത്. വളരെ ഹ്രസ്വമായ കൂടിക്കാഴ്ചയിൽ ഇരുകൂട്ടരും പരസ്പരം ഈസ്റ്റർ ആശംസകൾ നേർന്നു എന്ന് വത്തിക്കാൻ പ്രസ്സ് ഓഫീസ് അറിയിച്ചു.

ഏപ്രിൽ 19 ന്, ജെ ഡി വാൻസും പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിനും തമ്മിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയെ തുടർന്നാണ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ച നടന്നത്. വത്തിക്കാനിൽ നടന്ന ആ യോഗത്തിൽ, ലോകത്തിലെ മാരകമായ മാനുഷിക സാഹചര്യങ്ങളെ അവർ അഭിസംബോധന ചെയ്തു. കുടിയേറ്റക്കാർ, അഭയാർഥികൾ, തടവുകാർ എന്നിവർക്ക് പ്രത്യേകശ്രദ്ധ നൽകിക്കൊണ്ട് മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത ഇരുവരും പുതുക്കി.

കർദിനാൾ പരോളിൻ, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായുമുള്ള ബന്ധങ്ങളുടെ സെക്രട്ടറി മോൺസിഞ്ഞോർ പോൾ റിച്ചാർഡ് ഗാലഗർ എന്നിവർ ഉൾപ്പെടുന്ന വാൻസിന്റെ വത്തിക്കാനിലേക്കുള്ള ഔദ്യോഗിക സന്ദർശനവേളയിൽ ‘അന്താരാഷ്ട്ര സാഹചര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ കൈമാറ്റം നടന്നു’ എന്ന് വത്തിക്കാൻ പ്രസ്സ് ഓഫീസ് ഒരു പ്രസ്താവനയിൽ റിപ്പോർട്ട് ചെയ്തു.

സംഭാഷണത്തിൽ പ്രത്യേകിച്ച്, സായുധസംഘട്ടനങ്ങൾ, രാഷ്ട്രീയ സംഘർഷങ്ങൾ, മാനുഷിക പ്രതിസന്ധികൾ എന്നിവയാൽ ബാധിക്കപ്പെട്ട രാജ്യങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകി. കൂടാതെ കുടിയേറ്റക്കാർ, അഭയാർഥികൾ, തടവുകാർ തുടങ്ങിയ വിഷയങ്ങളും പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളും അഭിസംബോധന ചെയ്തുവെന്നും വത്തിക്കാൻ റിപ്പോർട്ട് ചെയ്തു.

2019 ൽ കത്തോലിക്കാ വിശ്വാസത്തിലേക്കു പരിവർത്തനം ചെയ്ത യു എസ് വൈസ് പ്രസിഡന്റ്, വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദിനാൾ ക്ലോഡിയോ ഗുഗെറോട്ടിയുടെ കാർമ്മികത്വത്തിൽ ദുഃഖവെള്ളിയാഴ്ച ചടങ്ങിൽ പങ്കെടുത്തിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.