ഉക്രൈന് വീണ്ടും സഹായവുമായി പേപ്പൽ ചാരിറ്റി

പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഉക്രൈന് വീണ്ടും സഹായവുമായി പേപ്പൽ ചാരിറ്റി. കൊറിയൻ കമ്പനി വത്തിക്കാനിലേക്കു കൈമാറിയ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുന്ന ചരക്ക് ഉക്രൈന് കൈമാറുമെന്ന് പേപ്പൽ ചാരിറ്റിയുടെ മുഖ്യചുമതല വഹിക്കുന്ന കർദിനാൾ കോൺറാഡ് ക്രജേവ്സ്കി വെളിപ്പെടുത്തി.

“യുദ്ധം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങൾക്കിടയിൽ 3,00,000 പോഷകസമൃദ്ധമായ ഭക്ഷ്യവസ്തുക്കൾ  വിതരണം ചെയ്യും. റോമിലെ സാന്താ സോഫിയയിലെ ഗ്രീക്ക് – കത്തോലിക്ക ഇടവകയുടെ സമുച്ചയത്തിലെത്തിച്ച വസ്തുക്കൾ പിന്നീട് ഉക്രൈനിലേക്കു കൊണ്ടുപോകും. സഹായവിതരണം നടത്താൻ 30 പേർ സന്നദ്ധത അറിയിച്ചിട്ടുണ്ട്” – കർദിനാൾ ക്രജേവ്സ്കി വെളിപ്പെടുത്തി.

ഉക്രൈനിലേക്കുള്ള അടുത്ത യാത്രകളിൽ വിവിധ സംഘടനകളുടെ സഹായത്തോടെ നിർമ്മിച്ച, വിധവകൾക്കും കുട്ടികളുള്ള അമ്മമാർക്കുമായി ലിവിവിൽ വലിയ ഭവനസമുച്ചയം ഉദ്ഘാടനം ചെയ്യുമെന്നും കർദിനാൾ ക്രജേവ്സ്കി വ്യക്തമാക്കി. ഉക്രൈൻ നേരിടുന്ന യുദ്ധത്തിന്റെ കൊടിയ ഞെരുക്കങ്ങളിൽ ഫ്രാൻസിസ് മാർപാപ്പ നിരവധി തവണ ഉത്കണ്ഠ പ്രകടിപ്പിച്ചിരിന്നു. ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും തെർമൽ ഉടുപ്പുകളും ജനറേറ്ററുകളും ഉൾപ്പെടെയുള്ള സഹായങ്ങൾ വത്തിക്കാൻ നേരത്തെയും എത്തിച്ചുനൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.