സ്വർഗാരോപണ പെരുന്നാൾ

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

പതിനഞ്ചു ദിനങ്ങൾ നോമ്പുനോറ്റ് നാം മാതാവിന്റെ സ്വർഗാരോപണത്തിരുനാളിൽ എത്തിച്ചേർന്നിരിക്കുന്നു. യേശുവിന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് മാതാവിന്റെ ജീവിതവും വിളിയും നാം മനസ്സിലാക്കുന്നത്. മരണശേഷം മാതാവ് ശരീരത്തോടെ ദൈവസന്നിധിയിലേക്ക് എടുക്കപ്പെട്ടു എന്ന് നാം വിശ്വസിക്കുന്നതിന്റെ പ്രധാന കാരണം, മനുഷ്യനായ ദൈവപുത്രൻ ആ ശരീരത്തിൽ വസിക്കുകയും അവളിലൂടെ ശാരീരികമായി വളരുകയും ചെയ്തു എന്നതിനാലാണ്. ഭൂമിയിലെ ദൈവത്തിന്റെ ഒരേയൊരു വാസസ്ഥലത്തെ ജീർണ്ണിക്കാൻ ദൈവം വിട്ടുകൊടുത്തില്ല എന്ന പ്രബോധനം യേശുവിന്റെ ദൈവീകതയെ ഒന്നുകൂടി ആഴപ്പെടുത്തുന്നു. സഭയുടെ ആരംഭകാലം മുതൽത്തന്നെ മാതാവിന്റെ അമലോത്ഭവവും സ്വർഗാരോപണവും സഭാപാരമ്പര്യത്തിന്റെ ഭാഗമായിരുന്നു. മാതാവ് മരിച്ച്, ശിഷ്യന്മാരുടെ സാന്നിധ്യത്തിൽ അടക്കപ്പെട്ടതിനുശേഷം അവിടെയെത്തിയെ തോമാശ്ലീഹായുടെ ആവശ്യപ്രകാരം കല്ലറ തുറന്നപ്പോൾ ശരീരം അവിടെ ഇല്ലായിരുന്നുവെന്ന ശക്തമായ പാരമ്പര്യം മറ്റു പല തെളിവുകളോടൊപ്പം ഈ വിശ്വാസത്തിന് ശക്തിപകർന്നു.

സഭയുടെ ഈ വിശ്വാസത്തെ തന്റെ അപ്പസ്തോലിക അധികാരം ഉപയോഗിച്ച് പീയൂസ് പത്താം മാർപാപ്പ 1950 നവംബർ 1-ന് വിശ്വാസ സത്യമായി പ്രഖ്യാപിക്കുന്നു. “മുനിഫിചെന്തിസ്സിമുസ് ദേയുസ്” എന്ന തിരുവെഴുത്തിൽ മാർപാപ്പ പറയുന്നു: കന്യകാമറിയം “തന്റെ ഭൂമിയിലെ ജീവിതം പൂർത്തീകരിച്ചപ്പോൾ, ആത്മാവിലും ശരീരത്തിലും സ്വർഗീയമഹത്വത്തിലേക്ക് എടുക്കപ്പെട്ടു” (MD 44). രണ്ടാം ലോകമഹായുദ്ധകാലത്ത് കോടിക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കിയ അവസരത്തിൽ മാതാവിന്റെ സ്വർഗാരോപണ തിരുന്നാൾ പ്രഖ്യാപനം മനുഷ്യജീവന്റെ മഹത്വം എടുത്തുകാട്ടുന്നതു കൂടിയായിരുന്നു. യേശുവിലുള്ള നമ്മുടെ ആത്മീയജീവിതത്തിൽ നമ്മുടെ ശരീരത്തിനും വലിയൊരു സ്ഥാനമുണ്ട്. മാത്രമല്ല, നമ്മുടെ ശരീരത്തിന്റെ യഥാർഥ അന്ത്യം ക്രിസ്തുവിൽ ആയിരിക്കേണ്ടതുമാണ്. പൗരസ്ത്യ സഭകളിൽ നൂറ്റാണ്ടുകളായി ഈ തിരുന്നാൾ അറിയപ്പെടുന്നത് “ദൈവമാതാവിന്റെ ഉറക്കം” (Dormition of the Theotokos) എന്ന പേരിലാണ്. നാം മഹത്വീകരിക്കപ്പെട്ട ശരീരത്തോടുകൂടി ദൈവത്തിൽ ഉറങ്ങേണ്ടവരാണ്.

നമ്മുടെ ഏറ്റം വലിയ പ്രചോദനവും മാതൃകയുമായ മാതാവുമായി ബന്ധപ്പെട്ട സഭയുടെ പ്രബോധനങ്ങൾ ഇതര ക്രൈസ്തവ വിശ്വാസികളുടെ ഇടയിൽ തെറ്റിധരിക്കപ്പെടാൻ നിരവധി കാരണങ്ങളുണ്ട്. മിക്കപ്പോഴും നാം തന്നെ ഈ രഹസ്യങ്ങൾ മനസ്സിലാക്കുന്നതിലും അത് പറഞ്ഞുകൊടുക്കുന്നതിലും പരാജയപ്പെടുന്നു. പ്രശസ്ത ജർമ്മൻ നിരീശ്വര തത്വചിന്തകനായ ഫ്രെഡറിക് നീച്ചെ ഇപ്രകാരം എഴുതി: “യാഥാര്‍ത്ഥത്തിൽ, ഒരു ക്രിസ്ത്യാനി മാത്രമേ ജീവിച്ചിരുന്നിട്ടുള്ളൂ, അവൻ കുരിശിൽ മരിച്ചു.” പക്ഷേ, നീച്ചെ യേശുവിന്റെ അമ്മയായ മറിയത്തെക്കുറിച്ച് കേട്ടിട്ടുണ്ടാവില്ല. ഒരു നല്ല ക്രിസ്ത്യാനി എപ്രകാരം യേശുവിനെ ഉൾക്കൊള്ളുകയും ലോകത്തിനു പ്രദാനം ചെയ്യുകയും ചെയ്യണമെന്നതിന് ഏറ്റം വലിയ മാതൃക മാതാവ് തന്നെ. മറിയത്തെ ബഹുമാനിക്കാനും അനുകരിക്കാനുമായി ആഘോഷിക്കുന്ന ഈ തിരുന്നാൾ നമ്മുടെ വരാനിരിക്കുന്ന മഹത്വീകരണത്തിന്റെ സ്മരണ കൂടിയാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.