നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം: 19-ാം ദിനം – വി. ലിയോപോൾഡ് മാൻഡിച്ച്

“വിശ്വാസം, നിങ്ങൾക്ക് വിശ്വാസം ഉണ്ടാകട്ടെ, ദൈവം വൈദ്യനും ഔഷധവുമാണ്!” – വി. ലിയോപോൾഡ് മാൻഡിച്ച് (1866–1942).

ക്രൊയേഷ്യയിൽ ജനിച്ച ലിയോപോൾഡ് ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭയിലെ ഒരു വൈദികനായിരുന്നു. ഉച്ചത്തിൽ സംസാരിക്കുന്നതിന് ബുദ്ധിമുട്ടുകളുണ്ടായിരുന്നതിനാൽ പരസ്യമായ വചനപ്രഭാഷണങ്ങൾ നടത്താൻ ലിയോപോൾഡച്ചൻ ക്ലേശിച്ചിരുന്നു. വർഷങ്ങളോളം സന്ധിവാതം, കാഴ്ചക്കുറവ്, ഉദരരോഗം എന്നിവകൾ അദ്ദേഹത്തെ അലട്ടിയിരുന്നു.

നിരവധി വർഷങ്ങൾ തന്റെ പ്രൊവിൻസിലെ അച്ചന്മാരെ, സഭാപിതാക്കന്മാരെക്കുറിച്ചു പഠിപ്പിച്ചിരുന്ന ലിയോപോൾഡ് അച്ചൻ നല്ല ഒരു കുമ്പസാരക്കാരനെന്ന നിലയിലാണ് കൂടുതൽ അറിയപ്പെട്ടിരുന്നത്. ചില ദിവസങ്ങളിൽ 13 മുതൽ 15 മണിക്കൂറുകൾ വരെ അദ്ദേഹം കുമ്പസാരക്കൂട്ടിൽ ചെലവഴിച്ചിരുന്നു. ജോൺ പോൾ ഒന്നാമൻ മാർപാപ്പ സെമിനാരിക്കാരനായിരുന്നപ്പോൾ ലിയോ അച്ചന്റെ അടുക്കൽ കുമ്പസാരിച്ചിരുന്നു.

ഓർത്തഡോക്സ് സഭയെ കത്തോലിക്കാ സഭാകൂട്ടായ്മയിലേക്കു കൊണ്ടുവരാൻ അത്യധികം ആഗ്രഹമുണ്ടായിരുന്നതിനാൽ അവരുടെ ഇടയിൽ പ്രവർത്തിക്കാൻ താല്പര്യമുണ്ടായിരുന്നെങ്കിലും അനോരാഗ്യംമൂലം അതു സാധിച്ചില്ല. സഭകളുടെ ഐക്യം എന്നും ലിയോപോൾഡച്ചന്റെ പ്രാർഥനയുടെ ഒരു മുഖ്യവിഷയമായിരുന്നു.

1906-ൽ ഇറ്റലിയിലെ പാദുവായിലെത്തിയ ലിയോപോൾഡച്ചൻ തന്റെ മരണം വരെ (1942 ജൂലൈ 30) കപ്പൂച്ചിൻ ആശ്രമത്തിൽ കഴിഞ്ഞു. ക്രൊയേഷ്യൻ പൗരത്വം ഉപേക്ഷിക്കാൻ തയ്യാറാകാത്തതിനാൽ ഒന്നാം ലോകമഹായുദ്ധകാലത്ത് ഒരു വർഷം ഇറ്റലിയിൽ ജയിൽവാസം അനുഷ്ഠിക്കേണ്ടിവന്നു. കുമ്പസാരത്തിന്റെയും സഭൈക്യത്തിന്റെയും അപ്പസ്തോലൻ എന്നറിയപ്പെടുന്ന ലിയോപോൾഡച്ചനെ 1983 ഒക്ടോബർ പതിനാറാം തീയതി വിശുദ്ധപദവിയിലേക്ക് ഉയർത്തി.

വി. ലിയോപോൾഡ് മാൻഡിച്ചിനോപ്പം പ്രാർഥിക്കാം,

വി. ലിയോപോൾഡേ, നിന്റെ അചഞ്ചലമായ ദൈവവിശ്വാസം നിമിത്തം അനേകർക്കു സൗഖ്യവും സ്വാന്തനവും നൽകാൻ നിനക്കു സാധിച്ചല്ലോ. വിശുദ്ധമായ ഈ നോമ്പുകാലത്ത് അചഞ്ചലമായ ദൈവവിശ്വാസത്തിൽ ആഴപ്പെടാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ, ആമ്മേൻ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.