സീറോ മലങ്കര ആഗസ്റ്റ് 13 മത്തായി 19: 27-29 പ്രതിഫലം

ഇന്നത്തെ സുവിശേഷത്തിൽ, സുവിശേഷത്തെപ്രതി പരിത്യാഗജീവിതം നയിക്കുന്നവർക്ക് ലഭിക്കുന്ന സൗഭാഗ്യത്തെക്കുറിച്ചാണ് കർത്താവീശോമിശിഹാ പരാമർശിക്കുന്നത്. “സുവിശേഷത്തിനായി ഈ ലോകജീവിതത്തിൽ വേണ്ടെന്നുവയ്ക്കുന്ന സകലതിനും ഏതൊരു വ്യക്തിക്കും സർവവും നൂറിരട്ടിയായി ലഭിക്കും; ഒപ്പം നിത്യജീവനും” (മത്തായി 19:29).

കൽപനകളും നിയമങ്ങളുമനുസരിച്ച് നീതിയുടെയും കരുണയുടെയും ജീവിതം നയിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം? ഓരോ ക്രിസ്ത്യാനിയുടെയും ജീവിതത്തിലുണ്ടാകാവുന്ന ചോദ്യമാണിത്. പ്രത്യേകിച്ച്, ഇപ്രകാരം ജീവിക്കാത്തവരുടെ എണ്ണം ചുറ്റിനും ഏറിവരുമ്പോൾ. എന്നാൽ, കർത്താവ് നമ്മെ ഓർമ്മിപ്പിക്കുന്നു: “ഒന്നിനും പ്രതിഫലം ലഭിക്കാതിരിക്കില്ല” – ആത്മീയവും ഭൗതികവുമായ പ്രതിഫലം ലഭിക്കും.

പക്ഷേ നാം തിരിച്ചറിയേണ്ട പാഠം, ദൈവഹിതമനുസരിച്ചാണ് നാം പ്രതിഫലം സ്വീകരിക്കേണ്ടത്. ഗിരിപ്രഭാഷണത്തിൽ യേശു നമ്മോടു പറയുന്നു: “നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അവയോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്കു ലഭിക്കും” (മത്തായി 6:33). പ്രതിഫലം ലഭിക്കാൻ വേണ്ടി നന്മകൾ ചെയ്താൽ പലപ്പോഴും ദൈവേഷ്ടം മനസ്സിലാക്കാൻ സാധിക്കാതെ പോയെന്നുവരാം. അതിനാൽ ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ നമ്മെ വെല്ലുവിളിക്കുന്നത്, ത്യാഗം ചെയ്യുമ്പോഴുള്ള ലക്ഷ്യം (motive) ശുദ്ധീകരിക്കാനും ഒപ്പം തമ്പുരാനു വേണ്ടി എന്തു ചെയ്താലും അത് ദൈവേഷ്ടമായിത്തീരാനുമാണ്.

ഫാ. ഡാനിയേൽ കൊഴുവക്കാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.