മഹാനായ മാർപാപ്പ – 2: രണ്ടാം വത്തിക്കാൻ കൗൺസിലും ബെനഡിക്ട് പതിനാറാമനും

ഫാ. ജോസഫ് പാണ്ടിയപ്പള്ളിൽ MCBS

രണ്ടാം വത്തിക്കാൻ കൗൺസിലിനെ ഏറ്റം സ്വാധീനിച്ച ദൈവശാസ്ത്രജ്ഞർ ഇവരാണ്: Karl Rahner SJ, Marie-Dominique Chenu OP, Yves Congar OP (später Herausgeber der Zeitschrift Concilium), Joseph Ratzinger, Henri de Lubac SJ, Urs von Balthasar, Jean Daniélou SJ, Hans Küng. അവരിൽ പലർക്കും സഭാനേതൃത്വത്തിൽ നിന്നും പ്രശ്നങ്ങളുണ്ടായി. റാറ്റ്സിങ്ങർ മാത്രം എന്നും നേതൃത്വത്തിന്  സ്വീകാര്യനായിരുന്നു. ആ സ്വീകാര്യത, എന്നാൽ, തന്റെ ജന്മനാടായ ജർമ്മൻ സഭയിൽ റാറ്റ്‌സിങ്ങറിന് ഇല്ലായിരുന്നു എന്നതും വസ്തുത. കുങ് മരണം വരെ പലർക്കും ചോദ്യചിഹ്നമായി നിലകൊണ്ടു. റാണർ ഔദ്യോഗികമായി ക്ളീൻ ആണെങ്കിലും അർഹമായ അംഗീകാരങ്ങൾ കിട്ടിയില്ലെന്ന് കരുതപ്പെടുന്നു. മറ്റു നാലു പേർ ചിലപ്പോൾ അസ്വീകാര്യരായി എന്നിരുന്നാലും പിന്നീട് കർദ്ദിനാളന്മാരായി അംഗീകരിക്കപ്പെട്ടു.

രണ്ടാം വത്തിക്കാൻ കൗണ്സിലിൽ പങ്കെടുത്തതും കൗൺസിലിനെ സ്വാധീനിച്ചതുമായ മറ്റൊരു ദൈവശാസ്ത്രജ്ഞൻ ഇനി മാർപാപ്പ ആകാനില്ല. കാലഹരണപ്പെട്ടതും കാലോചിതവുമായ സഭാഘടകങ്ങളെ ഒരുമിപ്പിക്കാനും സഭയെ മുന്നോട്ടു നയിക്കാനുമുള്ള ദൗത്യമായിരുന്നു കൗൺസിലിന്റേത്. അതിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംഭാവനകൾ മഹത്തരമാണ്.

സ്വാധീനം പുസ്തകരൂപത്തിൽ

2012 -ൽ ജർമ്മനിയിലെ ഫ്രെയ്‌ബുർഗിലുള്ള ഹെർഡർ പ്രസാദകർ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പഠനങ്ങൾക്ക് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംഭാവനകൾ, മാർപാപ്പയുടെ തന്നെ പ്രസിസിദ്ധീകരിക്കാത്ത കൃതികളിൽ പലതിലും ഉൾക്കൊള്ളിച്ചുകൊണ്ട് രണ്ട് വാല്യങ്ങളുള്ള ഗ്രന്ഥം പ്രസിദ്ധീകരിച്ചു. മാർപാപ്പയുടെ സമ്പൂർണ്ണകൃതികളിലെ 7-ാമത്തെ വാല്യത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളായിരുന്നു അത്. റാറ്റ്സിങ്ങർ കർദ്ദിനാൾ ഫ്രിങ്സിന് എഴുതിക്കൊടുത്ത പ്രസംഗങ്ങളും പല പ്രമാണരേഖകളുടെയും രൂപീകരണവേളയിൽ റാറ്റ്‌റിസിങ്ങർ കുറിച്ച വിലയിരുത്തലുകളും നിർദ്ദേശങ്ങളും 1200 പേജുകൾ വരുന്ന ഈ ഗ്രന്ധത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

