ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി പ്രാർഥിക്കാൻ ഒരു ദിനം

പരിശുദ്ധ അമ്മ ഫാത്തിമായിൽ ലൂസി, ജസീന്ത, ഫ്രാൻസിസ്‌കോ എന്നീ കുട്ടികൾക്ക് 1917 മെയ് 13 -ന് പ്രത്യക്ഷപ്പെട്ടിരുന്നല്ലോ. അതിൽ ലൂസി പരിശുദ്ധ അമ്മയോട് ചോദിച്ചിരുന്നു, അവളുടെ കൂട്ടുകാരി മേലിയ സ്വർഗത്തിലാണോ എന്ന്. പരിശുദ്ധ അമ്മയുടെ മറുപടി, അവൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. അവൾ ശുദ്ധീകരണസ്ഥലത്താണെന്നതല്ല അമ്പരപ്പിക്കുന്ന കാര്യം, ലോകാവസാനത്തോളം അവൾ അവിടെ ആയിരിക്കുമെന്നുള്ള അമ്മയുടെ വെളിപ്പെടുത്തലായിരുന്നു.

മുൻപേ അറിയാമായിരുന്ന കാര്യമാണെങ്കിലും, ഈയടുത്ത് ഒരു യൂട്യൂബ് വീഡിയോയിൽ കേട്ട ഈ ഓർമ്മപ്പെടുത്തൽ എനിക്ക് ഒരു ഉൾക്കിടിലം സമ്മാനിച്ചു.

മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരെപ്പറ്റി ചിന്തിക്കുമ്പോൾ, നമ്മൾ ഒരിക്കൽ നേരിട്ട് അഭിമുഖീകരിക്കാനിരിക്കുന്നതിനെപ്പറ്റി ചിന്തിക്കുമ്പോൾ, നരകത്തിൽനിന്ന് രക്ഷപെടുന്നെങ്കിൽകൂടി ഇത്ര ഗൗരവമായ ഒരു വിധിയെ നമ്മൾ സങ്കല്പിക്കാറുണ്ടോ? ഇനി, ശുദ്ധീകരണസ്ഥലത്തെ ഒരു ദിവസത്തെ പങ്കപ്പാട് എത്രയാണ്?

ഒരു ദിവസം വി. ഫൗസ്റ്റീനയ്ക്കു മുൻപിൽ വിധിയാളനായി വന്ന ഈശോ പറഞ്ഞു, ഒരു ദിവസത്തെ ശുദ്ധീകരണസ്ഥലത്തെ പീഡകൾക്ക് അവൾ അർഹയാണെന്ന്. ഫൗസ്റ്റീനായ്ക്ക് അവൾ ചെയ്ത എല്ലാ പാപവും അപ്പോൾ കാണാൻ സാധിച്ചു; പാപമാണെന്ന് അവൾ ഒരിക്കലും ചിന്തിക്കാത്തതുൾപ്പടെ. ശുദ്ധീകരണസ്ഥലത്ത് ഒരുദിവസം കിടക്കുന്നില്ലെങ്കിൽ, ഭൂമിയിൽ മനുഷ്യരിൽനിന്ന് ആശ്വാസവുമില്ലാതെ വലിയ സഹനത്തിൽ ചിലവഴിക്കേണ്ടിവരും. അങ്ങനെ ഈശോയുടെ ഹിതമനുസരിച്ച്, വി. ഫൗസ്റ്റീന ശുദ്ധീകരണസ്ഥലത്തിനുപകരമായി ഭീകരസഹനങ്ങളിലൂടെ ഭൂമിയിൽവച്ച് പരിഹാരം ചെയ്യേണ്ടിവന്നത് ഒരുവർഷത്തോളമാണ്. അപ്പോൾ മനസ്സിലാക്കാമല്ലോ ഒരു ദിവസത്തെ അവിടത്തെ പീഡകളുടെ കാഠിന്യം! അതും ഈശോയോട് കണ്ട്, സംസാരിച്ച്, അവന്റെ നെഞ്ചിൽ തലചായ്ക്കാൻവരെ പറ്റിയിട്ടുള്ള വി. ഫൗസ്റ്റീനയുടെ കാര്യം അങ്ങനെയാണെങ്കിൽ നമ്മുടേത് എങ്ങനെയാവുമെന്ന് നമുക്കുതന്നെ ആലോചിക്കാം.

