“എന്താണ് സത്യം?”: കാവിക്കു കീഴിൽ ക്രൈസ്തവര്‍ സുരക്ഷിതരോ, അരക്ഷിതരോ?

ഫാ. ജോഷി മയ്യാറ്റിൽ

ഭാരതത്തില്‍ ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്ക് തടയിടാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ സഭയിലെ ഒരു ആര്‍ച്ചുബിഷപ്പ് സുപ്രീം കോടതിയെ സമീപിച്ച് കേസ് നടത്തുന്ന നേരത്തു തന്നെ കത്തോലിക്കാ സഭയിലെ ഒരു കര്‍ദ്ദിനാള്‍ പറയുന്നു, ഭാരതത്തില്‍ ക്രൈസ്തവര്‍ അരക്ഷിതത്വം അനുഭവിക്കുന്നില്ലെന്ന്!

സത്യം ഒന്നല്ലേ ഉണ്ടാകാനിടയുള്ളൂ. ഒന്നുകില്‍, കര്‍ദ്ദിനാള്‍ പറയുന്നത് സത്യം; അല്ലെങ്കില്‍ ആര്‍ച്ചുബിഷപ്പ് പറയുന്നത് സത്യം!

രേഖകളിലൂടെ ഒരു സത്യാന്വേഷണം

1998-ല്‍ ബിജെപി സര്‍ക്കാര്‍ ഭരണത്തിലേറിയതിനു ശേഷം ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ക്രമാതീതമാംവിധം വര്‍ദ്ധിച്ചു എന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 1998 ജനുവരി മുതല്‍ 1999 ഫെബ്രുവരി വരെ രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ 116 അതിക്രമങ്ങള്‍ ഉണ്ടായി എന്നത് പാര്‍ലിമെന്റ് രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. 2001 നവംബറില്‍ ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ (NCM) പുറപ്പെടുവിച്ച കണക്കുകള്‍പ്രകാരമുള്ള ആക്രമണങ്ങള്‍ ഇങ്ങനെയാണ്: 1997-ല്‍ 27; 1998-ല്‍ 86; 1999-ല്‍ 120; 2000-ല്‍ 216.

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ വിവിധ റിപ്പോര്‍ട്ടുകള്‍, ഭാരതത്തിലെ ക്രൈസ്തവര്‍ നേരിടുന്ന വിവിധങ്ങളായ അതിക്രമങ്ങള്‍ നിരത്തിവയ്ക്കുന്നുണ്ട്. വൈദികരെ വധിക്കുകയും സന്യാസിനികളെ മാനഭംഗപ്പെടുത്തുകയും ക്രൈസ്തവ സ്ഥാപനങ്ങളും ദേവാലയങ്ങളും ആക്രമിക്കുകയും ചെയ്യുകയാണ് പൊതുവായ ശൈലി. ക്രിസ്തുമതം സ്വീകരിച്ചവരെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും തിരികെ ഹൈന്ദവരാക്കി മാറ്റുന്ന ‘ഘര്‍ വാപസി’ എന്ന ഏര്‍പ്പാട് കേട്ടുതുടങ്ങിയതും ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷമാണ്. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റങ്ദള്‍, രാഷ്ട്രീയ സ്വയം സേവാസംഘ് എന്നീ സംഘപരിവാര്‍ സംഘടനകളാണ് ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

