മർദനമേറ്റ് തകർന്ന പല്ലുകൾ, ലൈംഗിക പീഡനം, നഷ്ടപ്പെട്ട ഭർത്താവ്: ഹമാസ് തടവറയിലെ ക്രൂരതകൾ തുറന്നുപറഞ്ഞ് റിമോൺ

തടവറയിൽ നിന്നുള്ള മോചനത്തിനിടെ, തോക്കുമായി നിന്ന ഹമാസ് പോരാളിയുടെ മുഖത്തുനോക്കി രോഷത്തോടെ സംസാരിക്കുന്ന ഒരു യുവതിയുടെ വീഡിയോ രണ്ട് വർഷങ്ങൾക്ക് മുൻപ് ലോകമാധ്യമങ്ങളിൽ ശ്രദ്ദേയമായിരുന്നു. ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെ തട്ടിയെടുക്കപ്പെടുകയും, 2023 നവംബറിലെ വെടിനിർത്തൽ കരാറിലൂടെ മോചിതയാവുകയും ചെയ്ത 39-കാരിയായ റിമോൺ ബുച്ച്സ്റ്റാബ്-കിർഷിറ്റ് ആണത്. ഭീതിയുടെയും അതിജീവനത്തിന്റെയും ആ ദിനങ്ങളെക്കുറിച്ചും തടവറയിൽ നേരിട്ട ക്രൂരതകളെക്കുറിച്ചും ആദ്യമായി ഒരു അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് റിമോൺ. കീബൂട്സ് നിരീമിലെ (Kibbutz Nirim) സ്വന്തം വീട്ടിൽ വച്ചാണ് റിമോണും ഭർത്താവ് യാഗേവ് ബുച്ച്സ്റ്റാബും (Yagev Buchshtab) തട്ടിയെടുക്കപ്പെടുന്നത്. യാഗേവ് തടവറയിൽ വച്ച് കൊല്ലപ്പെട്ടു.

മോചന നിമിഷത്തിലെ അമർഷം

റെഡ് ക്രോസിന് കൈമാറുന്ന വേളയിൽ, തന്റെ മുന്നിൽ നിന്നിരുന്ന ഹമാസ് പോരാളിയോട് താൻ അറബിയിൽ ശാപവാക്കുകൾ പറയുകയായിരുന്നുവെന്ന് റിമോൺ വെളിപ്പെടുത്തുന്നു. “മുഖം മൂടിയിട്ടതുകൊണ്ട് നിന്നെ എനിക്ക് തിരിച്ചറിയാൻ കഴിയില്ലെന്ന് കരുതണ്ട, എന്റെ ഭർത്താവിനോടും എന്നോടും നീ ചെയ്തത് എന്താണെന്ന് ഞാൻ മറക്കില്ല… എല്ലാ നായ്ക്കൾക്കും അർഹിച്ച ശിക്ഷ ലഭിക്കുന്ന ഒരു ദിവസമുണ്ടാകും (kul kalb biji yomo)” – എന്നായിരുന്നു താൻ അവനോട് ഉറക്കെ വിളിച്ചുപറഞ്ഞതെന്ന് റിമോൺ ഓർക്കുന്നു. റെഡ് ക്രോസ് പ്രതിനിധികൾ എത്തിയപ്പോൾ “ഇത്രയും ദിവസം നിങ്ങൾ എവിടെയായിരുന്നു, ഞങ്ങൾ ഒക്ടോബർ 7 മുതൽ നിങ്ങളെ കാത്തിരിക്കുകയായിരുന്നു” എന്നായിരുന്നു റിമോണിന്റെ ആദ്യ ചോദ്യം.

തടവറയിലെ അതിക്രമങ്ങളും തിരിച്ചടികളും

ഹമാസിന്റെ തടങ്കലിൽ കഴിഞ്ഞ കാലത്ത് തങ്ങൾ നേരിട്ട ക്രൂരതകളെക്കുറിച്ചും, ഭർത്താവിനെ സംരക്ഷിക്കാൻ താൻ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും റിമോൺ ഓർത്തെടുക്കുന്നു. ഒക്ടോബർ 7-ന് വീട്ടിൽ അതിക്രമിച്ചു കയറിയ ഭീകരനെ കത്തി ഉപയോഗിച്ച് റിമോൺ കുത്തിപ്പരിക്കേൽപ്പിച്ചു. പിന്നീട് തടവറയിൽ വച്ച് ഭർത്താവിനെ ഉപദ്രവിക്കാൻ വന്ന പോരാളിയെ ഒളിച്ചുവച്ചിരുന്ന സ്പൂൺ ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ചു.

തടവറയിൽ വച്ച് ഹമാസ് തലവൻ യഹ്യ സിൻവാർ ഇവരെ സന്ദർശിച്ചിരുന്നു. തങ്ങളോട് ക്രൂരമായി പെരുമാറുന്ന കാവൽക്കാരിൽ നിന്ന് മാറ്റി മറ്റു തടവുകാർക്കൊപ്പം മാറ്റണമെന്ന് റിമോൺ ആവശ്യപ്പെട്ടതിനെ തുടർന്ന്, സിൻവാർ ഇടപെട്ട് ഇവരെ തുരങ്കങ്ങളിലെ സുരക്ഷിതമായ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി. പക്ഷെ അവിടെയും ക്രൂരതകൾക്ക് കുറവുണ്ടായിരുന്നില്ലെന്ന് അവർ ഓർക്കുന്നു. വീഡിയോ ചിത്രീകരണത്തിനായി നൽകിയ സ്ക്രിപ്റ്റ് വായിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് റിമോണിന് കടുത്ത മർദനമേറ്റു. ആക്രമണത്തിൽ ഇവരുടെ പല്ലുകൾ തകർന്നു. കൂടാതെ ദേഹപരിശോധനയുടെ പേരിൽ ലൈംഗിക അതിക്രമങ്ങൾക്കും ഇരയാകേണ്ടി വന്നു.

വേർപാടിന്റെ വേദന

നവംബറിലെ വെടിനിർത്തൽ സമയത്ത് റിമോണിനെ മാത്രം മോചിപ്പിക്കാനും ഭർത്താവ് യാഗേവിനെ തടങ്കലിൽ നിർത്താനും ഹമാസ് തീരുമാനിച്ചു. ഭർത്താവിനെ വിട്ടയച്ച് പകരം താൻ തടവറയിൽ തുടർന്നുകൊള്ളാമെന്ന് റിമോൺ കെഞ്ചി അപേക്ഷിച്ചെങ്കിലും ഹമാസ് തയ്യാറായില്ല. പിന്നീട് 2024 ജൂലൈയിലാണ് യാഗേവ് തടവറയിൽ വച്ച് കൊല്ലപ്പെട്ട വിവരം ഇസ്രായേൽ സ്ഥിരീകരിക്കുന്നത്. ഓഗസ്റ്റ് മാസത്തിൽ സൈനിക ദൗത്യത്തിലൂടെ യാഗേവിന്റെ മൃതദേഹം കണ്ടെത്തി സംസ്കരിച്ചു.

ശാരീരികവും മാനസികവുമായ കടുത്ത പീഡനങ്ങൾ അതിജീവിച്ചെങ്കിലും, ഭർത്താവിന്റെ വേർപാടിന്റെ നിരാശയും പേറി, ഒപ്പം ജീവന്റെ തുടിപ്പുകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ഈ യുവതി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.