വിജയസഭയിലുള്ളവരെ ഓർക്കുന്ന നവംബർ ഒന്ന് കഴിഞ്ഞുവരുന്ന സകല ആത്മാക്കളുടെ ദിവസം, ഈ ലോകത്തിൽനിന്ന് വിടപറഞ്ഞ എല്ലാവരെയും, പ്രത്യേകിച്ച് ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന സഹനസഭയിലുള്ളവരെ ഓർക്കാനും അവർക്കായി പ്രാർഥിക്കാനും, സഭാമാതാവ് സമരസഭയിലുള്ള നമ്മെയെല്ലാം വിളിക്കുന്നു. അവർക്ക് സ്വന്തമായി ഒന്നുംചെയ്യാൻ കഴിവില്ലാത്തതുകൊണ്ട് പരിശുദ്ധ കുർബാന, പ്രാർഥന, പ്രായശ്ചിത്ത പ്രവൃത്തികൾക്കായി നമ്മോട് യാചിച്ചുകൊണ്ടിരിക്കുന്നു.

ഈ ലോകത്തിലായിരിക്കുന്നിടത്തോളം കാലം നമുക്ക് ദൈവകരുണ തേടാനും അവന്റെ കരുണയിൽ ആമഗ്നരാകാനും സാധിക്കും. നമ്മൾ ഈ ഭൂമിയിൽനിന്ന് യാത്രയാകുന്ന നിമിഷം ദൈവത്തിന്റെ ദയയിലാണ്, ദൈവനീതിക്കു മുൻപിലാണ്. മരിച്ചു എന്നത് യഥാർഥ്യമാകുമ്പോഴേ തനതുവിധിയിലൂടെ നമുക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന (നമ്മുടെ പ്രവൃത്തികളിലൂടെ നമ്മൾ നേടിയെടുത്ത) സ്ഥാനം ഏതാണോ അത് സ്വീകരിക്കുന്നു. സ്നേഹത്തിൽ പൂർണ്ണരായിരുന്നവർ സന്തോഷത്തിന്റെയും വിശ്വാസത്തിന്റെയും വെളിച്ചത്തോടുകൂടി,  ശിക്ഷിക്കപ്പെട്ടവർ വെറുപ്പോടും നിരാശയോടുംകൂടി, അപൂർണ്ണതയുള്ളവർ ദൈവകാരുണ്യത്തിലുള്ള വിശ്വാസത്തോടുകൂടി ശുദ്ധീകരണസ്ഥലത്തേക്ക്.

സിയന്നയിലെ വി. കാതറിനോട് ഈശോ പറയുന്നുണ്ട്: “ഞാൻ ശക്തിപ്പെടുത്തിക്കൊണ്ടിരുന്നിട്ടും സ്വയം ദുർബലരാവുകയും പിശാചിന് സ്വയം ഏല്പിക്കുകയും ചെയ്യുന്നവരുടെ വിഡ്ഢിത്തം എത്ര വലുതാണ്. ഒരു കാര്യം നീ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ ജീവിതകാലത്ത് തങ്ങളെത്തന്നെ പിശാചിന് അടിമകളാക്കി. ബലപ്രയോഗം മൂലമല്ല, കാരണം അവരെ നിർബന്ധിക്കാനാവുകയില്ല, അവർ സ്വമനസ്സാ അവന്റെ കൈകളിൽ ഏല്പിക്കുകയായിരുന്നു. അവർ പ്രത്യാശയില്ലാതെ നിത്യനാശത്തിലേക്കു വരുന്നു. അവരുടെ മരണസമയത്ത് അവർ വെറുപ്പോടെ നരകം സ്വീകരിക്കുന്നു.”