1998-ല്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവവേട്ട നടന്നത് ഗുജറാത്തിലാണ്. ക്രിസ്തുമസ് ദിനം മുതല്‍ ജനുവരി മൂന്നു വരെയുള്ള പത്തു ദിവസങ്ങള്‍ ക്രൈസ്തവ സമൂഹങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ സമാനതയില്ലാത്ത അതിക്രമങ്ങളാണ് നടന്നത്. ഇരുപത് ദേവാലയങ്ങളാണ് ആ ദിനങ്ങളില്‍ അഗ്നിക്കിരയായത്. ക്രൈസ്തവര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മെനഞ്ഞെടുത്ത് പ്രചരിപ്പിച്ച്  വന്‍ ജനവികാരം ആളിക്കത്തിക്കുന്ന ആ തന്ത്രം സംഘപരിവാര്‍ ശക്തികള്‍ പലയിടത്തും വിജയകരമായി വിനിയോഗിച്ചു. സര്‍ക്കാരുകളുടെ മൗനാനുവാദം അവയ്ക്കുണ്ടായിരുന്നു എന്നതും വ്യക്തമായിരുന്നു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒറീസ, മധ്യപ്രദേശ്, ഹരിയാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, മണിപ്പൂര്‍ എന്നിവിടങ്ങളിലും ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ സംഘാതമായി ഉണ്ടായിട്ടുണ്ടെന്ന് മനുഷ്യാവകാശ നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

1999-ല്‍ ഓസ്‌ട്രേലിയന്‍ മിഷനറിയായ ഗ്രഹാം സ്റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ രണ്ടു കുട്ടികളെയും കാറിലിട്ടു ചുട്ടുകൊന്ന സംഭവം മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. ബജ്‌റങ്ദളിന്റെ പ്രാദേശിക നേതാവായ ധാരാസിങിന്റെ നേതൃത്വത്തിലാണ് അത് നടന്നത്. പക്ഷേ, അന്തര്‍ദ്ദേശീയ ഗൂഢാലോചനാ സിദ്ധാന്തം ഉയര്‍ത്തി നിരവധിയായ ക്രൈസ്തവവേട്ടകളെ മറച്ചുപിടിക്കാനാണ് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി വക്താവും ശ്രമിച്ചത്. പ്രധാനമന്ത്രിയാകട്ടെ, അന്ന് ആഹ്വാനം ചെയ്തത് മതപരിവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഒരു ദേശീയ സംവാദത്തിനായാണ്! ചുരുക്കിപ്പറഞ്ഞാല്‍, ആക്രമണങ്ങളെ ന്യായീകരിക്കുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ വര്‍ദ്ധിച്ചുവന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, അത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന് ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സെല്‍ രൂപീകരിക്കേണ്ടിവന്നു. ഈ സെല്ലിന്റെ ജോലിഭാരം ഓരോ ദിനവും കൂടിക്കൊണ്ടിരിക്കുകയാണ്. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മിഷനറി പ്രവര്‍ത്തനത്തിന്റെ കേന്ദ്രങ്ങളാണെന്ന് ആരോപിച്ചാണ് അതിക്രമങ്ങള്‍ നടക്കുന്നത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ പെരുകുകയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നെന്ന് ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ 2008-ല്‍ റിപ്പോര്‍ട്ട്  നല്കിയത് കര്‍ണാടകയിലും ഒറീസയിലും നടന്ന നിഷ്ഠുരമായ ക്രൈസ്തവവേട്ടകള്‍ക്കു പിന്നാലെ ആയിരുന്നു. മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് കണ്ഡമാലിലും ഒറീസയുടെ മറ്റു ഭാഗങ്ങളിലും അരങ്ങേറിയത്. സ്വാമി ലക്ഷ്മണാനന്ദയുടെ വധത്തിനു പിന്നില്‍ നാലു ക്രൈസ്തവരാണെന്നു പ്രഖ്യാപിച്ചത് പോലീസ് ആയിരുന്നില്ല; വിഎച്ച്പി നേതാവായ പ്രവീണ്‍ തൊഗാഡിയ ആയിരുന്നു! അതിനെ തുടര്‍ന്ന് നൂറോളം ക്രൈസ്തവര്‍ വധിക്കപ്പെടുകയും അമ്പത്താറായിരം പേര്‍ ഭവനരഹിതരാവുകയും ആറായിരം ഭവനങ്ങളും മുന്നൂറ് ദേവാലയങ്ങൾ  തകര്‍ക്കപ്പെടുകയും ചെയ്തു. സംഘപരിവാറുകാരുടെ ഏറെ നാളുകള്‍ നീണ്ട പദ്ധതിയിടലും ഒരുക്കവും അതിന്റെ പിന്നിലുണ്ടായിരുന്നു എന്നു ഗ്രഹിക്കാന്‍ സീറോ-മലബാര്‍ സഭാംഗമായ ശ്രീ. ആന്റോ അക്കര രചിച്ചിട്ടുള്ള Kandhamal – a Blot on Indian Secularism, Shining Faith in Kandhamal, Who Killed Swamy Lakshmananda? എന്നീ അന്വേഷണാത്മക ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ മതി. ഇന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരിക്കുന്ന അജിത് ഡോവലും ധനമന്ത്രി ആയിരിക്കുന്ന നിര്‍മ്മല സീതാരാമനും ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചന വെളിവാക്കുന്ന കൃത്യമായ തെളിവുകള്‍ സഹിതമാണ് അദ്ദേഹം ആ ഗ്രന്ഥങ്ങള്‍ രചിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവാചകധീരതയെയും സുതാര്യതയെയും സിബിസിഐയും സിസിബിഐയും സീറോ-മലബാര്‍ സിനഡും പല വേദികളിലും വച്ച് പ്രകീര്‍ത്തിച്ചിട്ടുള്ളതാണ്.

