സീറോ മലങ്കര ജൂൺ 28 ലൂക്കാ 9: 10-17 അപ്പം വർധിപ്പിക്കുന്നു

സുവിശേഷപ്രഘോഷണത്തിനായി അയയ്ക്കപ്പെട്ട ശിഷ്യന്മാർ മടങ്ങിവന്ന് തങ്ങളുടെ സന്തോഷം യേശുവുമായി പങ്കുവയ്ക്കുന്നു. അവരുടെ ദൗത്യത്തിനായി നിയോഗിച്ചപ്പോൾ യേശു കൊടുക്കുന്ന നിര്‍ദേശങ്ങളിലൊന്നാണ് കൈയിൽ അപ്പം കരുതരുത് എന്നത് (9:3). എന്നാൽ, അതിനു വിപരീതമായി ഇവിടെ ജനങ്ങളെ വീടുകളിലേക്ക്‌ പറഞ്ഞയയ്ക്കാൻ പറയുന്ന ശിഷ്യന്മാരോട്, നിങ്ങൾ തന്നെ അവർക്ക് ഭക്ഷണം കൊടുക്കുക എന്ന് യേശു പറയുന്നു. ഇത് രണ്ടും യഥാർഥത്തിൽ ദൈവാശ്രയത്തിന്റെ വലിയ പാഠങ്ങൾ അവർക്ക് പറഞ്ഞുകൊടുക്കുന്നതാണ്. ഒന്നാമത്തേത്, തങ്ങളുടെ അതിജീവനത്തിന് ദൈവത്തിൽ ആശ്രയിക്കുന്നതിനും രണ്ടാമത്തേത്, തങ്ങളുടെ ദൗത്യവിജയത്തിന് ദൈവത്തിൽ വിശ്വാസമർപ്പിക്കുന്നതിനും അവരെ സഹായിക്കുന്നു. മിശിഹായുടെ വരവിൽ സംഭവിക്കുമെന്നു പ്രവചിക്കപ്പെട്ട സമ്പൽസമൃദ്ധിയുടെ ഒരു അദ്ഭുതം ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവർ കാണാൻപോകുന്നു.

ശിഷ്യന്മാർക്ക് ഇവിടെ വളരെ പ്രകടമായ ദൗത്യങ്ങൾ നിർവഹിക്കാനുണ്ട്. അദ്ഭുതം പ്രവർത്തിക്കുന്നത് യേശുവാണെങ്കിലും അഞ്ചപ്പവും രണ്ട് മത്സ്യവും എത്തിക്കുന്നതും ജനങ്ങളെ ഇരുത്തുന്നതും അത് വിതരണം ചെയ്യുന്നതും ബാക്കിവരുന്നത് ശേഖരിക്കുന്നതുമെല്ലാം അപ്പസ്തോലന്മാരാണ്. അവർ നൽകിയത് യേശു എടുത്തു, വാഴ്ത്തി, മുറിച്ചുകൊടുക്കുമ്പോൾ എത്ര ഭക്ഷിച്ചിട്ടും തീർന്നുപോകാത്ത വലിയ സമൃദ്ധിയാണ് ഉണ്ടാകുന്നത്. യേശു സ്വർഗത്തിലേക്ക്  കണ്ണുകളുയർത്തി പ്രാർഥിച്ചത് ഈ അദ്ഭുതത്തിന്റെ യഥാർഥ ഉറവിടം പിതാവായ ദൈവമാണെന്നു കൂടി വെളിപ്പെടുത്താനാണ്. നാം കഴിക്കുന്ന ഓരോ ഭക്ഷണത്തിനു മുൻപും ദൈവത്തിന് നന്ദി പറയുന്നതിന്റെ കാരണം അത് ദൈവത്തിന്റെ അനുഗ്രഹമായി നമുക്ക് ലഭിക്കുന്നതിനാലാണ്. ദൈവം നൽകുന്ന അനുഗ്രഹങ്ങൾക്ക് യാതൊരു പരിധിയുമില്ല എന്ന് നാം തിരിച്ചറിയുക.

എല്ലാ ശിഷ്യന്മാർക്കും ഓരോ കുട്ട അപ്പം വീണ്ടും ലഭിക്കുന്നു. ഈ ഭക്ഷണം പുതിയ ഇസ്രയേലിന്റെ അനുഗ്രഹത്തിന്റെ ഉറവിടമായി പന്ത്രണ്ട് ശിഷ്യന്മാരിലൂടെ വീണ്ടും നല്‍കപ്പെടാനുള്ളതിന്റെ പ്രതീകമാണ്. ഒരിക്കലും കുറഞ്ഞുപോകാതെ വിതരണം ചെയ്യപ്പെടുന്നതും ഭക്ഷിച്ചതിനു ശേഷം ബാക്കിവരുന്നത് വീണ്ടും സക്രാരിയിൽ ഭദ്രമായി സൂക്ഷിച്ചുവയ്ക്കുന്നതും നമ്മുടെയെല്ലാം നിത്യജീവന് ആധാരമായിരിക്കുന്നതുമായ പരിശുദ്ധ കുർബാനയാണിത്‌. ഇതുകൂടാതെ, വി. അഗസ്തീനോസിന്റെ വീക്ഷണത്തിൽ, നാമോരോരുത്തരും അനുദിനം സമൃദ്ധമായി ഭക്ഷിച്ചു ജീവിക്കുന്നതിന്റെ കാരണം ദൈവം പ്രകൃതിയിലൂടെ നമുക്കു വേണ്ടി അപ്പം വർധിപ്പിച്ചുകൊണ്ടിരിക്കുന്നതിനാലാണ്. മിക്കപ്പോഴും മാനുഷികതടസ്സങ്ങളാണ് ഈ സമൃദ്ധിക്ക് കുറവുണ്ടാക്കുന്നത്. ഇന്നും നമ്മുടെ കൈയിലുള്ളതൊക്കെ കർത്താവിന്റെ കരങ്ങളിൽ അനുഗ്രഹത്തിനായി വച്ചുകൊടുത്താൽ ദൈവം അതിലൂടെ എത്രമാത്രം കൃപകൾ നമുക്കും മറ്റുള്ളവർക്കും നൽകും!

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.