സാന്റിയാഗോ തീര്‍ഥാടനം: ചരിത്രം, ആത്മീയത, പ്രത്യേകതകൾ 

ക്രൈസ്തവ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ തീര്‍ഥാടനകേന്ദ്രമാണ് സ്‌പെയിനിലെ സാന്റിയാഗോയിലുള്ള വി. യാക്കോബിന്റെ കബറിടം. ഒമ്പതാം നൂറ്റാണ്ട് മുതലാണ് സാന്റിയാഗോ തീര്‍ഥാടനം ആരംഭിക്കുന്നത്. ഏതാണ്ട് പന്ത്രണ്ടോളം വഴികള്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സാന്റിയാഗോയിലേക്ക് നയിക്കപ്പെടുന്നുണ്ട്. ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍ എഴുതുന്നു.

അപ്പസ്‌തോലനായ വി. യാക്കോബ്

സെബദിയുടെയും സലോമിയുടെയും മകനായിരുന്നു അപ്പസ്‌തോലനായ വി. യാക്കോബ്. അദ്ദേഹത്തിന്റെ സഹോദരനായിരുന്നു കര്‍ത്താവിന്റെ മറ്റൊരു ശിഷ്യനായ വി. യോഹന്നാന്‍. സലോമി യേശുവിന്റെ കുരിശുമരണസമയത്ത് അവിടെയുണ്ടായിരുന്നതായി സുവിശേഷം സാക്ഷിക്കുന്നു (മത്തായി 27: 55-56; മര്‍ക്കോ. 15: 40-41). തങ്ങളുടെ പിതാവായ സെബദിയോടൊത്ത് ഗലീലി കടല്‍ത്തീരത്ത് വല നന്നാക്കിക്കൊണ്ടിരുന്നപ്പോഴാണ് യാക്കോബിനെയും യോഹന്നാനെയും യേശു വിളിക്കുന്നത് (മര്‍ക്കോ. 1: 19-21; ലൂക്കാ 5: 1-11).

രൂപാന്തരീകരണം ഉള്‍പ്പെടെയുള്ള യേശുവിന്റെ ജീവിതത്തിലെ ചില സുപ്രധാന സംഭവങ്ങളുടെ സാക്ഷി കൂടിയാണ് യാക്കോബ് ശ്ലീഹാ. ജറുസലേമിലെ സഭയുടെ തലവനായ യാക്കോബിന്റെ രക്തസാക്ഷിത്വം അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട് (12: 1-2). അദ്ദേഹം ഐബീരിയായില്‍ (സ്‌പെയിന്‍) സുവിശേഷം പ്രസംഗിച്ചതായും മരണശേഷം അദ്ദേഹത്തിന്റെ ഭൗതികശരീരം സാന്റിയോഗോയില്‍ അടക്കം ചെയ്തതായും പാരമ്പര്യം സാക്ഷിക്കുന്നു.

സാന്റിയാഗോ തീര്‍ഥാടനം

ഒമ്പതാം നൂറ്റാണ്ടു മുതലാണ് സാന്റിയാഗോ തീര്‍ഥാടനം ആരംഭിക്കുന്നത്. ഏതാണ്ട് പന്ത്രണ്ടോളം വഴികള്‍ യൂറോപ്പിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് സാന്റിയാഗോയിലേക്ക് നയിക്കപ്പെടുന്നുണ്ട്. ഒരിക്കല്‍ മുസ്ലീം ആധിപത്യത്തിന്‍കീഴില്‍വന്ന സ്‌പെയിനിനെ ഒമ്പതാം നൂറ്റാണ്ടോടുകൂടിയാണ് വീണ്ടും ക്രിസ്തീയഭരണത്തിലാക്കിയത്. വി. യാക്കോബിന്റെ സഹായത്താലാണ് അങ്ങനെ സംഭവിച്ചതെന്ന് സ്‌പെയിന്‍കാര്‍ വിശ്വസിക്കുകയും അങ്ങനെ വീണ്ടുമൊരു മുസ്ലീം അധിനിവേശം ഉണ്ടാകാതിരിക്കാന്‍ തീര്‍ഥാടനം ആരംഭിക്കുകയും ചെയ്തുവെന്നും വിശ്വസിക്കുന്നവര്‍ ധാരാളം. ‘മൂര്‍ സംഹാരകന്‍’ (Moor Killer) എന്ന അപരനാമത്തിലും അദ്ദേഹം സ്‌പെയിനില്‍ അറിയപ്പെടുന്നുണ്ട്.

