എനിക്ക് നിന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കണം

ജിൽസ ജോയ്

“എനിക്ക് നിന്നെ കൂടുതൽ കൂടുതൽ സ്നേഹിക്കണം. പക്ഷേ, എന്റെ ഹൃദയത്തിൽ സ്നേഹം ഒട്ടും ബാക്കിയില്ല . എന്റെ സ്നേഹം മുഴുവൻ ഞാൻ നിനക്ക് തന്നില്ലേ. ഇനിയും നിനക്ക് വേണമെങ്കിൽ, എന്റെ ഹൃദയത്തെ നിന്റെ സ്നേഹത്താൽ നിറയ്ക്കൂ, നിന്നെ കൂടുതൽ സ്നേഹിക്കാൻ എന്നെ പ്രേരിപ്പിക്കൂ, അപ്പോൾ പിന്നെ ഞാൻ നിന്നെ നിരസിക്കില്ല.” പാദ്രെ പിയോയുടെ ജീവിതത്തിലുടനീളം ഹൃദയത്തിൽ എരിഞ്ഞിരുന്ന ദൈവസ്നേഹം ഈ വാക്കുകളിൽ നിന്നും വ്യക്തമാണ്. സഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി തിരഞ്ഞുവന്നപ്പോഴും ഈ സ്നേഹമാണ് പിടിച്ചുനിൽക്കാൻ വിശുദ്ധനെ സഹായിച്ചത്.

1918 മുതൽ 1968 വരെ അൻപതുകൊല്ലത്തോളം അദ്ദേഹം പഞ്ചക്ഷതങ്ങൾ വഹിച്ചു. ക്രിസ്തുവിനെ പീഡിപ്പിച്ച, വേദനയുളവാക്കുന്ന, രക്തമൊലിക്കുന്ന മുറിവുകൾ. സഹനങ്ങൾ ശാരീരികം മാത്രമായിരുന്നില്ല. അദ്ദേഹത്തിന്റെ വിശുദ്ധിയെക്കുറിച്ചുള്ള പ്രസിദ്ധിമൂലം ഒന്ന് കാണാനും അദ്ദേഹത്തിന്റെ അടുത്ത് കുമ്പസാരിക്കാനുമായി ഇടതടവില്ലാതെ പ്രവഹിക്കുന്ന ജനം, ഇതിനിടയിൽ സംശയദൃഷ്ടികളായ മറ്റു വൈദികരുടെയും മേലധികാരികളുടെയും അതിന്റെ ഫലമായി വത്തിക്കാനിൽ നിന്നുമൊക്കെയുള്ള ഇടപെടലുകൾ.

എന്തായിരുന്നു ആ പാതിരി അനുഭവിച്ച വിഷമങ്ങളുടെയെല്ലാം കാരണം? പാപികൾ ദൈവത്തിലേക്ക് തിരിച്ചുവരണമെന്നും ലോകം രക്ഷപെടണമെന്നുമൊക്കെയുള്ള അദ്ദേഹത്തിന്റെ ഇടതടവില്ലാത്ത പ്രാർഥന.

അനേകം നിയന്ത്രണങ്ങളാണ് പാദ്രെ പിയോയുടെ മേൽ അടിച്ചേല്പിക്കപ്പെട്ടത്. പഞ്ചക്ഷതങ്ങൾ ആരെയെങ്കിലും കാണിക്കാനോ, സന്ദർശകരെ സ്വീകരിക്കാനോ, പൊതുവായി കുർബാന അർപ്പിക്കാനോ, കുർബാന 30-40 മിനിറ്റിൽ കൂടാനോ പാടില്ലെന്ന കഠിനനിയന്ത്രണങ്ങൾ. അദ്ദേഹം എല്ലായ്പ്പോഴും അനുസരിച്ചു; സന്തോഷത്തോടെതന്നെ.

പിത്താശയത്തിൽ ഒരു ശസ്ത്രക്രിയ വേണ്ടിവന്നപ്പോൾ ബോധം കെടുത്തുന്നതിന്  അദ്ദേഹം വിസമ്മതിച്ചു. അതിന്റെ കാരണം ചോദിച്ചപ്പോൾ പാദ്രെ പിയോ പറഞ്ഞത് ഇതായിരുന്നു: ആരും കാണരുതെന്ന് അധികാരികൾ വിലക്കിയ പഞ്ചക്ഷതങ്ങൾ അദ്ദേഹത്തിന് ബോധമില്ലാത്തപ്പോൾ ഡോക്ടറെങ്ങാനും കാണാൻശ്രമിച്ചാലോ?

