സീറോ മലങ്കര ഏപ്രിൽ 23 യോഹ. 21: 15-19 ആത്മീയജീവിതം

Do you love me more than these? ‘ഇവയേക്കാൾ അധികമായി നീ എന്നെ സ്നേഹിക്കുന്നുവോ?’ പോപ്പ് എമെരിറ്റസ് ബെനഡിക്റ്റ് പതിനാറാമൻ തന്റെ ദേയൂസ് കാരിത്താസ് എസ്റ്റിൽ (ഗോഡ് ഈസ് ലവ്) ഒരു ചോദ്യം ഉന്നയിക്കുന്നു.

“No one has ever seen God, so how could we love him?”
“Moreover, love cannot be commanded; it is ultimately a feeling that is either there or not, nor can it be produced by the will.”

“സ്നേഹത്തെ ആജ്ഞാപിക്കാൻ കഴിയില്ല; അത് ആത്യന്തികമായി അവിടെയുള്ളതോ അല്ലാത്തതോ ആയ ഒരു വികാരമാണ്. ഇച്ഛാശക്തിയാൽ അതിനെ ഉൽപാദിപ്പിക്കാനാവില്ല” (നമ്പർ 16).

ഇവിടെ സുവിശേഷഭാഗത്ത്, യേശു പത്രോസിനോട് ഒരു ചോദ്യം മൂന്ന് തവണ ആവർത്തിച്ചു ചോദിക്കുന്നു. ഉത്തരം അറിയാത്തതുകൊണ്ടല്ല, മറിച്ച് ആ ഉത്തരം പത്രോസ് തന്നെ പ്രഖ്യാപിക്കുന്നത് അത്രയേറെ പ്രധാനമാണെന്ന് ഈശോ അറിഞ്ഞിരുന്നതിനാലാണ്. ‘ഇവയെക്കാൾ അധികമായി നീ എന്നെ സ്നേഹിക്കുന്നുവോ” – ഇവിടെ പത്രോസ് തന്നെത്തന്നെ വീണ്ടെടുക്കുന്നു. പ്രിയ സഹോദരങ്ങളേ, ആത്മീയജീവിതത്തിൽ ഒരു വ്യക്തിക്ക് തന്നെത്തന്നെ വീണ്ടെടുക്കാനായി, തന്നെത്തന്നെ വിലയിരുത്താനായി നല്കപ്പെടുന്ന ചോദ്യമാണ് “നീ എന്നെ സ്നേഹിക്കുന്നുവോ” എന്നത്. പ്രണയിക്കുന്നവരുടെ ഇടയിൽ പലപ്പോഴും കടന്നുവരുന്നതായ ഈ ചോദ്യത്തിന് വളരെയധികം ആഴത്തിൽ ചിന്തിപ്പിക്കാൻ, വിലയിരുത്താൻ പ്രേരിപ്പിക്കുന്നു.

എന്നാൽ മൂന്നു തവണ ക്രിസ്തുനാഥനോടുള്ള തന്റെ സ്നേഹത്തെ ശക്തമായി പ്രഖ്യാപിക്കുന്ന സ്നേഹിതനിൽ നിന്ന് ക്രിസ്തുവിനെ തള്ളിപ്പറയുന്നവനായി പത്രോസ് മാറുന്നത് തുടർന്നുള്ള സുവിശേഷഭാഗങ്ങളിൽ നാം കാണുന്നു. അത് സ്നേഹം മരവിച്ചുപോയതിനാലല്ല, അഭിനിവേശകാലത്ത് ആ സ്നേഹത്തെ തിരിച്ചറിയാൻ പത്രോസ് ബലഹീനനായിരുന്നതിനാലാണ്. ശിഷ്യഗണത്തിന്റെയും നേതാവായ ശിമയോന്റെയും ദൗർബല്യത്തെയും വ്യക്തമായി അറിഞ്ഞിരുന്നവനാണ് ക്രിസ്തുനാഥൻ എന്നാൽ തങ്ങളുടെ ബലഹീനതകളെ അതിശയിക്കുന്ന ക്രിസ്തുസ്നേഹത്തെ അവരിൽ അവൻ നിക്ഷേപിച്ചിരുന്നു. എപ്പോൾ അവർ അത് കണ്ടെത്തിയോ അന്നു മുതൽ പത്രോസ് അതിശക്തനായ നേതാവായി. അവർ ധീരരായ അപ്പസ്തോലന്മാരായി ലോകമെങ്ങും സ്നേഹത്തിന്റെയും രക്ഷയുടെയും സുവിശേഷം അറിയിച്ച് അവസാനം ക്രിസ്തുവിനെപ്രതി രക്തസാക്ഷികളുമായി.

നാമോരോരുത്തരും വിളിച്ചു വേർതിരിക്കപ്പെട്ടവരാണ്. നമ്മുടെ ദുർബലതകളെയും അപചയങ്ങളെയും അറിഞ്ഞുകൊണ്ടു തന്നെ അവിടുന്ന് നമ്മെ വത്സലഭാജങ്ങളാക്കി അവന്റെ കുരിശിനോട് ചേർന്നു നിൽക്കാനും നമ്മെ ഒരുക്കി. അതിന് നമ്മെ ശക്തരാക്കുന്നത് കേവലം ഭൗതികമായ വസ്തുതകളോ, ശാരീരിക കഴിവുകളോ അല്ല. മറിച്ച് നമ്മിൽ നിലകൊള്ളുന്ന കലർപ്പില്ലാത്ത അളവുകോൽ കൊണ്ട് തിട്ടപ്പെടുത്താൻ കഴിയാത്ത അതിർവരമ്പുകളില്ലാത്ത നിർമ്മലമായ ക്രിസ്തുസ്നേഹമാണ്. ആ സ്നേഹത്തെ ഏതൊരു പ്രതിസന്ധിയിലും കണ്ടെത്താൻ നമുക്ക് സാധിക്കുന്നുണ്ടോ.

ഫാ. സാമുവേല്‍ പനച്ചവിള OIC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.