
വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിനെയും വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാത്തിയെയും 2025 സെപ്റ്റംബർ ഏഴിന് വിശുദ്ധ പദവിയിലേക്ക് ഉയർത്തുമെന്ന് വത്തിക്കാന്‍. ജൂൺ 13 ന് വത്തിക്കാനിൽ നടന്ന, ലെയോ പതിനാലാമൻ മാർപ്പാപ്പയുടെ നേതൃത്വത്തിലുള്ള കർദ്ദിനാൾമാരുടെ ആദ്യ പൊതു സമ്മേളനത്തിലാണ് തീയതി നിശ്ചയിക്കപ്പെട്ടത് .
‘സൈബർ വിശുദ്ധൻ’ എന്നപേരില്‍ അറിയപ്പെടുന്ന ആധുനിക കാലഘട്ടത്തിലെ വിശുദ്ധനാണ് വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസ്. 2006 ൽ 15 വയസ്സുള്ളപ്പോൾ രക്താർബുദം ബാധിച്ചാണ് കാർലോ അക്കുത്തിസ് മരണമടഞ്ഞത്.
‘പർവതാരോഹകരുടെ രക്ഷാധികാരി’ എന്നറിയപ്പെടുന്ന ഇറ്റാലിയൻ യുവാവാണ് വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാത്തി. 1925-ൽ 24-ാം വയസ്സിൽ അന്തരിച്ച ഫ്രാസാത്തി, വടക്കൻ ഇറ്റാലിയൻ നഗരമായ ടൂറിനിൽ നിന്നുള്ള ഒരു പർവതാരോഹകനും ഡൊമിനിക്കന്‍ മൂന്നാം സഭാംഗവുമായിരുന്നു .
വത്തിക്കാന്റെ കൗമാരക്കാരുടെ ജൂബിലി ആഘോഷത്തിനിടെ ഏപ്രിൽ 27 ന് വാഴ്ത്തപ്പെട്ട കാർലോയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുവാൻ ആദ്യം നിശ്ചയിച്ചിരുന്നു. ഏപ്രിൽ 21 ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ മരണത്തെത്തുടർന്ന് ആ ചടങ്ങ് മാറ്റിവയ്ക്കുകയായിരുന്നു. യുവജന ജൂബിലി വേളയിൽ ഓഗസ്റ്റ് മൂന്നിനാണ് വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രാസാത്തിയെ വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ നിശ്ചയിച്ചിരുന്നത്. ആ തിയതി മാറ്റിയാണ് സെപ്റ്റംബർ ഏഴിന് രണ്ടുപേരുടെയും ഒരുമിച്ചാക്കാൻ കൺസിസ്റ്ററി തീരുമാനിച്ചത്.