അദ്ദേഹത്തിന്റെ അനുസരണയുടെ ആഴം നമ്മെ വിസ്മയിപ്പിക്കും. രണ്ട് മണിക്കൂർ നേരത്തേക്ക് പച്ചശരീരത്തിൽ കത്തികയറ്റുന്ന, തുന്നിക്കെട്ടുന്ന വേദന അദ്ദേഹം സഹിച്ചു. കണ്ണുനീർ ധാരധാരയായി പ്രവഹിച്ചു. കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു: “യേശുവേ, സഹിക്കേണ്ടതെങ്ങനെയെന്ന് എനിക്കറിയില്ലെങ്കിൽ എന്നോട് ക്ഷമിക്കണേ.” അവസാനം വേദനയുടെ ആധിക്യംകൊണ്ട് അദ്ദേഹം ബോധരഹിതനായി.

താടിക്കാരൻ സഹോദരനാവാൻ

1887 മെയ്‌ 25 -ന് ഗ്രാസിയോ ഫോർജിയോണെ – മരിയ ജുസെപ്പ ദെ ന്യൂൺസിയോ എന്നിവരുടെ മകനായി പിയോ ജനിച്ചു. അടുത്ത ദിവസം മാമ്മോദീസ നൽകി ഫ്രാൻസെസ്കോ എന്ന് പേരിട്ടു. ഇറ്റലിയിൽ ബെനെവെന്തോ പ്രൊവിൻസിലെ പിയെത്രേൽചിനയിലാണ് അവർ താമസിച്ചിരുന്നത്. കഠിനാധ്വാനികളായ, സരളഹൃദയരായ, സംഗീതസാന്ദ്രമായി ആഘോഷങ്ങൾ നടത്തിയിരുന്ന കൂട്ടരായിരുന്നു അവിടത്തുകാർ. പ്രത്യേകിച്ച് മഡോണ ഡെല്ല ലിബേറയുടെ (Our Lady of Liberty) തിരുനാൾ കാര്യമായി ആഘോഷിച്ചിരുന്നവർ.

അഞ്ചുവയസ്സുള്ളപ്പോൾ ആരോ ദൈവദൂഷണം പറയുന്നതുകേട്ട ഫ്രാൻസെസ്കോ, വാതിലിനു പിന്നിലൊളിച്ച് വിതുമ്പി. ദൈവത്തെ അപമാനിക്കുന്നത് ആ നിഷ്കളങ്കഹൃദയത്തിന് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. പള്ളിയിൽ പോവാൻ അവന് വളരെ ഇഷ്ടമായിരുന്നു. പള്ളിപരിപാടികൾ ഒന്നുപോലും വിട്ടുകളയുമായിരുന്നില്ല. മതബോധന ക്ലാസ്സുകൾ കൂടി, അൾത്താരശുശ്രൂഷിയാവാൻ നേരത്തെതന്നെ പഠിച്ചു. പത്തുവയസുസ്സുള്ളപ്പോൾ ആദ്യകുർബാന സ്വീകരണം നടന്നു. ചീത്തവാക്കുകൾ പറയുന്ന കുട്ടികളുടെ കൂടെ കൂടിയിരുന്നില്ല. ചെറുപ്രായത്തിൽ തന്നെ ഈശോയുടെയും പരിശുദ്ധ അമ്മയുടെയും കാവൽമാലാഖയുടെയും ദർശനങ്ങൾ ലഭിച്ചിരുന്നു. ആട് മേയ്ക്കാൻ പോകുമ്പോൾ ധാരാളം ജപമാലകൾ ചൊല്ലിയിരുന്ന അവൻ പരിത്യാഗപ്രവൃത്തികളും വിട്ടുകളഞ്ഞില്ല.

