പുൽക്കൂട്ടിലേയ്ക്ക് 12: പ്രാർത്ഥന ജീവിതബലിയാക്കിയ സഖറിയ

25 ആഗമനകാല പ്രാർത്ഥനകൾ: ഡിസംബർ 12 – പ്രാർത്ഥന ജീവിതബലിയാക്കിയ സഖറിയ

വചനം

നമ്മുടെ ദൈവത്തിന്റെ കാരുണ്യാതിരേകം കൊണ്ട്‌ ഉയരത്തില്‍ നിന്നുള്ള ഉദയരശ്‌മി നമ്മെ സന്ദര്‍ശിക്കുമ്പോള്‍ ഇരുളിലും മരണത്തിന്റെ നിഴലിലും ഇരിക്കുന്നവര്‍ക്ക് പ്രകാശം വീശാനും സമാധാനത്തിന്റെ മാര്‍ഗ്ഗത്തിലേയ്ക്ക്‌ നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ് (ലൂക്കാ 1:78-79).

വിചിന്തനം

ലൂക്കാ സുവിശേഷത്തിലെ ഒന്നാം അദ്ധ്യായം അവസാനിക്കുന്നത് സഖറിയാ പ്രവാചകന്റെ പ്രവചനഗീതത്തോടെയാണ് (ലൂക്കാ 1:67-80). സ്നാപകന്റെ ജനനത്തിനുശേഷമാണ് സഖറിയുടെ ഈ സ്തുതിഗീതം. സഖറിയ, ദൈവഹിതത്തിനു വഴങ്ങി കുടുംബപ്പേരിനു പകരം ശിശുവിന് യോഹന്നാൻ എന്നു പേരു നൽകിയപ്പോൾ അവന്റെ നാവ് സ്വതന്ത്രമായി. ദൈവത്തിലുള്ള ശരണം, അവന് സംസാരശേഷി തിരികെ നൽകി. കുറിയിട്ട് ദൈവാലയത്തിൽ ധൂപാര്‍പ്പണത്തിനു കിട്ടിയ അവസരം സഖറിയ ജീവിതബലിയാക്കിയപ്പോൾ സദ്വാർത്തയുമായി ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: “ഭയപ്പെടേണ്ടാ, നിന്റെ പ്രാര്‍ത്ഥന ദൈവം ശ്രവിച്ചിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത് ഒുരു പുത്രനെ പ്രസവിക്കും.” ഒരു വേള ഒന്നു ശങ്കിച്ചെങ്കിലും ദൈവാലയത്തില്‍ വച്ച് തന്റെ ഹൃദയം ദൈവസന്നിധിയിലേയ്ക്ക് ഉയര്‍ത്തിയപ്പോൾ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. ആഗമനകാലം ഹൃദയം ദൈവത്തിങ്കലേയ്ക്ക് ഉയർത്താനുള്ള കാലമാണ്. അപ്പോൾ അത്ഭുതങ്ങളുടെ അനുഗ്രഹപൂമഴ നമ്മുടെ ജീവിതങ്ങളെയും സന്ദർശിക്കും.

പ്രാർത്ഥന

സ്വർഗ്ഗീയപിതാവേ, ഈശോയുടെ ജനനത്തിരുനാളിനൊരുങ്ങുന്ന ഈ കാലഘട്ടത്തിൽ അവന് വഴിയൊരുക്കാൻ വന്ന സ്നാപകന്റെ ജനനം എല്ലാം സാധ്യമാക്കുന്ന ദൈവികശക്തിയിലേയ്ക്കാണല്ലോ വെളിച്ചം വീശുന്നത്. വാർദ്ധ്യക്യത്തിലെത്തിയ എലിസബത്ത് ഒരു പുത്രനു ജന്മം നൽകി, സംശയിച്ച സഖറിയായിക്കു സംസാരശേഷി തിരികെ കിട്ടി. ദൈവമേ ആഗമനകാലത്തിൽ ഞങ്ങളുടെ ജീവിതത്തിലുള്ള നിന്റെ ഇടപെടലുകൾ മനസ്സിലാക്കാൻ ഞങ്ങളുടെ ഹൃദയങ്ങൾ തുറക്കണമേ. മനസ്സിനു ധൈര്യം നൽകണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും, ആമ്മേൻ.

സുകൃതജപം

ദൈവകാരുണ്യത്തിന്റെ ഉദയരശ്മിയായ ഉണ്ണീശോയെ, എന്നെ അനുഗ്രഹിക്കണമേ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.