മരണമേയില്ല എന്നതുപോലെയാണ് നമ്മൾ മിക്കവരും ഇവിടെ ജീവിക്കുന്നത്; നമുക്ക് തോന്നുന്നത്, തോന്നുമ്പോഴൊക്കെ ചെയ്തുകൊണ്ട്. ഈ ദിവസം തന്നെ നമ്മൾ മരിക്കാനുള്ള സാധ്യത ഉണ്ടെന്നൊന്നും ഓർക്കുന്നതേയില്ല. “പാപം ആവർത്തിക്കരുത്; ആദ്യത്തേതുപോലും ശിക്ഷിക്കപ്പെടാതിരിക്കുകയില്ല” (പ്രഭാ. 7:8) ഈ വചനമൊക്കെ നമ്മൾ കണക്കിലെടുക്കുന്നുണ്ടോ? അവസാനത്തെ ചില്ലിക്കാശും കൊടുത്തുവീട്ടുവോളം പുറത്തുകടക്കാൻ പറ്റില്ലെന്ന് മത്തായി 5:26 -ൽ ഈശോ ഓർമ്മിപ്പിക്കുന്നു. ആ സാധ്യതയാണ് ശുദ്ധീകരണസ്ഥലം. വെളിപാട് 21:27 -ൽ പറയുന്നു: “അശുദ്ധമായതൊന്നും ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ല.” അവസാനത്തെ പാപക്കറയും കഴുകികളഞ്ഞേ നമുക്ക് അതിനുള്ള വഴി തെളിയൂ.

അപ്പോൾ പിന്നെ പാവപ്പെട്ട (ശുദ്ധീകരണസ്ഥലത്തിലെ) ആത്മാക്കളെ ആരാണ് സഹായിക്കുന്നത്? എങ്ങനെയാണ് സഹായിക്കുന്നത്? നമ്മൾ തന്നെ അത് ചെയ്യണം. മരിച്ചവർക്കായി പ്രാർഥിക്കുന്നത് ആധ്യാത്മിക കാരുണ്യപ്രവൃത്തിയിൽപെട്ടതാണ്. എങ്ങനെയൊക്കെ അത് ചെയ്യാം?

ശുദ്ധീകരണസ്ഥലത്തുള്ള ആത്മാക്കൾക്ക് നമ്മുടെ പരിശുദ്ധ കുർബാനയർപ്പണവും ജപമാല, കരുണക്കൊന്ത തുടങ്ങിയ പ്രാർഥനകളും ഉപവാസവും അവർക്കായി നേടുന്ന ദണ്ഡവിമോചനങ്ങളും ദാനധർമ്മവുമെല്ലാം പ്രയോജനപ്പെടും. അവർക്ക് നമ്മുടെ പ്രാർഥനകൾ ഉപകാരപ്പെടുമെന്നും ദൈവവുമായുള്ള അവരുടെ അകൽച്ചയുടെ തോത് അത് കുറയ്ക്കുമെന്നും ട്രെന്റ് സൂനഹദോസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. “എന്നാൽ ഏറ്റവും പ്രധാനമായി അവർ സഹായിക്കപ്പെടുന്നത് അൾത്താരയിലെ സ്വീകാര്യമായ ബലിവഴിയാണെന്നും ഈ എക്യുമെനിക്കൽ സൂനഹദോസ് പ്രബോധനം നൽകുന്നു.” വി. തോമസ് അക്വീനാസും അത് ആവർത്തിക്കുന്നു. “പരിശുദ്ധ കുർബാനയിലെ ബലിയേക്കാൾ കൂടുതലായി ശുദ്ധീകരണസ്ഥലത്തുനിന്ന് ആത്മാക്കളെ മോചിപ്പിക്കാനുതകുന്നതായി മറ്റൊരു അർപ്പണവുമില്ല.”