സ്വാധീനം വിവിധ പ്രമാണരേഖകളിൽ

ജനതകളുടെ പ്രകാശം (Lumen Gentium) എന്ന പ്രമാണരേഖയിലും സഭ ആധുനിക ലോകത്ത് (Gaudium et spes) എന്ന പ്രമാണരേഖയിലുമാണ് റാറ്റ്സിങ്ങറിന്റെ സ്വാധീനം ഏറെയുള്ളത്. ദൈവിക വെളിപാടിനെക്കുറിച്ചുള്ള പ്രമാണരേഖക്കും ജോസഫ് റാറ്റ്സിങ്ങർ നൽകിയ സംഭാവന മഹത്താണ്. സഭയെ കുറിച്ചും ദൈവിക വെളിപാടിനെക്കുറിച്ചുമുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖകളുടെ രൂപീകരണത്തിൽ ബെനഡിക്ട് മാർപാപ്പയുടെ സംഭവന വലുതാണ്. ആരധനാക്രമം, എക്യുമെനിസം, മതസ്വാതന്ത്ര്യം, അക്രൈസ്തവ മതങ്ങളോടുള്ള സമീപനം തുടങ്ങിയ വിഷയങ്ങളിലും ബെനഡിക്ട് മാർപാപ്പാ സംഭാവനകൾ നൽകി.

പുരോഗമനവാദിയോ, യാഥാസ്ഥിതികനോ?

രണ്ടാം വത്തിക്കാൻ കൗൺസിലിൽ പുരോഗനത്തിനു വേണ്ടി നിലകൊണ്ട ദൈവശാസ്ത്രജ്ഞനായിരുന്നു റാറ്റ്സിങ്ങർ. പിന്നീട് അദ്ദേഹത്തിന് യാഥാസ്ഥിതികൻ എന്ന പേര് വന്നു. അദ്ദേഹം സമന്വയത്തിന്റെയും സമഗ്രഹത്തിന്റെയും വക്താവായതാണ് അതിനു കാരണമെന്നാണ് എന്റെ അഭിപ്രായം. ലെഫെബറിന്റെ തീവ്രവാദ നിലപാടുള്ള 1988 -ൽ കത്തോലിക്കാ സഭയിൽ നിന്നും പുറത്താക്കപ്പെട്ട യാഥാസ്ഥിതിക സഭയോട് ഐക്യപ്പെടാനുള്ള ശ്രമം മാത്രമല്ല റാറ്റ്സിങ്ങറിന് യാഥാസ്ഥിതികൻ എന്ന പേര് ആരോപിക്കപ്പെട്ടതിനു കാരണം. ജർമ്മൻ ദൈവശാസ്ത്രജ്ഞരുടെ തോമിസ്റ്റിക് – മോഡേൺ – ദാർശനിക – ചിന്തകരുടെ അമിതസ്വാധീനം ഒഴിവാക്കി അഗസ്തീനിയൻ – തൊമിസ്റ്റിക് ചിന്തകളുടെ സമന്വയം തേടിയതും കാരണമാണ്. അതൊരു പുതിയ ചുവടുവയ്പ്പായിരുന്നു. റാറ്റ്‌സിങ്ങറിന്റെ ഡോക്റ്ററൽ പ്രബന്ധം അഗസ്റ്റീനിയൻ ദർശനത്തിലായിരുന്നുവെങ്കിൽ ഹാബിലിറ്റേഷൻ തോമിസ്റ്റിക് ദർശനത്തിലായിരുന്നു.

കൗൺസിലിന്റെ ലക്ഷ്യത്തെക്കുറിച്ച് ബെനഡിക്ട് മാർപാപ്പ

“രണ്ടാം വത്തിക്കാൻ കൗൺസിൽ പുതിയൊരു സഭയോ, പുതിയൊരു വിശ്വാസമോ സൃഷ്ടിക്കാനായിരുന്നില്ല” – രണ്ടാം വത്തിക്കാൻ കൗണ്ടിലിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ബെനഡിക്ട് മാർപാപ്പ പറഞ്ഞു. 2000 കൗൺസിൽ പിതാക്കന്മാർ 1962 ഒക്ടോബർ 11 -ന് ആഘോഷമായി, പ്രദക്ഷിണമായി കൗൺസിലിന് എത്തിയതിനെക്കുറിച്ച് അന്ന് 35 വയസ് പ്രായമുണ്ടായിരുന്ന മാർപാപ്പ ഓർമ്മിക്കുന്നു. എന്തെങ്കിലും ഒരു പ്രശ്നം പരിഹരിക്കാനായിരുന്നില്ല, യോഹന്നാൻ ഇരുപത്തിമൂന്നാമൻ മാർപാപ്പ കൗൺസിൽ വിളിച്ചുകൂട്ടിയതെന്നും ബെനഡിക്ട് മാർപാപ്പാ ഓർമ്മിക്കുന്നു. മറിച്ച്, യൂറോപ്യൻ സഭയുടെ ശക്തിയും സ്വാധീനവും നഷ്ടപ്പെടുന്നുവെന്ന തിരിച്ചറിവും സഭ ഒരു ആത്മീയചൈതന്യവും ആത്മീയശക്തിയുമായി നിലകൊള്ളണമെന്ന ബോധ്യവുമാണ് യോഹന്നാൻ 23-ാമൻ മാർപാപ്പയെ രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിച്ചുകൂട്ടാൻ പ്രേരിപ്പിച്ചതെന്ന് ബെനഡിക്ട് മാർപാപ്പ പറയുന്നു. ബെൽജിയത്തെയും ഫ്രാൻസിലെയും ജർമ്മനിയിലെയും സഭകൾ രണ്ടാം വത്തിക്കാൻ കൗൺസിലിനെ വളരെ സ്വാധീനിച്ചു എന്നും സഭാവിജ്ഞാനീയവും ആരാധനസക്രമവും കൗൺസിലിന്റെ പ്രധാന ചർച്ചാവിഷയങ്ങളായിരുന്നുവെന്നും ബെനഡിക്ട് മാർപാപ്പ വ്യക്തമാക്കുന്നു.

