സഹനത്തിന്റെ തടവറയിൽ വി. ഫൗസ്റ്റീനാ കണ്ട അപ്രതീക്ഷിത വ്യക്തി

ഇരുപതാം നൂറ്റാണ്ടിലെ ഒരു വലിയ മിസ്റ്റിക്കാണ് പോളണ്ടുകാരിയായ വി. ഫൗസ്റ്റീനാ കോവാൾസ്കാ. 1920-1930 കളിൽ വിശുദ്ധയ്ക്ക് യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും മറ്റു വിശുദ്ധന്മാരുടെയും ദർശനങ്ങളുണ്ടായിരുന്നു. പ്രസിദ്ധമായ ദൈവകരുണയുടെ ജപമാല ഇത്തരത്തിലുള്ള ഒരു ആത്മീയാനുഭവത്തിന്റെ ഫലമാണ്.

സി. ഫൗസ്റ്റീനായ്ക്ക് ഒരിക്കൽ ശുദ്ധീകരണസ്ഥലത്തിന്റെ ദർശനമുണ്ടായി. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വ്യക്തിയെ അവൾ അവിടെ കണ്ടു.

1926 -ൽ തന്റെ ഡയറിയിൽ സി. ഫൗസ്റ്റിനാ ഇപ്രകാരം കുറിച്ചു: “എന്റെ കാവൽമാലാഖ എന്നോടു പറഞ്ഞു, അവനെ അനുഗമിക്കാൻ. എതാനും നിമിഷങ്ങൾക്കുള്ളിൽ അഗ്നികൊണ്ടു മൂടിയ ഒരു സ്ഥലത്തേക്ക് എന്നെ അവൻ കൂട്ടിക്കൊണ്ടുപോയി. സഹിക്കുന്ന ആത്മാക്കളുടെ വലിയ ഒരു കൂട്ടത്തെ ഞാനവിടെ കണ്ടു. അവർ തീക്ഷ്ണമായി പ്രാർഥിക്കുകയായിരുന്നു. പക്ഷേ, അവർക്ക് അതിന്റെ ഫലം ലഭിക്കുന്നില്ല. അവരെ സഹായിക്കാൻ നമുക്കേ കഴിയൂ. അവരെ വിഴുങ്ങിയിരുന്ന തീജ്വാലകൾ എന്ന സ്പർശിച്ചില്ല. എന്റെ കാവൽമാലാഖ ഒരു നിമിഷംപോലും എന്നെ അവിടെ തനിയെ ഉപേക്ഷിച്ചില്ല.”

പിന്നീട് അവൾ ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കളോടു സംസാരിച്ചു: “ഞാൻ ആ ആത്മാക്കളോട്, അവരുടെ ഏറ്റവും വലിയ സഹനം എന്താണന്നു ചോദിച്ചു. ‘ദൈവത്തിനുവേണ്ടിയുള്ള തീവ്രമായ ആഗ്രഹം’ എന്ന് അവർ ഏകസ്വരത്തിൽ ഉത്തരമരുളി.”

അതിനുശേഷം നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അതിഥിയെ സി. ഫൗസ്റ്റീനാ അവിടെ കണ്ടു. “പരിശുദ്ധ അമ്മ ശുദ്ധീകരണസ്ഥലം സന്ദർശിക്കുന്നത് ഞാൻ കണ്ടു. ‘സമുദ്രതാരമേ’ എന്നാണ് ആത്മാക്കൾ അവളെ വിളിച്ചത്. അമ്മ അവർക്ക് ആശ്വാസം നൽകി. എനിക്ക് അവരോട് കൂടുതൽ സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, എന്റെ കാവൽമാലാഖ എന്നോട് തിരിച്ചുപോകാൻ ആംഗ്യം കാണിച്ചു. ഞങ്ങൾ സഹനത്തിന്റെ തടവറയിൽനിന്നു പുറത്തുകടന്നു. എന്റെ ഉള്ളിൽ ആരോ പറയുന്നതു ഞാൻ കേട്ടു, എന്റെ കാരുണ്യത്തിന് ഇത് ആവശ്യമില്ല. പക്ഷേ, നീതി ഇത് ആവശ്യപ്പെടുന്നു. ആ സമയംമുതൽ സഹിക്കുന്ന ആത്മാക്കളോട് ഞാൻ കൂടുതൽ ഐക്യത്തിലായി” (Diary: Divine Mercy in My Soul, 20).

ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടി നിരന്തരം നമുക്ക് പ്രാർഥിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.