നമ്മുടെ കുറേ നാളത്തെ പ്രാർഥന – പരിഹാരപ്രവൃത്തികൾ മുഴുവൻ ചേർത്താലും ഒരു പരിശുദ്ധ കുർബാനയ്ക്കു തുല്യമാവില്ല. കാരണം പ്രാർഥന – പരിഹാരപ്രവൃത്തികൾ മനുഷ്യന്റേതാണ്, പരിശുദ്ധ കുർബാന ദൈവത്തിന്റെ പ്രവൃത്തിയാണ് എന്ന് വി. ജോൺ മരിയ വിയാനി ഓർമ്മിപ്പിക്കുന്നു.

ഗ്രിഗോറിയൻ കുർബാന തങ്ങളുടെ പ്രിയപ്പെട്ടവർക്കായി ചൊല്ലിക്കാൻ സാധിക്കുന്നവർ അത് ചെയ്‌താൽ വളരെ നന്നായിരിക്കും. ഒരു വൈദികൻ തുടർച്ചയായി 30 ദിവസം ഒരാൾക്കായി അർപ്പിക്കുന്ന ദിവ്യബലിയാണ് ഗ്രിഗോറിയൻ കുർബാന. മഹാനായ ഗ്രിഗറി പാപ്പയുടെ പേരിലാണ് അത് അറിയപ്പെടുന്നത്.

പക്ഷേ ജീവിച്ചിരിക്കുമ്പോൾ ഒരാൾ അർപ്പിക്കുകയോ, പങ്കെടുക്കുകയോ ചെയ്യുന്ന ബലി, മരിച്ചതിനുശേഷം അയാൾക്കുവേണ്ടി അർപ്പിക്കപ്പെടുന്ന ബലിയേക്കാൾ കൂടുതൽ മൂല്യമുള്ളതാണ്. വി. ആൻസലേം പറയുന്നത്, ജീവിതകാലത്തെ ഒരു പരിശുദ്ധ കുർബാന മരണാനന്തരമുള്ള അനേകം പരിശുദ്ധ കുർബാനകൾക്കു തുല്യമാണെന്നാണ്. അതും നമ്മൾ മറക്കരുത്.

30 മിനിറ്റ് നേരത്തെ ദിവ്യകാരുണ്യ ആരാധന, ഒറ്റയ്ക്കോ കൂട്ടമായോ, പള്ളിയിലോ ചാപ്പലിലോ ജപമാല ചൊല്ലുന്നത്, കുരിശിന്റെ വഴി, ബൈബിൾ 30 മിനിറ്റ്  വായിക്കുന്നത് ഒക്കെ ദണ്ഡവിമോചനം ലഭിക്കുന്ന വഴികളാണ്. പൂർണ്ണദണ്ഡവിമോചനം ലഭിക്കാൻ വേറെയും കുറേ മാർഗങ്ങളുണ്ട്.

  • അതിനുമുൻപോ അത് കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിലോ കുമ്പസാരം,
  • ദിവ്യബലിയിൽ സംബന്ധിച്ച് പരിശുദ്ധ കുർബാന സ്വീകരിക്കുന്നത്
  • പോപ്പിന്റെ നിയോഗങ്ങൾക്കായി പ്രാർഥിച്ച് 1 സ്വർഗ, നന്മ, ത്രിത്വസ്തുതി.
  • നമ്മിൽ പാപം അശേഷം ഉണ്ടായിരിക്കരുത് എന്നതാണ്.

ഇത് പലപ്പോഴും സാധിക്കാത്തതുകൊണ്ട് ഭാഗികമായേ ദണ്ഡവിമോചനങ്ങൾ ലഭിക്കുന്നുള്ളൂ. ധ്യാനിച്ചു കുരിശുവരയ്ക്കുമ്പോൾ, ഒറ്റയ്ക്ക് കൊന്ത ചൊല്ലുമ്പോൾ, ദിവ്യകാരുണ്യസന്ദർശനം കുറച്ചുനിമിഷത്തേക്കെങ്കിലും ചെയ്യുമ്പോൾ, വ്യക്തിപരമായ പ്രാർഥന, വേദപാഠം പഠിപ്പിക്കുന്നത്, അറിവില്ലാത്തവർക്ക് ദൈവകാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നത് എല്ലാം ഭാഗികമായ ദണ്ഡവിമോചനത്തിനുള്ള വഴികളാണ്. ഇതെല്ലാം നമുക്ക് ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കായി സമർപ്പിക്കാൻ സാധിക്കും.