എ.ഡി. 1122-ല്‍ കലിസ്റ്റസ് 2-ാമന്‍ മാര്‍പ്പാപ്പ, പ്രത്യേക ജൂബിലിവര്‍ഷം പ്രഖ്യാപിക്കുകയും ആ വര്‍ഷം യാക്കോബ് ശ്ലീഹായുടെ കബറിടം സന്ദര്‍ശിക്കുന്നവര്‍ക്ക് സവിശേഷ ദണ്ഡവിമോചനം വാഗ്ദാനം ചെയ്യുകയും ചെയ്തു. പിന്നീട് യാക്കോബ് ശ്ലീഹായുടെ തിരുനാള്‍ദിനമായ ജൂലൈ 25, ഞായറാഴ്ചയില്‍ വരികയാണെങ്കില്‍ ആ വര്‍ഷം ജൂബിലിവര്‍ഷമായി ആചരിക്കണമെന്ന് അലക്‌സാണ്ടര്‍ 3-ാമന്‍ മാര്‍പ്പാപ്പ ഒരു തിരുവെഴുത്തിലൂടെ കല്പിക്കുകയും ചെയ്തു. സാന്റിയാഗോ കത്തീഡ്രലിന്റെ പ്രധാനകവാടം തീര്‍ഥാടകര്‍ക്കായി ആ വര്‍ഷത്തില്‍ തുറന്നുകൊടുക്കുകയും പ്രാര്‍ഥനാപൂര്‍വം അവിടെയെത്തുന്നവര്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു.

ഈ അടുത്ത കാലത്ത് 1999, 2010, 2014, 2021 വര്‍ഷങ്ങളില്‍ യാക്കോബ് ശ്ലീഹായുടെ തിരുനാള്‍ ഞായറാഴ്ചകളിലായിരുന്നു. ഇങ്ങനെ വരുന്ന ജൂബിലിവര്‍ഷങ്ങളില്‍ പതിവിലും കൂടൂതല്‍ തീര്‍ഥാടകര്‍ സാന്റിയാഗോയിലെത്താറുണ്ട്.

തീര്‍ഥാടന അടയാളങ്ങളും പ്രതീകങ്ങളും

സാന്റിയാഗോ തീര്‍ഥാടകരെല്ലാം തന്നെ ഒരു സാക്ഷ്യപത്രം (Cerificate) കയ്യില്‍ കരുതിയിരിക്കണം. തീര്‍ഥാടനം ആരംഭിക്കുന്ന സ്ഥലങ്ങളിലെ കടകളില്‍ നിന്നോ, സത്രങ്ങളില്‍ നിന്നോ ഈ സാക്ഷ്യപത്രം വാങ്ങാവുന്നതാണ്. എവിടെ നിന്നാണ് യാത്ര ആരംഭിക്കുന്നതെന്നും അതില്‍ രേഖപ്പെടുത്തിയിരിക്കണം. പിന്നീട് പോകുന്ന വഴികളിലുള്ള താമസസ്ഥലങ്ങളിലെല്ലാം തന്നെ, അവിടെയെത്തുന്ന തീയതി രേഖപ്പെടുത്തി അവിടുത്തെ പ്രത്യേക സീലും (Seal) അതില്‍ പതിക്കുന്നു. ഈ രേഖയ്ക്ക് ‘തീര്‍ഥാടന പാസ്‌പോര്‍ട്ട്’ എന്നാണ് പറയുന്നത്.

തീര്‍ഥാടനപാതയിലെ പ്രമുഖ ദേവാലയങ്ങളില്‍ നിന്നും ഭക്ഷണശാലകലില്‍ നിന്നുമൊക്കെ ഇത്തരത്തിലുള്ള സീലുകള്‍ പതിക്കുന്നത് പതിവാണ്. മാത്രമല്ല, മിക്ക സ്ഥലങ്ങളിലും തീര്‍ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്ന ചിലവുകുറഞ്ഞ താമസസൗകര്യം ലഭ്യമാകണമെങ്കില്‍ തീര്‍ഥാടന പാസ്‌പോര്‍ട്ടും മറ്റ് തിരിച്ചറിയല്‍ രേഖകളും കാണിക്കേണ്ടതാണ്. ഇങ്ങനെ മുദ്രചെയ്തു വാങ്ങുന്ന സാക്ഷ്യപത്രം സാന്റിയാഗോ കത്തീഡ്രലിലെ തീര്‍ഥാടന ഓഫീസില്‍ നല്‍കിയെങ്കില്‍ മാത്രമേ പ്രസിദ്ധമായ തീര്‍ഥാടനരേഖ (Compostela – Pilgrimage Certificate) ലഭിക്കുകയുള്ളൂ. 18-ാം നൂറ്റാണ്ടുവരെ കുമ്പസാരിച്ച് കുര്‍ബാന സ്വീകരിക്കുന്നവര്‍ക്കു മാത്രമേ ഇത്തരത്തിലുള്ള രേഖ നല്‍കിയിരുന്നുള്ളൂ.

