ഉക്രൈനിൽ സമാധാനത്തിനായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് ലെയോ പാപ്പ

ഉക്രൈനിൽ സമാധാനത്തിനായി പ്രാർഥിക്കാൻ ലെയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു. ഉക്രൈനിലെ ലത്തീൻ സഭയുടെ പുനഃസ്ഥാപനത്തിന്റെ 35-ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കുന്ന തന്റെ പ്രത്യേക പ്രതിനിധി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഗറിന് അയച്ച കത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

യുദ്ധം കാരണം ദുരിതമനുഭവിക്കുന്നവർക്കും കുടുംബങ്ങൾക്കും ലോകസമാധാനത്തിനുമായി പ്രാർഥിക്കാൻ പാപ്പ കത്തിലൂടെ അഭ്യർത്ഥിച്ചു. കുടുംബങ്ങളിലും സമാധാനം ഉണ്ടാകാൻ ദൈവത്തോട് അപേക്ഷിക്കാനും പാപ്പ വിശ്വാസികളോട് ആവശ്യപ്പെടുന്നു. 2026 ജൂലൈ 19-ന് ബെർഡിച്ചീവിലെ ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ നാഷണൽ ഷ്രൈനിൽ വെച്ചാണ് ഉക്രൈനിലെ ലത്തീൻ സഭയുടെ പുനഃസ്ഥാപനത്തിന്റെ 35-ാം വാർഷികാഘോഷങ്ങൾ നടക്കുക.

“ഇരുപതാം നൂറ്റാണ്ടിൽ ഉക്രൈനിൽ കത്തോലിക്കാ സഭ സിവിൽ അധികാരികളുടെ നേതൃത്വത്തിൽ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി, ജനങ്ങൾക്കിടയിൽ നിന്ന് സഭയെ പൂർണ്ണമായി തുടച്ചുനീക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ ഉക്രൈനിലെ സഭാ സമൂഹം പിന്നീട് പുതിയ ജീവനും നവീകരിച്ച വളർച്ചയും കണ്ടെത്തി” പാപ്പ കത്തിലൂടെ വ്യക്തമാക്കി.

ഇപ്പോൾ മുപ്പത്തിയഞ്ചാം വാർഷികത്തോടൊപ്പം വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഉക്രെയ്നിലേക്ക് നടത്തിയ അപ്പസ്തോലിക യാത്രയുടെ ഇരുപത്തിയഞ്ചാം വാർഷികവും അവർ ഒരുമിച്ച് ആഘോഷിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.