മുല്ലപ്പെരിയാർ വിഷയത്തിലെ സുപ്രീം കോടതി നിരീക്ഷണം സ്വാഗതാർഹം: സീറോ മലബാർ സഭാ സിനഡ്

മുല്ലപ്പരിയാർ വിഷയത്തിൽ സമർപ്പിച്ച ഹർജിയിൽ വാദം നടക്കുന്ന അവസരത്തിൽ, ഡാമിന്റെ പരിസരത്തു താമസിക്കുന്ന ജനങ്ങളുടെ സുരക്ഷയാണ് മുഖ്യം എന്ന സുപ്രീം കോടതി നീരീക്ഷണം സ്വാഗതാർഹമെന്ന് സീറോ മലബാർ സഭാ സിനഡ്. ലക്ഷക്കണക്കിന് ആളുകളുടെ ജീവനും സ്വത്തും അപകടത്തിലാക്കുന്ന പ്രതിസന്ധിയാണ് മുല്ലപ്പെരിയാർ അണക്കെട്ട്. വിവിധ വിദഗ്ധ സമിതികൾ ഇതിനോടകം നടത്തിയ പഠനങ്ങൾ ഇക്കാര്യം ശരി വച്ചിട്ടുള്ളതാണ്. ‍ഡാമിന്റെ പരിസരവാസികളായ ജനങ്ങൾ വലിയ ആശങ്കയിലും അപകടഭീഷണിയിലുമാണ് കഴിയുന്നത്.

പല തരത്തിലും രാഷ്ട്രീയവത്ക്കരിക്കപ്പെട്ട ഈ വിഷയത്തിൽ ഗൗരവമായ പരിഗണനയും വിലയിരുത്തലും അനിവാര്യമാണ്. ജനങ്ങളുടെ സുരക്ഷയും ആരോഗ്യവും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ചുകൊണ്ട് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ സത്വരമായ ശ്രദ്ധയും ‍ഇടപെടലും ഉണ്ടാകണമെന്ന് സിന‍ഡ് ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ കേസ് അടുത്തതായി പരിഗണിക്കുന്നതിനു മുമ്പായി സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ക്രിയാത്മകമായ ഇടപെടലുകൾ ജനം പ്രതീക്ഷിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.