ഫ്രാൻസിസ്കൻ ക്ലാരമഠത്തിലെ വിശുദ്ധയായ സന്യാസിനി

ജിൽസ ജോയ്

1946 ജൂലൈ 28. “കുഞ്ഞേ സമാധാനമായിരിക്കുക” എന്നുപറഞ്ഞ മഠാധിപ ഊർസുലാമ്മയോട് അവൾ പറഞ്ഞു: “മദർ, ഞാൻ പരിപൂർണ്ണ സമാധാനത്തിലാണ്. എനിക്ക് ഉറങ്ങാൻ സമയമായി. ഈശോ മറിയം യൗസേപ്പേ, എന്റെ അടുത്തുണ്ടായിരിക്കണമേ. ഇനി ഞാൻ ഉറങ്ങട്ടെ. ആരും എന്നെ ഉണർത്തരുതേ.” ഫ്രാൻസിസ്കൻ ക്ലാരമഠത്തിലെ ഒരു സന്യാസിനി ശാന്തമായി ഈ ലോകം വിട്ടുപോയി.

അവൾക്ക് 36 വയസ്സാവാൻ ഇനിയും കുറച്ചു ദിവസങ്ങളുണ്ടായിരുന്നു. സന്യാസജീവിതത്തിന്റെ ഏറിയഭാഗവും രോഗക്കിടക്കയിൽ ചിലവഴിച്ച ആ സഹനപുഷ്പം സഹനമില്ലാത്ത നിത്യാനന്ദത്തിലേക്കു പ്രവേശിച്ചു. ശവസംസ്കാരം വളരെ ലളിതമായിരുന്നു. മഠത്തിലെ കുറച്ച് സിസ്റ്റേഴ്സാണ് ശവമഞ്ചം ചുമന്നത്. കുറച്ചു വൈദികർ, വളരെ കുറച്ചു ബന്ധുക്കൾ, കുറേ സ്കൂൾകുട്ടികൾ പിന്നെ സിസ്റ്റേഴ്സ്. ഇത്രയും പേരടങ്ങുന്ന ചെറിയ സംഘം അതുവരെ അധികമാരും അറിയാതിരുന്ന അൽഫോൻസ എന്ന കൊച്ചുസിസ്റ്ററിന്റെ അന്ത്യയാത്രയിൽ പങ്കെടുത്തു. ഭരണങ്ങാനം എന്ന ആ കൊച്ചുദേശം ഭാരതത്തിന്റെ ലിസ്യൂ ആകുമെന്ന് റോമുളൂസ് അച്ചൻ പ്രവചിച്ചെങ്കിലും ആരും അതത്ര കാര്യമായി എടുത്തില്ല.

അതു കഴിഞ്ഞ് ആറുകൊല്ലം തികച്ചാവുമ്പോഴേക്ക് ആയിരക്കണക്കിന് സന്ദർശകരെക്കൊണ്ട് അവിടം നിറയാൻ തുടങ്ങി. കുറേപേർ പ്രാർഥനാനിയോഗങ്ങളുമായി, കുറേപേർ ഉദ്ദിഷ്ടകാര്യസാധ്യത്തിന് ഉപകാരസ്മരണക്കായി. എങ്ങനെയാണ് അവളുടെ പ്രശസ്തി ഇത്ര വേഗം എങ്ങും വ്യാപിച്ചത്?

കൊച്ചുകുട്ടികളായിരുന്നു അതിനു പിന്നിൽ. അവൾ മഠത്തിൽ രോഗക്കിടക്കയിലായിരിക്കുമ്പോൾ നിരവധി കൊച്ചുകുട്ടികൾ പ്രാർഥനാസഹായത്തിനായി അവളുടെയരികിൽ എത്തിയിരുന്നു; അതെല്ലാം സാധിക്കാറുമുണ്ടായിരുന്നു. അവൾ മരിച്ചപ്പോൾ ദുഃഖത്തിലാഴ്ന്ന അവർ അവളുടെ മരണശേഷം ശവകുടീരത്തിൽ വന്നായി അപേക്ഷകൊടുക്കൽ. പക്ഷേ, അവരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് അതെല്ലാം സാധിച്ചുകിട്ടി പഴയതുപോലെതന്നെ. ഇതെല്ലാം കേട്ടറിഞ്ഞുവന്ന മുതിർന്നവർ അവിടെയെത്തി മെഴുകുതിരി കത്തിച്ചുപ്രാർഥിക്കാൻ തുടങ്ങി. കുറച്ചുസമയത്തിനുള്ളിൽ ഭാരതത്തിൽ അങ്ങിങ്ങോളമുള്ള ആബാലവൃദ്ധം ജനങ്ങളും അങ്ങോട്ടേക്കൊഴുകാൻ തുടങ്ങി.