1898 -ൽ ഒരു കപ്പൂച്ചിൻ സഹോദരൻ ഭക്ഷണം യാചിക്കുന്നവനായി പിയെത്രേൽചിനയിലേക്കു വന്നു – സഹോദരൻ കാമിലോ. നീണ്ട താടിമീശയും പിറകിൽ ഒരു സഞ്ചിയുമുണ്ടായിരുന്ന അദ്ദേഹത്തെ എല്ലാവരും ഇഷ്ടപ്പെട്ടു. ഫ്രാൻസെസ്കോയുടെ അമ്മ ധാരാളം ഗോതമ്പ് ആ ആൾക്ക് കൊടുത്തു. അദ്ദേഹം കണ്ണിൽനിന്ന് മറയുംവരെ ഫ്രാൻസെസ്കോ അദ്ദേഹത്തെ നോക്കിനിന്നു. എന്നിട്ട് തിരിഞ്ഞ് അപ്പനോടു പറഞ്ഞു: “എനിക്കൊരു പുരോഹിതനാവണം; കുറേ  താടിയുള്ള ഒരു പുരോഹിതൻ.” “തീർച്ചയായും” – അവന്റെ പിതാവ് പറഞ്ഞു.

പ്രാർഥനയുടെ മനുഷ്യൻ

1903 ജനുവരി 6 -ന് കപ്പൂച്ചിൻ സഹോദരരുടെ മൈനർ സഭയിൽ നോവിഷ്യെറ്റിൽ ചേർന്നു. ഫ്രാൻസിസ്കൻ സഭാവസ്ത്രവും സഹോദരൻ പിയോ എന്ന പേരും സ്വീകരിച്ചു. 1910, ആഗസ്റ്റ് 10 -ന് പൗരോഹിത്യസ്വീകരണം നടന്നു . 1916 ജൂലൈ 28 -ന് സാൻ ജോവാനി റോത്തോണ്ടോയിലെത്തി; പിന്നീട് മരണംവരെ അവിടെയായിരുന്നു.

പാദ്രേ പിയോയുടെ ജീവനും ജീവിതവും എല്ലാം ദൈവഭക്തിയിൽ, വിശ്വാസത്തിലധിഷ്ഠിതമായിരുന്നു. ആഗ്രഹിച്ചതോരോന്ന് ചെയ്തതും വിശ്വാസത്തിന്റെ വെളിച്ചത്തിലായിരുന്നു. ദൈവത്തോടുള്ള സംസാരത്തിൽ പകലും രാത്രിയുടെ നല്ലൊരു ഭാഗവും ചിലവഴിച്ചു.

അദ്ദേഹം പറയാറുണ്ട്: “പുസ്തകങ്ങളിൽ നാം ദൈവത്തെ അന്വേഷിക്കുന്നു. പ്രാർനയിൽ നമ്മൾ അവനെ കണ്ടെത്തുന്നു. ദൈവത്തിന്റെ ഹൃദയം തുറക്കുന്ന താക്കോലാണ് പ്രാർന. പ്രാർഥിക്കുന്ന ഒരു സാധുസഹോദരൻ ആവണമെന്നുമാത്രമാണ് എന്റെ ആഗ്രഹം.”

“പരിശുദ്ധ കുർബാന ആയിരുന്നു അദ്ദേഹത്തിന്റെ ദിവസത്തിന്റെ ഹൃദയം എന്നുപറയാവുന്നത്. അദ്ദേഹം എപ്പോഴും കരുതലോടെ ചിന്തിച്ചിരുന്ന കാര്യം, ബലിയർപ്പകനും ബലിയുമായ ഈശോയോട് ഒന്നാകുന്ന നിമിഷങ്ങളായിരുന്നു” – 1999, മെയ് 3  -ന് റോമിൽ വലിയൊരു ജനാവലിയോട് സംസാരിക്കവെ വി. ജോൺ പോൾ രണ്ടാമൻ പാപ്പ പറഞ്ഞു.

