
“…നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുവിൻ” (വാക്യം 14).
വിജാതീയ ദേശങ്ങൾ അശുദ്ധിയുടെ സ്ഥലങ്ങളാണ് എന്ന് യഹൂദർ വിശ്വസിച്ചിരുന്നതിനാൽ അവിടങ്ങളിൽ അബദ്ധത്തിൽ പ്രവേശിക്കുന്നതുപോലും അശുദ്ധി ക്ഷണിച്ചുവരുത്തുമെന്ന് അവർ കരുതിയിരുന്നു. അതിനാൽ വീണ്ടും യഹൂദാ ദേശത്തേക്ക് പ്രവേശിക്കുമ്പോൾ ഒരു ശുദ്ധീകരണ കർമ്മമെന്നോണം അവർ തങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുന്ന പതിവ് നിലനിന്നിരുന്നു.
യേശുശിഷ്യന്മാര്‍ തങ്ങളുടെ ദൗത്യയാത്രകളിൽ തിരസ്കരണം അനുഭവിക്കേണ്ടിവരുമ്പോൾ അതേ കർമ്മം തന്നെ ചെയ്യാൻ ആവശ്യപ്പെടുന്നു. ഒരു പ്രതികാരത്തിന്റെ പ്രവർത്തിയായിട്ടല്ല, മറിച്ച് ക്ഷമയുടെ പ്രവർത്തിയായിട്ടാണ് ശിഷ്യർ അത് ചെയ്യേണ്ടത്.
സുവിശഷസാക്ഷ്യം എന്ന ദൗത്യം എല്ലായ്‌പ്പോഴും സ്വീകരിക്കപ്പെടണമെന്നില്ല. പലപ്പോഴും അത് തിരസ്കരിക്കപ്പെടുകയോ, പരിഹസിക്കപ്പെടുകയോ ചെയ്യപ്പെടാം. പൊടി, തിരസ്കരണം സമ്മാനിക്കുന്ന മനോവേദനയുടെയും വിദ്വേഷചിന്തകളുടെയും പ്രതീകമായി കാണാം. അതിനാൽ, ‘കാലിലെ പൊടി തട്ടിക്കളയുക’ എന്ന പ്രവർത്തിയുടെ അർഥം, വിദ്വേഷചിന്തകളെ അവിടെത്തന്നെ ഉപേക്ഷിച്ച് സ്വതന്ത്രമനസ്സോടെ വേണം ദൗത്യനിർവഹണത്തിനായി ശിഷ്യർ മറ്റൊരിടത്തേക്ക് പോകേണ്ടത് എന്നാണ്.
ക്രിസ്തുശിഷ്യന് ഫലവത്തായ ക്രൈസ്തവസാക്ഷ്യ നിർവഹണത്തിന് പലപ്പോഴും പ്രതിബന്ധമാകുന്നത് തിരസ്കരണങ്ങളും പരിഹാസങ്ങളും സൃഷ്ടിക്കുന്ന വികാരങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന സാഹചര്യങ്ങളാണ്, ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS




