നൈജീരിയയിൽ ഭീകരാക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ പാർലമെന്റിന്റെ സഹായം അഭ്യർത്ഥിച്ച് ബിഷപ്പ്

ഒക്‌ടോബർ എട്ട് മുതൽ നൈജീരിയയിലെ ബെന്യൂ സ്‌റ്റേറ്റിൽ നടന്ന ഭീകരാക്രമണങ്ങളിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. എന്നാൽ, തുടർച്ചയായുള്ള  ആക്രമണങ്ങളിൽ നൈജീരിയൻ സർക്കാർ നിഷ്‌ക്രിയത്വം പാലിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ, യൂറോപ്യൻ പാർലമെന്റിന്റെ സഹായത്തിനായി അപേക്ഷിച്ച് നൈജീരിയയിലെ മകുർദി രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഫാ. മോസസ് ഇയോറപുവു.

അബുജയിലേക്കുള്ള റോഡിൽ മകുർദിയിൽ നിന്ന് 20 മൈൽ വടക്കുള്ള യെലേവാട്ട പട്ടണത്തിൽ ഒക്‌ടോബർ 12-ന് ഉച്ചകഴിഞ്ഞ് നടന്ന ആക്രമണത്തിൽ ആറു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫുലാനി ഗോത്രഭാഷ സംസാരിക്കുന്ന തോക്കുധാരികൾ, പട്ടണത്തിൽ നിലയുറപ്പിച്ച നൈജീരിയൻ സൈന്യത്തിന്റെ സാന്നിധ്യത്തിലാണ് ആക്രമണം നടത്തിയത്. നൂറോളം തീവ്ര ഇസ്ലാമിക ഭീകരർ മൂന്ന് ദിശകളിൽ നിന്നും പട്ടണത്തിൽ പ്രവേശിച്ച് സിവിലിയന്മാരുമായും സൈന്യവുമായും മൂന്നു മണിക്കൂറോളം വെടിവയ്പ്പ് നടത്തിയതായി യെലേവാട്ട ഇടവക വികാരിയായ ഫാ. വില്യം ഷോം പറഞ്ഞു.

ആക്രമണത്തെ തുടർന്ന് പട്ടണത്തിലെ 3,000 നിവാസികളിൽ ഭൂരിഭാഗവും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പോകാൻ തുടങ്ങി. അവർ രാത്രിയിൽ സെന്റ് ജോസഫ്സ് പള്ളിയിൽ അഭയം പ്രാപിച്ചുവെന്നും ഇടവക വികാരി വെളിപ്പെടുത്തുന്നു. ഒക്ടോബർ 13 വ്യാഴാഴ്‌ച രാത്രി പട്ടണത്തിൽ പ്രവേശിച്ച ഒരു വാഹനവ്യൂഹത്തിനു നേരെ ഭീകരർ പതിയിരുന്ന് ആക്രമണം നടത്തി ഒരാളെ കൊലപ്പെടുത്തി.

നസറാവ സംസ്ഥാനത്ത് അഭയം പ്രാപിച്ച ക്രൈസ്തവർ ഇസ്ലാമിക ഭീകരരിൽ നിന്ന് രണ്ട് പതിറ്റാണ്ടുകളായി അനുഭവിക്കുന്നത് കടുത്ത പീഡനങ്ങളും റെയ്ഡുകളും കൂട്ടക്കൊലപാതകങ്ങളും ആണ്. 2019 മുതൽ ഫുലാനി തീവ്രവാദികൾ വ്യാപകമായി ആക്രമണം നടത്തുന്നുണ്ടെങ്കിലും ഇതുവരെയും സർക്കാർ ഒരു അക്രമിയെ പോലും അറസ്റ്റ് ചെയ്തിട്ടില്ല.

2022 ജൂൺ വരെ, ബെന്യൂ സംസ്ഥാനത്തിന് 200-ലധികം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും 500 ബില്യൺ നൈറയിലധികം സ്വത്ത് നഷ്‌ടപ്പെടുകയും രണ്ടു ദശലക്ഷത്തോളം ആളുകൾ സംസ്ഥാനത്തുടനീളമുള്ള ക്യാമ്പുകളിൽ താമസിക്കുകയും ചെയ്തുവെന്ന് ബെന്യൂ സംസ്ഥാന സർക്കാരിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നു. തന്റെ ഇടവകക്കാരും അവരെ പരിചരിക്കുന്നവരിൽ പലരും ആഘാതം അനുഭവിക്കുന്നുണ്ടെന്ന് ബിഷപ്പ് അനഗ്ബെ യൂറോപ്യൻ പാർലമെന്റിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.