2012 – 2014 കാലയളവില്‍ നടന്നിട്ടുള്ള ക്രൈസ്തവ പീഡനങ്ങളുടെ കണക്കുകള്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ (2015 മാര്‍ച്ച് 15) വിശദമായ വാര്‍ത്തകളായി പുറത്തുവന്നിട്ടുണ്ട്. 2014-ല്‍ ഏറ്റവും കൂടുതല്‍ ക്രൈസ്തവ പീഡനങ്ങള്‍ നടന്ന സംസ്ഥാനം കര്‍ണാടകയാണ്.

ചത്തീസ്ഗഡില്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയിലെ ക്രൈസ്തവരെ ഹിന്ദുമതത്തിലേക്ക്  തിരികെയെത്തിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് വിഎച്ച്പി. ബസ്താര്‍ ലോകസഭ എം.പി ആയ ദിനേഷ് കശ്യപ്, പ്രാദേശിക ഗോത്രനേതാക്കളുടെ കാലുകള്‍ കഴുകിയത് എല്ലാവരെയും ഹിന്ദുമതത്തിലേക്ക് തിരികെയെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നത്രെ! ഛത്തീസ്ഗഡില്‍ 2021-ഓടെ എല്ലാ ക്രൈസ്തവരെയും വീണ്ടും ഹിന്ദുക്കളാക്കി മാറ്റും എന്ന് 2015-ല്‍ പ്രതിജ്ഞയെടുത്ത ധരം ജാഗ്രണ്‍ മഞ്ച് ആ പ്രതിജ്ഞയില്‍ പൂര്‍ണ്ണവിജയം നേടിയതായി തോന്നുന്നില്ല. പക്ഷേ, 2022 ഡിസംബറിൽ ആരംഭിച്ച, മാസങ്ങൾ നീണ്ട ഭീകരമായ ക്രൈസ്തവപീഡനം നേരിട്ടു മനസിലാക്കിയ സീറോ-മലബാർ സഭാംഗമായ അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ പറയുന്നതും ഫാ. ജോൺസൺ തേക്കടയിൽ കണ്ണീരോടെ പറയുന്നതും കാണുക: https://youtu.be/N0g7yvniAtg

