പുൽക്കൂട്ടിലേയ്ക്ക് ആറാം ദിനം: അസാധ്യതകൾ സാധ്യതകളാക്കുന്ന ദൈവം

25 ആഗമനകാല പ്രാർത്ഥനകൾ – ഡിസംബർ 06:അസാധ്യതകൾ സാധ്യതകളാക്കുന്ന ദൈവം.

വചനം

“ദൂതന്‍ അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്തില്‍ നിനക്ക്‌ ഒരു പുത്രന്‍ ജനിക്കും. നീ അവന്‌ യോഹന്നാന്‍ എന്നു പേരിടണം (ലൂക്കാ 1:13).

വിചിന്തനം

മക്കളില്ലാത്ത വൃദ്ധദമ്പതികൾക്ക് ദൈവം മകനെ കൊടുക്കുന്ന ഒരു സന്ദർഭമേ പുതിയ നിയമത്തിലുള്ളൂ. പുരോഹിതനായ സഖറിയാക്കും ഭാര്യ എലിസബത്തിനും യേശുവിനു വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാനെ മകനായി നൽകുന്ന സന്ദർഭം. എലിസബത്തിന്റെയും സഖറിയായുടെയും ജീവിതത്തെ പ്രകാശമാനമാക്കിയ പ്രതീക്ഷയുടെ തിരുനാളായിരുന്നു സ്നാപകന്റെ ജനനം.

ഗബ്രിയേല്‍ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു: “നിന്റെ ഭാര്യ എലിസബത്ത് ഒരു പുത്രനെ പ്രസവിക്കും. അവന് യോഹന്നാന്‍ എന്നു പേരിടണം. അവന്‍ കര്‍ത്താവിന്റെ മുമ്പില്‍ വലിയവനായിരിക്കും” (ലൂക്കാ 1:13). ഒരു പുത്രന്‍ ജനിക്കുമെന്ന അറിയിപ്പുണ്ടായപ്പോള്‍ അതു വിശ്വസിക്കാന്‍ സഖറിയായ്ക്ക് കഴിഞ്ഞില്ല. പ്രകൃതിനിയമമനുസരിച്ച് അതു അസാധ്യമായിരുന്നു. കാരണം, അവർ പ്രായം ഏറെ പിന്നിട്ടിരുന്നതിനാല്‍ ദൈവദൂതന്റെ വാക്കുകള്‍ സഖറിയ വിശ്വസിച്ചില്ല. അതിനാല്‍ കുട്ടി ജനിക്കുന്നതുവരെ അയാള്‍ ഊമനായി മാറുമെന്ന് ദൈവദൂതന്‍ പറഞ്ഞു.

ദൈവത്തിന്റെ വാക്കുകളെ സംശയിച്ചതിനാല്‍ കുഞ്ഞിന്റെ ജനനം വരെ ദൈവം സഖറിയായെ മൂകനാക്കി. നമ്മുടെ യുക്തിയും അളവുമല്ല ദൈവത്തിന്റെ ചെയ്തികൾക്ക് ആധാരമെന്ന് സഖറിയായുടെ മൗനം നമ്മെ പഠിപ്പിക്കുന്നു. ദൈവത്തിന്റെ രഹസ്യത്തിനു മുന്നില്‍ വിശ്വാസം പുലര്‍ത്താനും മൗനം പാലിക്കാനും എളിമയോടും നിശബ്ദതയോടും കൂടി ധ്യാനിക്കാനും സഖറിയായും എലിസബത്തും പഠിപ്പിക്കുന്നു. മനുഷ്യന്റെ സാധ്യതകൾക്കും പ്രതീക്ഷകൾക്കും അതിർത്തികൾ ഉണ്ട്. എന്നാൽ ദൈവം നമ്മിൽ കാണുന്ന സ്വപ്നങ്ങൾക്ക് സമയമോ പ്രകൃതിനിയമങ്ങളോ തടസ്സം നിൽക്കില്ലന്നു വൃദ്ധദമ്പതികളായ സഖറിയായും എലിസബത്തും നമ്മെ പഠിപ്പിക്കുന്നു.

പ്രാർത്ഥന

സ്വർഗ്ഗീയപിതാവേ, നിന്റെ പ്രിയപുത്രനു വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാന്റെ ജനനത്തിലൂടെ അസാധ്യതകളുടെ മുമ്പിൽ സാധ്യതകൾ നീ മനുഷ്യവംശത്തിനു തുറന്നുതന്നു. നിന്റെ പ്രിയപുത്രന്റെ തിരുപ്പിറവിയെ ഓർക്കുന്ന ഈ ആഗമനകാലത്ത് ഞങ്ങളുടെ അസാധ്യതകൾ നിന്റെ തിരുമുമ്പിൽ സമർപ്പിക്കുവാനും ദൈവികശക്തിയിൽ ആശ്രയിച്ചുകൊണ്ട് അവ സാധ്യതളാക്കാനും ഞങ്ങളെ പഠിപ്പിക്കണമേ.

സുകൃതജപം

എന്റെ ഈശോയെ, എന്റെ അസാധ്യതകളെ സാധ്യതകളാക്കണമേ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.