നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം: പതിനെട്ടാം ദിനം – വി. ജിയന്ന ബെരേറ്റാ മോള

“എന്റെ ആത്മാവിലേക്ക് യഥാർഥ സമാധാനം കൊണ്ടുവരാൻ ഭൂമിയിലുള്ള ഏകമാർഗം വിശുദ്ധ കുമ്പസാരമാണ്. കാരണം, ഈശോ വലിയ ഹൃദയത്തോടെ അവിടെ എനിക്കായി കാത്തിരിക്കുന്നു” – വി. ജിയന്ന ബെരേറ്റാ മോള (1922- 1962).

1922 ഒക്ടോബർ നാലിന് ഇറ്റലിയിലെ മഗേന്തിയിൽ പതിമൂന്നു കുട്ടികളുള്ള കുടുംബത്തിലെ പത്താമത്തെ ആളായി ജിയന്ന ബെരേറ്റാ മോള ജനിച്ചു. 1942-ൽ മിലാനിൽ മെഡിസിൻ പഠനം ആരംഭിച്ചു. അക്കാഡമിക് ജീവിതത്തിലും വിശ്വാസജീവിതത്തിലും ജാഗ്രതയും കഠിനാധ്വാനവും മുഖമുദ്രയാക്കിയ ജിയന്ന ഭാര്യ, അമ്മ, ശിശുരോഗ വിദഗ്ധ എന്നീ നിലകളിൽ ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിക്കു പാത്രമായി. വിൻസെന്റ് ഡി പോൾ സൊസൈറ്റിയിൽ അംഗമായിരുന്ന ജിയന്ന, മുതിർന്നവരെയും പാവപ്പെട്ടവരെയും നിരന്തരം സഹായിച്ചുകൊണ്ടിരുന്നു. 1954 ജിയന്ന തന്റെ ജീവിതപങ്കാളി പിയത്രോ മോളയെ പരിചയപ്പെടുകയും 1955-ൽ അവർ വിവാഹിതരാവുകയും ചെയ്തു.

1961-ൽ നാലാമത്തെ കുട്ടിയെ ഗർഭിണിയായിരിക്കെ ജിയന്നയുടെ ഗർഭാശയത്തിൽ ഒരു മുഴ പ്രത്യക്ഷമായി. ജീവൻ രക്ഷിക്കുന്നതിന് ഡോക്ടർമാർ മൂന്നു നിർദേശങ്ങൾ വച്ചു. ഒന്നാമതായി, ഭ്രൂണത്തെ നശിപ്പിച്ചു മുഴ നീക്കംചെയ്യുക. രണ്ട്, ഗർഭപാത്രം നീക്കംചെയ്യുക. മൂന്ന്, ഗർഭപാത്രത്തിലുള്ള മുഴ നീക്കം ചെയ്തുകൊണ്ട് കുഞ്ഞു പുറത്തുവരുന്നതുവരെ ചികിത്സ മാറ്റിവയ്ക്കുക. ഇത് ഏറ്റവും സങ്കീർണ്ണവും അപകടകരവുമായിരുന്നു. പക്ഷേ, ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കാനായി ജിയന്ന തന്റെ ജീവിതത്തെ അപകടത്തിലാക്കിക്കൊണ്ട് മൂന്നാമത്തെ മാർഗം തെരഞ്ഞെടുത്തു.

1962 ഏപ്രിൽ 21-ാം തീയതി ജിയന്ന തന്റെ നാലാമത്തെ കുഞ്ഞ് ഇമ്മാനുവേലയ്ക്ക് ജന്മം നൽകി. ഒരാഴ്ചയ്ക്കുശേഷം ഏപ്രിൽ 28 -ാം തീയതി ജിയന്ന സ്വർഗത്തിലേക്കു യാത്രയായി. ജീവിതകാലത്ത് ഒരു നല്ല ക്രിസ്തീയകുടുംബിനി ആയി ജീവിച്ച ജിയന്നയുടെ വാർത്ത പെട്ടെന്നുതന്നെ, ആദ്യം ഇറ്റലിയിലും പിന്നീട് ലോകം മുഴുവനിലും വ്യാപിച്ചു. ജിയന്നയുടെ മധ്യസ്ഥതയിൽ ധാരാളം അത്ഭുതങ്ങൾ നടന്നു. ജോൺ പോൾ രണ്ടാമൻ പാപ്പ 1994 ഏപ്രിൽ 24-ന് ജിയന്നയെ വാഴ്ത്തപ്പെട്ടവളായും 2004 മെയ് മാസം പതിനാറം തീയതി വിശുദ്ധയായും പ്രഖ്യാപിച്ചു. വി. ജിയന്ന അമ്മമാരുടെയും ഡോക്ടർമാരുടെയും പിറക്കാതെപോയ കുഞ്ഞുങ്ങളുടെ മധ്യസ്ഥയാണ്.

വി. ജിയന്ന ബെരേറ്റാ മോളയോടൊപ്പം പ്രാർഥിക്കാം,

വി. ജിയന്നയേ, നോമ്പുകാലം ആത്മവിശുദ്ധിയോടെ ജീവിക്കേണ്ട കാലമാണെന്നു ഞാൻ തിരിച്ചറിയുന്നു. നിന്റെ മാതൃകയനുസരിച്ച്, ആത്മാവിലേക്കു സമാധാനം കൊണ്ടുവരുന്നതിനായി അനുതാപത്തിന്റെ കൂദാശയായ വിശുദ്ധ കുമ്പസാരത്തിനായി ഗൗരവത്തോടെ തയ്യാറെടുക്കാൻ എന്നെ സഹായിക്കണമേ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.