2016-ല്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഏറെ വര്‍ദ്ധിച്ചതിന്റെ ഫലമായി 2017-ലെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഇന്ത്യ മുപ്പത്തിയൊന്നാം സ്ഥാനത്തു നിന്ന് പതിനഞ്ചാം സ്ഥാനത്തേക്കു കയറി. പിന്നീട് മൂന്നു വര്‍ഷങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ 60% വര്‍ദ്ധനയാണ് ഉണ്ടായത്. പാക്കിസ്ഥാന്‍, നോര്‍ത്ത് കൊറിയ, ചൈന, സൗദി അറേബ്യ എന്നീ രാജ്യങ്ങളെപ്പോലെ, മതന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള ഇടമായി ഇന്ത്യയെ പരിഗണിക്കാന്‍ അമേരിക്കന്‍ സര്‍ക്കാരിനോട് 2020-ല്‍ USCIRF (United States Commission on International Religious Freedom) ശുപാര്‍ശ ചെയ്തത് 2019-ല്‍ ഭാരതത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ അരങ്ങേറിയ ആക്രമണങ്ങളുടെ വെളിച്ചത്തിലായിരുന്നു. ക്രൈസ്തവപീഡനങ്ങൾ ഏറ്റവും കൂടുതൽ അരങ്ങേറുന്ന അമ്പതു രാജ്യങ്ങളിൽ പത്താം സ്ഥാനത്താണ് മോദിയുടെ ഇന്ത്യയെന്ന് World Watch List 2020 റിപ്പോർട്ട് വ്യക്തമാക്കുന്നു. തിരുവസ്ത്രം ധരിച്ചിരുന്നു എന്ന ഒറ്റക്കാരണത്താൽ, ട്രെയിനിൽ യാത്ര ചെയ്തുകൊണ്ടിരുന്ന സീറോ-മലബാർ സഭയിൽ പെട്ട തിരുഹൃദയ സന്യാസിനീ സമൂഹത്തിലെ (SH സിസ്റ്റേഴ്സ്) ബഹുമാന്യരായ സന്യാസിനികളെ ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷനിൽ വച്ച് 2021 മാർച്ച് 19-ന് ബന്ദികളാക്കിയ ജനക്കൂട്ടത്തെയും, മണിക്കൂറുകളോളം അവരെ ട്രെയിനിൽ നിന്നിറക്കി പോലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ച പോലീസിനെയും, ആ ഹീനകൃത്യത്തിന് പശ്ചാത്തലമൊരുക്കിയ ഹിന്ദുത്വശക്തികളെയും അത്ര എളുപ്പത്തിൽ മറക്കാനാകുമോ? ആ വർഷം തന്നെ, ആദിവാസികളുടെ ഭൂമി സംരക്ഷിക്കാൻ അവരോടൊപ്പം ഉരുക്കു പോലെ ഉറച്ചുനിന്ന നീതിമാനായ എൺപത്തിനാലു വയസുകാരൻ സ്റ്റാൻ സ്വാമിയച്ചനെ അറസ്റ്റ് ചെയ്ത് കൊലയ്ക്കു കൊടുത്ത കേന്ദ്രസർക്കാരിനെ ന്യായീകരിക്കാൻ ആർക്കു കഴിയും? യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ (UCF) കണക്കനുസരിച്ച് 2022-ൽ 21 സംസ്ഥാനങ്ങളിലായി നടന്നിട്ടുള്ള ക്രൈസ്തവവേട്ടകളുടെ എണ്ണം 598 ആണ്!

ഈ വർഷത്തെ ചില സത്യങ്ങൾ

2023 ഫെബ്രുവരി 19-ാം തീയതി എഴുപതോളം ക്രൈസ്തവസഭകൾ സംയുക്തമായി ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ക്രൈസ്തവർക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിലേക്ക് സർക്കാരിന്റെയും നീതിന്യായ സംവിധാനങ്ങളുടെയും പൗരസമൂഹത്തിന്റെയും ശ്രദ്ധ ക്ഷണിക്കാൻ വേണ്ടിയുള്ളതായിരുന്നു. അതിൽ മറ്റു ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നെന്ന പോലെ കത്തോലിക്കാ സഭയിൽ നിന്നും, പ്രത്യേകിച്ച് ഡൽഹിയിലെ സീറോ-മലബാർ രൂപതയിൽ നിന്നും, സജീവമായ ഭാഗഭാഗിത്വം ഉണ്ടായിരുന്നു.