1918 സെപ്റ്റംബർ 20 -ന് വിശുദ്ധ ബലിക്കുശേഷം ക്രൂശിതരൂപത്തിനുമുന്നിൽ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോളായിരുന്നു അദ്ദേഹത്തിന് പഞ്ചക്ഷതങ്ങൾ ലഭിക്കുന്നത്. ആന്തരികവും ബാഹ്യവുമായ ഇന്ദ്രിയങ്ങൾ നിശ്ചലമായി, ആത്മാവിന്റെ ചലനങ്ങൾ നിലച്ച് ശാന്തമായി. പൂർണ്ണമായ നിശ്ശബ്ദത എന്നെ വലയം ചെയ്തു. അപ്പോൾ ഞാനൊരു ദിവ്യരൂപത്തെ കണ്ടു. ആ രൂപത്തിന്റെ കയ്യിൽനിന്നും കാലിൽനിന്നും പാർശ്വത്തിൽനിന്നും രക്തം പ്രവഹിച്ചിരുന്നു. ആ കാഴ്ച എന്നെ ഭയചകിതനാക്കി. ദർശനം അവസാനിക്കുമ്പോൾ എന്റെ കയ്യിൽനിന്നും പാദത്തിൽനിന്നും പാർശ്വത്തിൽനിന്നും രക്തം വരുന്നെന്നുന്ന് ഞാൻ മനസ്സിലാക്കി. അന്ന് എനിക്കുണ്ടായതും ഇപ്പോൾ ഏതാണ്ട് എല്ലാദിവസവും അനുഭവിക്കുന്നതുമായ വേദന സങ്കല്പിച്ചുനോക്കൂ. ഹൃദയത്തിലെ മുറിവിൽനിന്ന് മിക്കപ്പോഴും രക്തം വന്നുകൊണ്ടിരിക്കുന്നു, പ്രത്യേകിച്ച് വ്യാഴാഴ്ച ഉച്ചതിരിയുന്നതോടുകൂടി; ശനിയാഴ്ച വരെ.”

മറ്റുള്ളവർക്കായി ജീവിച്ചവൻ

പാദ്രെ പിയോയുടെ ജീവിതത്തിലെ അസാധാരണ സംഭവം പഞ്ചക്ഷതങ്ങൾ മാത്രമായിരുന്നില്ല, അനേകം അത്ഭുതങ്ങൾ അദ്ദേഹംവഴിയായി നടന്നു. ഈശോയോടും പരിശുദ്ധ അമ്മയോടും വിശുദ്ധരോടും ശുദ്ധീകരണാത്മാക്കളോടും കാവൽമാലാഖയോടുമൊക്കെ ചർച്ചകളിൽ ഏർപ്പെട്ടിരുന്നു. ഇതുവരെ കാണാത്ത മനുഷ്യരുടെ ഹൃദയം വായിക്കാനറിയുന്ന കുമ്പസാരക്കാരനായിരുന്നു. ഒരേസമയം രണ്ടുസ്ഥലങ്ങളിൽ കണ്ടവരുണ്ട്. അദ്ദേഹത്തിന്റെ കുർബാനയിൽ പങ്കെടുക്കാനും കുമ്പസാരിക്കാനും ബാൻഡേജിട്ട കൈ കാണാനുമൊക്കെയായി ഓടിയണഞ്ഞ ആയിരങ്ങൾക്ക് പാദ്രേ പിയോ ദൈവത്തിന്റെ ജീവിക്കുന്ന അടയാളമായിരുന്നു.

50 -ൽപരം വർഷങ്ങൾ, കുമ്പസാരിക്കാനും ഉപദേശത്തിനായും ആശ്വാസവചനങ്ങൾക്കായും തന്നെ തേടിയെത്തിയ എണ്ണമറ്റ മനുഷ്യരെ സ്വാഗതംചെയ്തുകൊണ്ട് അയൽക്കാരനോടുള്ള സ്നേഹം പിയോ അച്ചൻ പ്രകടമാക്കി. എല്ലായിടത്തും മനുഷ്യർ അദ്ദേഹത്തെ വളഞ്ഞു വീർപ്പുമുട്ടിച്ചു. പള്ളിയിലും സാക്രിസ്റ്റിയിലും താമസസ്ഥലത്തുമൊക്കെ അവർ അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹം എല്ലാവർക്കും എല്ലാമായിരുന്നു, പ്രത്യേകിച്ച് ദരിദ്രർക്ക്, നിരാശയിൽ ഉഴലുന്നവർക്ക്, രോഗികൾക്ക്… ഒരു കൈ എപ്പോഴും പോക്കറ്റിലെ ജപമാലയിലായിരുന്നു. നാല്പതോളം ജപമാലകൾ പാദ്രെ പിയോ ഒരു ദിവസം ചൊല്ലിയിരുന്നു.