ദണ്ഡവിമോചനത്തിന്റെ പ്രഥമഫലം അത് സമ്പാദിക്കുന്ന ആളിനു തന്നെയാണെങ്കിലും അത് കഴിഞ്ഞുള്ള ഫലം മരിച്ചാത്മാക്കൾക്കു ലഭിക്കും. ദിവ്യബലിയുടെ ഫലദായകത്വം അവർക്കു ലഭിക്കുന്നത് അവരുടെ മരണസമയത്തുണ്ടായ മാനസികസ്ഥിതിയെ ആശ്രയിച്ചിരിക്കും.

വി. ജെർത്രൂദ് വഴി ഈശോ നമുക്കുതന്ന ശക്തിയുള്ള പ്രാർഥന മറക്കാതിരിക്കാം.

നിത്യപിതാവേ, അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോടുചേര്‍ത്ത് ശുദ്ധീകരണസ്ഥലത്തിലെ എല്ലാ ആത്മാക്കള്‍ക്കുവേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കുവേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കുവേണ്ടിയും എന്റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കുവേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.

1 സ്വർഗ. 1 നന്മ. 1 ത്രിത്വ.

വിശുദ്ധർ തങ്ങളുടെ ജീവിതത്തിലൂടെ നമുക്ക് പറഞ്ഞുതരുന്നു. നമ്മൾ ഭൂമിയുടെ സ്വന്തമല്ല, സ്വർഗത്തിന്റേതാണെന്ന്. ഈലോകജീവിതം മുഴുവൻ സ്വർഗത്തിലേക്കുള്ള ചുവടുവയ്പ്പാണെന്ന സത്യം അവരിൽ നിന്ന് നമ്മൾ പഠിക്കുന്നു.

മരണവും അന്ത്യവിധിയും ഓരോ മനുഷ്യനും അഭിമുഖീകരിക്കേണ്ട സത്യമാണ്. മരിച്ചവരെ പ്രത്യേകമായി ഓർത്തു പ്രാർഥിക്കുന്ന ഈ നവംബർ മാസത്തിൽ, സകല മരിച്ചവരുടെയും ഓർമ്മദിവസത്തിൽ, നമുക്ക് മരിച്ചുപോയവരുടെ ഓർമ്മ പുതുക്കുന്നതിനൊപ്പം നമ്മുടെ ചെയ്തികളെയും പോക്കിനെയും ഒന്ന് വിലയിരുത്താം. ഒരിക്കൽ ഓർമ്മയാകേണ്ട നമ്മൾ, നിത്യജീവിതവും സ്വർഗവും ലക്ഷ്യംവച്ചാണോ നീങ്ങുന്നതെന്ന് ഒന്ന് ആത്മശോധന ചെയ്യാം. ‘ഇന്ന് ഞാൻ, നാളെ നീ’ എന്ന് സെമിത്തേരികളിൽ എഴുതിവച്ചിരിക്കുന്നത് നമ്മൾ കാണാറുണ്ടെങ്കിലും കണ്ണാടിയിൽനിന്ന് നോട്ടംമാറിയാൽ നമ്മുടെ മുഖം എങ്ങനെയാണെന്ന് മറന്നുപോകുന്നതുപോലെ ജീവിതത്തിന്റെ വ്യഗ്രതകളിലേക്ക് വീണ്ടും നമ്മൾ ഊളിയിടുന്നു.

‘ജീവന്റെ വൃക്ഷത്തിന്മേൽ അവകാശം ലഭിക്കാനും കവാടങ്ങളിലൂടെ നഗരത്തിലേക്കു പ്രവേശിക്കാനും തങ്ങളുടെ അങ്കികൾ കഴുകി ശുദ്ധിയാക്കുന്നവർ അനുഗ്രഹീതർ.’

ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.