ഇന്ത്യൻ പ്രസിഡൻ്റ് ശ്രീ. മുർമുവിനെ നേരിൽ കണ്ട് സമർപ്പിക്കാൻ പ്രതിഷേധക്കാർ ഒരു മെമ്മോറാണ്ടം തയ്യാറാക്കുകയുണ്ടായി. 2022-2023 വർഷത്തിൽ ക്രൈസ്തവ സമൂഹത്തിനെതിരായ വിദ്വേഷപ്രസംഗങ്ങളും അക്രമപരമ്പരകളും ഏറെ വർദ്ധിച്ചെന്നും 2023 ജനുവരി – ഫെബ്രുവരി മാസങ്ങളിൽ അവ മൂർദ്ധന്യത്തിലെത്തിയെന്നും ആ മെമ്മോറാണ്ടത്തിൽ പ്രസ്താവിച്ചിരിക്കുന്നു. ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ അവസ്ഥ ഏറെ ഗുരുതരമാണെന്ന് മെമ്മോറാണ്ടം പറയുന്നു. പോലീസ് കള്ളക്കേസുകൾ ചമച്ച് FIR ഇടുന്നതും ഇരകൾ നല്കുന്ന പരാതികളിൽ FIR ഇടാത്തതും CCTV പോലുള്ള സംവിധാനങ്ങളില്ലാതെ പോലീസ് സ്റ്റേഷനുകൾ സുതാര്യത പാലിക്കാത്തതും നിയമവിരുദ്ധമായ തടങ്കലുകളും മുഖ്യവിഷയങ്ങളായി മെമ്മോറാണ്ടം ചൂണ്ടിക്കാട്ടുന്നു. ക്രൈസ്തവരെ ലക്ഷ്യമിട്ടു നടക്കുന്ന അതിക്രമങ്ങൾ അന്വേഷിക്കാൻ സുപ്രീം കോടതിയിൽ നിന്നു വിരമിച്ച ഒരു ജസ്റ്റിസ് തലവനായുള്ള ഒരു ദേശീയ പരാതി-പരിഹാര കമ്മീഷനെ സ്ഥാപിക്കാൻ മെമ്മോറാണ്ടം പ്രസിഡൻ്റിനോട് അഭ്യർത്ഥിക്കുന്നു.

ഏപ്രിൽ 11-ാം തീയതി മണിപ്പൂരിൽ മൂന്ന് ക്രൈസ്തവ ദേവാലയങ്ങൾ ബിജെപി സർക്കാർ തകർത്ത സംഭവവും ഏവരുടെയും ശ്രദ്ധയിൽപെട്ടതാണ്. ഛത്തീസ്ഗഡ് ബന്ദിന്റെ ഭാഗമായി ജഗദൽപൂരിൽ 70-80 പേരടങ്ങുന്ന ബി.ജെ.പി.യുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും (വി.എച്ച്.പി.) പ്രവർത്തകരായ ഒരു സംഘം ആളുകൾ മുസ്ലീങ്ങളോടും ക്രിസ്ത്യാനികളോടും സാമ്പത്തിക ബഹിഷ്കരണം നടത്തുമെന്ന് പരസ്യമായി പ്രതിജ്ഞയെടുത്തത് ഏപ്രിൽ 12-ാം തീയതിയാണ്. മുൻ ലോക്‌സഭാ എംപി ദിനേശ് കശ്യപ്, കമൽ ചന്ദ്ര ഭഞ്ജ്‌ദിയോ എന്നീ നേതാക്കളും സ്ഥലത്തുണ്ടായിരുന്നു!

