പലസ്തീനിയൻ പ്രസിഡന്റുമായി ഫ്രാൻസിസ് പാപ്പാ ഫോണിൽ സംസാരിച്ചു

ഫ്രാൻസിസ് പാപ്പായും പലസ്തീൻ പ്രസിഡണ്ട് മുഹമ്മദ് അബ്ബാസും തമ്മിൽ ഫോൺസംഭാഷണം നടന്നതായി വെളിപ്പെടുത്തി വത്തിക്കാന്റെ വാർത്താവിനിമയ കാര്യാലയത്തിന്റെ ഡയറക്ടർ മത്തെയോ ബ്രൂണി. ഇന്നലെ വൈകിട്ട് നടന്ന സംഭാഷണത്തിൽ, സമാധാനം കെട്ടിപ്പടുക്കാൻ ഫ്രാൻസിസ് പാപ്പാ നടത്തുന്ന ശ്രമങ്ങൾക്ക് പ്രസിഡന്റ് നന്ദിപറഞ്ഞതായി പലസ്തീനിയൻ വാർത്താ ഏജൻസിയായ വാഫാ റിപ്പോർട്ട് ചെയ്തു.

വത്തിക്കാന്റെ തുടർച്ചയായുള്ള ഇടപെടലുകൾ, ഉടനടി ഒരു വെടിനിർത്തൽ ആവശ്യപ്പെടാനും സാധാരണജനങ്ങളെ യുദ്ധത്തിന്റെ ക്രൂരതയിൽനിന്ന് രക്ഷിക്കാനും എത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണെന്ന് പ്രസിഡണ്ട് അബ്ബാസ് അടിവരയിട്ടു എന്നും വാഫാ റിപ്പോർട്ടുചെയ്തു. ഗാസയിലേക്ക് മരുന്നും ഭക്ഷണവും വെള്ളവും വൈദ്യുതിയുമെത്തിക്കാൻ സ്ഥിരമായ ഒരു മാനുഷിക ഇടനാഴി സൃഷ്ടിക്കേണ്ട ആവശ്യകതയും അബ്ബാസ് അറിയിച്ചതായാണ് വാഫാ റിപ്പോർട്ട് ചെയ്തത്.

സംഘർഷം ആരംഭിച്ച ഒക്ടോബർ 7 മുതൽ സമാധാനത്തിനായുള്ള വിളി പലപ്രാവശ്യം പാപ്പാ ആവർത്തിച്ചു. ഉടൻ വെടിനിർത്താൻ ആഹ്വാനംചെയ്ത പാപ്പാ, ഹമാസിന്റെ പക്കലുള്ള തടവുകാരെ മോചിപ്പിക്കാനും ഗാസയിലേക്ക് മാനുഷികസഹായമെത്തിക്കാനുമുള്ള ആവശ്യവും ഉന്നയിച്ചു. ദിവസവും ഗാസയിലെ തിരുക്കുടുംബം ഇടവക വികാരിയുമായി സമ്പർക്കം സൂക്ഷിക്കുന്ന ഫ്രാൻസിസ് പാപ്പാ, അമേരിക്കയുടെയും തുർക്കിയുടെയും പ്രസിഡണ്ടുമാരുമായും സമാധാനത്തിനുള്ള വഴികൾ കണ്ടെത്തേണ്ടതിന്റെയും ജറുസലേമിന് പ്രത്യേകസ്ഥാനം നൽകിക്കൊണ്ട് രണ്ടു രാഷ്ട്രങ്ങൾ എന്ന പരിഹാരമാർഗവും മുന്നോട്ടുവച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.