കോവിഡിന്റെ രണ്ടാം വ്യാപനത്തിൽ ഇറ്റലിക്ക് നഷ്ടപ്പെട്ടത് 43 വൈദികരെ

ഇറ്റലിയിൽ രണ്ടാം പ്രാവശ്യവും കോവിഡ് മഹാമാരി നടത്തിയ സംഹാര താണ്ഡവത്തിൽ കത്തോലിക്കാ സഭയ്ക്കു നഷ്ടപ്പെട്ടത് 43 വൈദികരെയാണ്. നവംബർ മാസത്തിൽ മാത്രമാണ് ഇത്രയും വൈദികർ കോവിഡ് ബാധിച്ചു മരണമടഞ്ഞത്. കോവിഡ് പകർച്ച വ്യാധിയിൽ ഇറ്റലിയിൽ ഇതുവരെ 167 വൈദികരാണ് മരണമടഞ്ഞത്.

മിലാനിലെ വിരമിച്ച സഹായമെത്രാൻ ബിഷപ്പ് മാർക്കോ വിർജിലിയോ ഫെരാരി നവംബർ 23 -നാണ്  മരണമടഞ്ഞത്. ഒക്ടോബർ തുടക്കത്തിൽ കാസെർട്ട രൂപതയിലെ ബിഷപ്പ് ജിയോവന്നി ഡി അലൈസ് കോവിഡ് ബാധിച്ചു മരണമടഞ്ഞിരുന്നു. ഇറ്റാലിയൻ ബിഷപ്പുമാരുടെ കോൺഫറൻസിന്റെ പ്രസിഡന്റ് കർദ്ദിനാൾ ഗ്വാൾട്ടീറോ ബസേത്തി ഈ മാസം ആദ്യം കോവിഡ്-19 രോഗബാധിതനായിരുന്നു. കഴിഞ്ഞയാഴ്ച നെഗറ്റീവ് ആയ ശേഷം അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്.

ഇറ്റലിയിൽ കൊറോണ വൈറസിന്റെ രണ്ടാം വ്യാപനമാണ് ഇപ്പോൾ കാണുന്നത്. ഇതേ തുടർന്ന് 7,95,000 -ത്തിലധികം പോസിറ്റീവ് കേസുകളുണ്ടെന്നും ഫെബ്രുവരി മുതൽ രാജ്യത്ത് ഏകദേശം 55,000 പേർ വൈറസ് ബാധിച്ച് മരിച്ചു എന്നും ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാമത്തെ തരംഗത്തിന്റെ തീവ്രത കുറയുകയാണെന്നും ഇറ്റലിയിലെ ചില പ്രദേശങ്ങളിൽ അണുബാധയുടെ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇനിയും ഉയർന്നിട്ടില്ലെന്നുമാണ് വിദഗ്ദ്ധ റിപ്പോർട്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.