2023 ഏപ്രിൽ 15-ാം തീയതി ഡല്‍ഹി ആര്‍ച്ചുബിഷപ്പ് അനില്‍ കൂട്ടോയുടെ നേതൃത്വത്തില്‍ ഡല്‍ഹി ക്രൈസ്തവ കൂട്ടായ്മയുടെ പ്രതിനിധി സംഘം രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ട് ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ ആശങ്ക അറിയിച്ചതും, കർദ്ദിനാളിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ, ഏറെ കൗതുകകരമാണ്. യുപി, ഛത്തീസ്ഗർ എന്നീ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് പ്രതിനിധിസംഘം ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ വാദങ്ങളും നിശ്ശബ്ദതയും

എന്നാല്‍ കഴിഞ്ഞ സെപ്റ്റംബർ മാസത്തില്‍ സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്, ക്രൈസ്തവര്‍ക്കും  ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും എതിരെയുള്ള അതിക്രമങ്ങളുടെ കണക്കുകള്‍ അതിശയോക്തിപരവും അടിസ്ഥാനരഹിതവുമാണ് എന്നാണ്. ഇതു തന്നെയാണ് 2023 ഏപ്രില്‍ 13-നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ ആവര്‍ത്തിച്ചത്.

കൃത്യമായ തെളിവുകളോടെയുള്ള ക്രൈസ്തവ സമൂഹത്തിന്റെ പരാതികൾ സുപ്രീം കോടതിയിൽ ഇങ്ങനെ നിഷേധിക്കാതെ സർക്കാരിനു തരമില്ല. അതുപോലെ തന്നെ, സ്വാഭാവികമായി ഉയരുന്ന താഴെക്കാണുന്നതു പോലുള്ള ചില ചോദ്യങ്ങൾക്കു മുന്നിൽ സർക്കാരിന് അർത്ഥഗർഭമായ നിശ്ശബ്ദത പാലിച്ചേ മതിയാകൂ. ബിജെപി സർക്കാരിന്റെ കാലത്ത് വർദ്ധിച്ചുവരുന്ന ആൾക്കൂട്ട ആക്രമണങ്ങൾക്കു കാരണമെന്ത്? ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഉപാസകരായ ചില വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കയറൂരി വിട്ടിരിക്കുന്നത് എന്തുകൊണ്ട്? അല്പം പോലും അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് ക്രൈസ്തവ സഭകളെയും പ്രാർത്ഥനാലയങ്ങളെയും സ്ഥാപനങ്ങളെയും വേട്ടയാടാൻ സർക്കാർ സംവിധാനങ്ങൾ നിരന്തരമായി ഉപയോഗിക്കപ്പെടുന്നത് എന്തുകൊണ്ട്?

പ്രവാചകധീരതയുടെ അഭാവം ക്രിസ്തുശൂന്യതയുടെ തെളിവ്

ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട് കേന്ദ്രം ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. സംശയമില്ല. ബിജെപിയെ മറ്റേതൊരു പാർട്ടിയെയും പോലെ അംഗീകരിക്കാം; കേരളത്തിൽ താമര വേരോടാൻ സഹായിക്കുകയും ചെയ്യാം.

പക്ഷേ, അതിനു മുന്നേ കർത്താവിനോടും സഭയോടും രാജ്യത്തോടും കൂറുള്ളവർ പ്രവാചകധീരതയോടെ ബിജെപി എന്ന പാർട്ടിയോടും മോദിസർക്കാരിനോടും ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്:

1. ഭരണഘടനാവിരുദ്ധമായ മതപരിവര്‍ത്തന നിരോധനബില്‍ പിൻവലിക്കാൻ നിങ്ങൾ തയ്യാറുണ്ടോ?

2. ആര്‍ക്കും ഏതു വിശ്വാസവും സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഉറപ്പു നല്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ 25-ാം അനുച്ഛേദത്തെ നോക്കുകുത്തിയാക്കുന്ന ഔദ്യോഗിക നിലപാട് നിങ്ങൾ ഉപേക്ഷിക്കുമോ?