കയ്യില്‍ കരുതുന്ന തീര്‍ഥാടന പാസ്‌പോര്‍ട്ട് കൂടാതെ, തീര്‍ഥാടകര്‍ക്ക് കൊണ്ടുനടക്കാവുന്ന ചില അടയാളങ്ങളുമുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കക്കയുടെ ചിപ്പി (Scallop Shell). അനേകം ഐതീഹ്യങ്ങള്‍ ഈ അടയാളവുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്. യാക്കോബ് ശ്ലീഹായുടെ രക്തസാക്ഷിത്വത്തിനുശേഷം അദ്ദേഹത്തിന്റെ ഭൗതികശരീരം ശിഷ്യന്മാര്‍ കപ്പലില്‍ സ്‌പെയിനിലേക്കു  കൊണ്ടുവന്നു. യാത്രാമധ്യേ, കാറ്റിലും കോളിലുമകപ്പെട്ട കപ്പല്‍ പൂര്‍ണ്ണമായും നശിച്ചു. എന്നാല്‍, ശ്ലീഹായുടെ ശരീരം ചിപ്പികളാല്‍ പൊതിഞ്ഞ് തീരത്ത് പ്രത്യക്ഷപ്പെട്ടു. അത് പിന്നീട് സാന്റിയാഗോയില്‍ അടക്കം ചെയ്യുകയും ചെയ്തു.

ഈ ഐതീഹ്യത്തേക്കാള്‍ ചിപ്പിയുടെ പ്രായോഗികമായ ആവശ്യകത കൊണ്ടാണ് ഇത് തീര്‍ഥാടനത്തിന്റെ അടയാളമായി മാറിയത്. സ്‌പെയിനിന്റെ കടല്‍ത്തീരങ്ങളില്‍ ധാരാളമായി പലതരത്തിലുളള ചിപ്പികള്‍ ലഭ്യമാണ്. പോകുന്ന വഴികളില്‍ അരുവികളില്‍ നിന്നും മറ്റും വെള്ളം കോരിയെടുക്കുന്നതിന് ഇത് സഹായകരമായിരുന്നു. ചിപ്പിയുടെ പുറത്ത് ധാരാളം നേര്‍രേഖകള്‍ കാണാം. ഇതെല്ലാം സന്ധിക്കുന്നത് ഒരു കേന്ദ്രത്തിലാണ്. അതുപോലെ തന്നെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആരംഭിക്കുന്ന തീര്‍ഥാടനങ്ങളെല്ലാം അവസാനം സാന്റിയാഗോയില്‍ ഒന്നിക്കുന്നു.

ഇന്നത്തെ തീര്‍ഥാടകര്‍ക്ക് തങ്ങളുടെ തീര്‍ഥാടനം ആരംഭിക്കുന്നതുമുതല്‍ അവസാനിക്കുന്നതുവരെ വഴികാട്ടി മുന്നോട്ടുനയിക്കുന്നത് തീര്‍ഥാടനപാതയിലുനീളമുള്ള ചിപ്പിയുടെ അടയാളമാണ്. മഞ്ഞയും നീലയും കലര്‍ന്ന ചിപ്പിയുടെ അടയാളങ്ങള്‍ പോകുന്ന വഴികളിലും, കെട്ടിടങ്ങളിലും, മൈല്‍ക്കുറ്റികളിലും, മരങ്ങളിലും അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ, വെള്ളം കുടിക്കാനുപയോഗിക്കുന്ന ചുരയ്ക്കയുടെ തോടും (Gourd) കുത്തിനടക്കാനുപയോഗിക്കുന്ന വടിയും യാക്കോബിന്റെ രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്ന പ്രത്യേക കുരിശും തീര്‍ഥാടകന്റെ അടയാളങ്ങളാണ്.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.