ജപമണികളിലൂടെ അമ്മമറിയത്തോടൊപ്പം: ഇരുപത്തിയൊൻപതാം ദിവസം

ജിൻസി സന്തോഷ്

ഒരു മനുഷ്യായുസ്സിന്റെ എല്ലാ കഷ്ടതകളിലൂടെയും സഹനദുരിതങ്ങളിലൂടെയും നമുക്കുമുമ്പേ, ഉറച്ച കാൽവയ്പ്പോടെ നടന്നുനീങ്ങിയ അമ്മമറിയം. അന്ത്യത്തോളം സ്വർഗത്തിന്റെ അഭിഷേകം കാത്തുസൂക്ഷിച്ചവൾ. ദൈവരാജ്യ വളർച്ചയ്ക്കുവേണ്ടി കലവറയില്ലാത്ത പങ്കാളിത്തം ഉറപ്പേകിയവൾ.

നിന്റെ രക്ഷകൻ അവളുടെ ഉദരത്തിൽ ഒരു ഭ്രൂണമായി ഉരുവായപ്പോൾമുതൽ അവളനുഭവിച്ച സഹനദുരിതങ്ങളുടെ ഇരുണ്ട രാത്രികളിൽ മറിയം ദൈവത്തെ നോക്കി പ്രകാശിതയായി. മറിയം വെറുമൊരു മുട്ടത്തോടല്ല. അവൾ പരിശുദ്ധയാണ്; ദൈവമാതാവാണ്.

ഹോറേബ് മലയിൽ ദൈവസാന്നിധ്യം ഇറങ്ങിവന്ന് അഭിഷേകാഗ്നിയിൽ മുൾപ്പടർപ്പ് കത്തിജ്വലിക്കുമ്പോൾ സ്വർഗത്തിൽനിന്ന് ഒരു വചനം മുഴങ്ങി. “നിന്റെ ചെരുപ്പ് അഴിച്ചുമാറ്റുക. എന്തെന്നാൽ നീ നിൽക്കുന്ന സ്ഥലം പരിശുദ്ധമാണ്” (പുറ. 3:5).

ദൈവസാന്നിധ്യം ഇറങ്ങിവന്ന ഹോറെബ് മല പരിശുദ്ധമെങ്കിൽ ദൈവം വന്നുവസിച്ച മറിയവും പരിശുദ്ധ തന്നെ. ക്രിസ്തു തന്റെ രക്ഷാകരമായ കാൽവരിയിലെ ബലി പൂർത്തിയാക്കുമ്പോൾ, പ്രിയശിഷ്യന് തന്റെ അമ്മയെ നല്കുമ്പോൾ, ഇന്ന് ഞാനും നീയും യോഹന്നാനെപ്പോലെ ജീവിത ഗാഗുൽത്തായിൽ ക്രിസ്തുവിന്റെ കുരിശിൻചുവട്ടിൽ തകർച്ചകളുടെ മധ്യേ നിൽക്കുമ്പോൾ മറിയത്തെ അമ്മയായി സ്വീകരിക്കണമെന്ന് സ്വർഗം ആഗ്രഹിക്കുന്നു.

ജീവിതം ദൈവസന്നിധിയിൽ സമർപ്പിക്കപ്പെടുമ്പോൾ തിരസ്ക്കരിക്കപ്പെടരുതെന്ന് നീ ആഗ്രഹിക്കുന്നെങ്കിൽ മറിയത്തിന്റെ ഏറ്റം യോഗ്യമായ കരങ്ങൾ വഴി സമർപ്പിക്കുക. അമ്മ നിന്റെ അയോഗ്യതകളെ സ്വന്തം യോഗ്യതകളാൽ ശുദ്ധീകരിക്കും. നിന്റെ കുറവുകളെ അവളുടെ സുകൃതങ്ങളാൽ അലങ്കരിച്ച് നിറവുകളാക്കും. അങ്ങനെ നീ ദൈവസന്നിധിയിൽ സ്വീകാര്യനാകും. അപ്പോൾ എലിസബത്തിനെപ്പോലെ നീയും ഉദ്ഘോഷിക്കും: “എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്തുവരാനുള്ള ഈ ഭാഗ്യം എനിക്കെവിടെ നിന്ന്.”

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.