പ്രാർഥനാസംഘങ്ങളെ ഇറ്റലിയിലും പുറത്തും പാദ്രെ പിയോ പ്രോത്സാഹിപ്പിച്ചു. “പ്രാർഥിക്കൂ…” അദ്ദേഹം അവരോടു പറഞ്ഞു. “കർത്താവിനോട് എന്നോടൊപ്പം പ്രാർഥിക്കൂ. കാരണം ഈ ലോകം മുഴുവനും നമ്മുടെ പ്രാർഥന ആവശ്യമുണ്ട്.” അതോടൊപ്പം അദ്ദേഹത്തിന്റെ കരുണയും മറ്റുള്ളവരിലേക്കൊഴുകി.

സാൻ ജോവാനി റോത്തോന്തോയിൽ ഒരു ആധുനിക ആശുപത്രി സ്ഥാപിക്കാൻ അദ്ദേഹം യത്നിച്ചു. അദ്ദേഹത്തിന്റെ ഭാഷയിൽ, “പീഡിതർക്ക് ആശ്വാസത്തിനായൊരു ഭവനം.” 1956 മെയ്‌ 5 -ന് ആ കെട്ടിടം ഉദ്ഘാടനം  ചെയ്യപ്പെട്ടു.

പാദ്രെ പിയോ തന്റെ നിത്യസമ്മാനത്തിനായി 1968, സെപ്റ്റംബർ 23 -ന് ഈ ലോകം വിട്ട് യാത്രയായി. തലേദിവസം സഹോദരന്മാരോടു പറഞ്ഞു: “നാളെ പ്രഭാതത്തിൽ നിങ്ങൾ എനിക്കുവേണ്ടി ബലിയർപ്പിക്കും.”

‘അച്ചൻ ഞങ്ങളെ വിട്ടുപോയാൽ ഞങ്ങൾക്കാരാണുള്ളത്?’ എന്ന ചോദ്യത്തിന് ഇതായിരുന്നു മറുപടി: “എന്റെ മരണശേഷം ഞാൻ ഇന്നുള്ളതിനേക്കാൾ കൂടുതൽ പ്രവർത്തനനിരതനായിരിക്കും. ഞാൻ ജീവിച്ചിരിക്കുമ്പോൾ ചെയ്തതിനേക്കാൾ കൂടുതൽ കാര്യങ്ങൾ മരണശേഷം ചെയ്യും. എന്റെ സാന്നിധ്യം ഇവിടെ എന്നേക്കും ഉണ്ടായിരിക്കും.”

1999 മെയ്‌ 2 -ന് വാഴ്ത്തപ്പെട്ടവനായ അദ്ദേഹത്തെ 2002 ജൂൺ 16 -ന് വി. ജോൺ പോൾ രണ്ടാമൻ പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചത് റോമാനഗരം കണ്ട ഏറ്റവും വലിയ ജനക്കൂട്ടത്തെ സാക്ഷിനിർത്തിയാണ്. പിയെത്രൽചിനയിലെ വി. പീയൂസ് എന്ന് അദ്ദേഹം വണങ്ങപ്പെടുന്നു.

1971 ഫെബ്രുവരി 20 -ന് ജോൺ പോൾ രണ്ടാമൻ പാപ്പ അദ്ദേഹത്തെപ്പറ്റി ഇങ്ങനെ പറഞ്ഞു: “എത്ര പ്രസിദ്ധിയാണ് അദ്ദേഹത്തിനുണ്ടായതെന്നു നോക്കൂ. ലോകംമുഴുവനിൽ നിന്നുമുള്ള അനുയായികൾ അദ്ദേഹത്തിന്റെ ചുറ്റുംകൂടി. എന്തുകൊണ്ട്? അദ്ദേഹം ഒരു തത്വചിന്തകനായിരുന്നതുകൊണ്ടാണോ, അതോ പണ്ഡിതൻ, സമ്പന്നൻ. അല്ല, കാരണം അദ്ദേഹം എളിമയോടെ പരിശുദ്ധ കുർബാനയർപ്പിച്ചു, പ്രഭാതം മുതൽ പ്രദോഷം വരെ കുമ്പസാരം കേട്ടു, അദ്ദേഹം നമ്മുടെ കർത്താവിന്റെ മുറിവുകൾ വഹിച്ചു. അദ്ദേഹം പ്രാർഥനയുടെയും സഹനത്തിന്റെയും മനുഷ്യനായിരുന്നു.”

വി. പാദ്രെ പിയോയുടെ തിരുനാൾ ആശംസകൾ!

ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.