3. ഭാരതത്തിന്റെ മതേതരത്വത്തിന് തുരങ്കം വയ്ക്കുന്ന നിലപാടുകളും നടപടികളും വിട്ടുപേക്ഷിക്കാൻ പാർട്ടിയും സർക്കാരും തയ്യാറാകുമോ?

4. ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന കുതിരക്കച്ചവടങ്ങളും പ്രതികാരനടപടികളും ഫാസിസ്റ്റ് ശൈലികളും ഉപേക്ഷിക്കാൻ നിങ്ങൾ സന്നദ്ധരാകുമോ?

നാസികൾക്കെതിരെ ഗർജ്ജിച്ച ക്രിസ്തുധീരത

താല്ക്കാലിക ലാഭം നോക്കി ആർഎസ്എസിനോടും ബിജെപിയോടും കൈകോർക്കാൻ സഭാനേതൃത്വത്തിൽ ആരെങ്കിലും തയ്യാറായാൽ നാസിസത്തിന്റെയും ഫാസിസത്തിന്റെയും ചരിത്രത്തെക്കുറിച്ചുള്ള മറവി നിങ്ങളെ ബാധിച്ചിരിക്കുന്നു എന്നു കരുതേണ്ടിവരും. ഭയം കൊണ്ടോ, സ്ഥാപിത താൽപര്യം കൊണ്ടോ യൂറോപ്പിലെ നാസിസ-ഫാസിസ ശക്തികളോട് നിശ്ശബ്ദതയാൽ ചായ്‌വ്  കാണിച്ച സഭാനേതാക്കളും പ്രാദേശികസഭകളും പില്ക്കാലത്ത് അപ്രസക്തരും ലജ്ജിതരുമായിത്തീർന്നു. എന്നാൽ പ്രതീക്ഷക്ക് വകയില്ലാതിരുന്നപ്പോഴും പ്രവാചകത്വം കൈവെടിയാതെ ദൈവത്തിന്റെ നാവായി നിലകൊണ്ട ക്രൈസ്തവനേതാക്കളും പ്രാദേശികസഭകളും ചരിത്രത്തിൽ വാഴ്ത്തപ്പെട്ടു.

1933-ൽ നാസി ഭരണകാലത്ത് ജർമ്മനിയിലെ മ്യൂൺസ്റ്റർ രൂപതയിൽ മെത്രാനായി അവരോധിതനായ ക്ലീമെൻസ് ഔഗുസ്റ്റ് വൊൺ ഗാലെൻ നാസികളുടെ പദ്ധതികൾക്കെതിരെ എടുത്ത നിലപാട് അദ്ദേഹത്തെ 2005-ൽ വിശുദ്ധനാമകരണത്തിലേക്ക് നയിച്ചു എന്നതും അദ്ദേഹത്തെക്കുറിച്ച് ദാനിയേൽ ഉട്രെഘ്റ്റ് എഴുതിയ ഗ്രന്ഥത്തിൻ്റെ പേര് “The Lion of Münster: the Bishop who Roared Against the Nazis” എന്നായിരുന്നു എന്നും ഓർമ്മിക്കുന്നത് നല്ലതാണ്.

NB: ഇനി, ക്രൈസ്തവ സഭക്കെതിരെ ഒരു ആക്രമണം പോലും ഇന്ത്യയിൽ നടക്കുന്നില്ല എന്നിരിക്കട്ടെ. മറ്റു മതങ്ങളിൽപെട്ട വ്യക്തികളും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും മതത്തിന്റെ പേരിൽ മാത്രം ആക്രമിക്കപ്പെടുന്നെങ്കിൽ, അതിനെ തള്ളിപ്പറയാൻ സഭ മുന്നോട്ടു വരുന്നില്ലെങ്കിൽ, ഇത് ക്രിസ്തുവിന്റെ സഭയാണോ?

ഫാ. ജോഷി മയ്യാറ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.