എഴുതിക്കൊടുത്ത പ്രഭാഷണങ്ങളും കൗൺസിലിലേക്കുള്ള വാതിലും

കൊളോൺ അതിരൂപതയുടെ ആർച്ചുബിഷപ്പായിരുന്ന കർദ്ദിനാൾ ഫ്രിങ്സ് 1961 -ൽ ഇറ്റലിയിലെ ജാനുവായിൽ രണ്ടാം വത്തിക്കാൻ കൗൺസിലിന് ഒരുക്കമായി ഒരു പ്രഭാഷണം നടത്തി. വിഷയം, വത്തിക്കാനിലെ തിരുസംഘങ്ങളെക്കുറിച്ചുള്ള പരാതികളെക്കുറിച്ചായിരുന്നു. ഈ പ്രഭാഷണം കേട്ട ഇരുപത്തിമൂന്നാം യോഹന്നാൻ മാർപാപ്പ, കർദ്ദിനാൾ ഫ്രിങ്സിനെ വളരെയധികം പുകഴ്ത്തി. ഇതുപോലുള്ള പ്രഭാഷണങ്ങൾ ഇനിയും നടത്തണമെന്നും ഇതുപോലെ നല്ല ആശയങ്ങൾ ഫ്രിങ്സിൽ നിന്നും കേൽക്കാൻ തനിക്ക് താല്പര്യമുണ്ടെന്നും മാർപാപ്പ വ്യക്തിപരമായി കർദ്ദിനാൾ ഫ്രിൻസിനോട് പറഞ്ഞു. എന്നാൽ ഈ പ്രഭാഷണം കർദ്ദിനാൾ ഫ്രിങ്സിനു എഴുതിക്കൊടുത്തത് അന്ന് ദൈവശാസ്ത്ര പ്രൊഫസർ ആയിരുന്ന ജോസഫ് റാറ്റ്സിങ്ങർ ആയിരുന്നു. അതുകൊണ്ട് കർദ്ദിനാൾ ഫ്രിങ്സ്‌ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പത്തു പേരടങ്ങുന്ന ഓഫീസിന്റെ അംഗം ആയപ്പോൾ ജോസഫ് റാറ്റ്സിങ്ങറിനെ തന്റെ ഉപദേശകനായും താൻ പറയാനുള്ള പ്രഭാഷണം എഴുതുന്ന ദൈവശാസ്ത്രജ്ഞനായും നിയമിച്ചു. പിന്നീട് 1963 -ലാണ് കൗൺസിൽ ദൈവശാസ്തജ്ഞനായി (peritus) പോൾ ആറാമൻ മാർപാപ്പാ ജോസഫ് റാറ്റ്സിങ്ങറിനെ ഔദ്യോഗികമായി നിയമിക്കുന്നത്.

1985 -ൽ പ്രശസ്ത ദൈവശാസ്ത്രജ്ഞനും റാറ്റ്‌സിങ്ങറിനൊപ്പം കൗൺസിൽ ദൈവശാസ്ത്രജ്ഞനുമായിരുന്ന ഹാൻസ് ക്യുങ് ബവേറിയ ടെലിവിഷനു നൽകിയ ഇന്റർവ്യൂവിലും 1988 ജൂലൈ 13 -ന് റാറ്റ്സിങ്ങർ ചിലി ബിഷപ്പുമാർക്കു നൽകിയ പ്രഭാഷണത്തിലും ബെനഡിക്ട് മാർപാപ്പ രണ്ടാം വത്തിക്കാൻ കൗൺസിലിനു നൽകിയ സംഭവനകളെക്കുറിച്ച് സൂചനകളുണ്ട്.

ജോസഫ് പാണ്ടിയപ്പള്ളിൽ

(തുടരും…) 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.