“ഇലകൾ അഴുകി ചെടികൾക്ക് വളമായിത്തീരുന്നു. തൽഫലമായി അവ, കാണുന്നവർക്കെല്ലാം ആനന്ദം പകരുന്ന പൂക്കൾ പുറപ്പെടുവിക്കുന്നു. പക്ഷേ, കണ്ടു സന്തോഷിക്കുന്നവർ, ആ പൂക്കളെ പുറപ്പെടുവിക്കുന്നതിൽ അത്രയേറെ പങ്കുവഹിച്ച അഴുകിയ ഇലകളെക്കുറിച്ച് ഒരിക്കലും ചിന്തിക്കുന്നില്ല. ഭൂമിക്കടിയിൽ ഒളിക്കപ്പെട്ടിരിക്കുന്ന വളമായി നമുക്ക് എപ്പോഴും കഴിഞ്ഞുകൂടാം.”

സഭയ്ക്കുവേണ്ടി, ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി നിശ്ശബ്‌ദമായി സഹിച്ച അവളെ ആരുമറിയാത്ത വളമായിരിക്കാൻ അനുവദിക്കാനല്ലായിരുന്നു പക്ഷേ തമ്പുരാന്റെ തിരുമനസ്സ്. കത്തോലിക്കാസഭയുടെ – ഭാരതസഭയുടെ – നമ്മുടെയെല്ലാം അഭിമാനമായി അവളെ ഉയർത്തി. വിശുദ്ധിയുടെ പരിമളം പരത്തിയ, സ്നേഹഭ്രാന്തിയായ, തന്നെത്തന്നെ ആവോളം താഴ്ത്തിയ കുടമാളൂരിന്റെ ആ വീരപുത്രി, കേരളസഭയിൽ നിന്നു ആദ്യമായി വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടവളായി. ഭാരതസഭയിൽ നിന്ന് വിശുദ്ധയായി നാമകരണം ചെയ്യപ്പെട്ട ആദ്യവനിതയായി, സീറോമലബാർ സഭയിൽ നിന്നുള്ള ആദ്യ വിശുദ്ധയായി.

സ്നേഹത്തിൽ പൂർണ്ണത പ്രാപിച്ച് ലോകത്തിന്റെ രക്ഷയ്ക്കായി ഈശോയോടൊപ്പം സ്വയം ബലിയായിത്തീരാൻ, സഹനത്തെ ദൈവികപദ്ധതിയായി തിരിച്ചറിഞ്ഞ് സമർപ്പണത്തിന്റെ പാതയിൽ മുന്നേറിയ അൽഫോൻസമ്മ പറയുന്നു: “ഗോതമ്പുമണി നല്ലതുപോലെ ഇടിച്ചുപൊടിക്കുമ്പോൾ വെണ്മയേറിയ മാവ് കിട്ടുന്നു. അത് ചുട്ടെടുക്കുമ്പോൾ വിശുദ്ധ കുർബാനയ്ക്കുള്ള ഓസ്തിയായിത്തീരും. ഇപ്രകാരം നാമും കഷ്ടപ്പാടുകൾകൊണ്ട് ഇടിച്ചുപൊടിക്കപ്പെടുമ്പോൾ ഓസ്തിപോലെയായിത്തീരുന്നു. വീഞ്ഞുണ്ടാക്കുന്നത് എങ്ങനെയാണ്? നല്ല മുന്തിരിപ്പഴങ്ങൾ ചക്കിലിട്ടു ഞെരിക്കുമ്പോൾ ചാറ് കിട്ടുന്നു. അത് ശുദ്ധീകരിക്കുമ്പോൾ നല്ല വീഞ്ഞായി. അതുപോലെ കഷ്ടതകൾകൊണ്ടും വേദനകൊണ്ടും നാം ശുദ്ധീകരിക്കപ്പെടുമ്പോൾ ആത്മശക്തിയുള്ളവരാകും.”

‘വചനം നിനക്ക് സമീപസ്ഥമാണ്; അത് നിന്റെ അധരത്തിലും ഹൃദയത്തിലമുണ്ട്. അത് പ്രാവര്ത്തികമാക്കാന് നിനക്കു കഴിയും. ഇതാ, ഇന്നു ഞാന് നിന്റെ മുന്പില് ജീവനും നന്മയും മരണവും തിന്മയും വച്ചിരിക്കുന്നു.”

മനസ്സുവച്ചാൽ നമുക്കും വിശ്വസ്‌തതാപൂർവം പ്രവർത്തിക്കാൻ കഴിയില്ലേ. വിശുദ്ധരുടെ മാതൃകകൾ വേറെ എന്താണ് നമ്മളോട് പറയുന്നത്. അവനും അവൾക്കും സാധിക്കുമെങ്കിൽ നമുക്കും സാധിക്കുമെന്നല്ലേ? വിശുദ്ധരുടെ ഓരോ തിരുനാളുകളും നമ്മളിൽ മാറ്റങ്ങളുണ്ടാക്കട്ടെ. ശരിയായ തീരുമാനങ്ങളെടുക്കാൻ പ്രാപ്തരാക്കട്ടെ.

എല്ലാവർക്കും വി. അൽഫോൻസമ്മയുടെ തിരുനാൾ ആശംസകൾ സ്നേഹപൂർവം നേരുന്നു.

ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.