വെള്ളിയാഴ്ച ഫ്രാൻസീസ് പാപ്പാ റോമിലുള്ള നവജാത ശിശുക്കളുടെ ആശുപത്രി യൂണിറ്റും, മറ്റൊരു അഭയ കേന്ദ്രവും സന്ദർശിക്കുകയും, മനുഷ്യ ജീവൻ ഗർഭധാരണം മുതൽ മുതൽ സ്വഭാവിക മരണം വരെ ബഹുമാനിക്കണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.
സെപ്റ്റംബർ 16 ലെ പാപ്പയുടെ സന്ദർശനം കരുണയുടെ വെള്ളിയാഴ്ചയിൽ ഏറ്റവും പുതിയ സംരംഭമായിരുന്നു. കരുണയുടെ അസാധാരണ ജൂബിലി വർഷത്തിൽ ഓരോ മാസവും വിവിധ ഗ്രൂപ്പുകളുമായി സമയം ചെലവഴിക്കുന്നതിന്റെ ഭാഗമായാണ് പാപ്പാ ആശുപത്രി സന്ദർശിച്ചത്.
കഴിഞ്ഞ സന്ദർശനങ്ങളിൽ, മാർപാപ്പാ വൃദ്ധസദനത്തിലും, മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരുടെ പുനരധിവാസ കേന്ദ്രത്തിലും, അജപാലന ദൗത്യങ്ങളിൽ നിന്നു വിരമിച്ച വൈദീകർ വസിക്കുന്ന പ്രീസ്റ്റ് ഹോമിലും കരുണയുടെ സന്ദേശവുമായി പോയിരുന്നു.
ഈ മാസം റോമിലുള്ള സാൻ ജിയോവാനി ആശുപത്രിയിലെ (neonatal unit)നിയോനേറ്റൽ യൂണിറ്റും, അത്യാഹിത വിഭാഗവുമാണ് കാരുണ്യ സന്ദർശനത്തിനായി മാർപാപ്പാ തിരഞ്ഞെടുത്തത്. വിവിധ ആരോഗ്യ സ്ഥിതിയിലുള്ള 12 കുഞ്ഞുങ്ങളാണ് ഈ യൂണിറ്റിൽ ഉണ്ടായിരുന്നത് ,അതിൽ ഒരു ജോടി ഇരട്ടകൾ ഉൾപ്പടെ, അഞ്ചു കുട്ടികൾ ICU തീവ്രപരിചരണത്തിലാണ്.
ഈ യൂണിറ്റിലെ കുട്ടികളുടെ രോഗ പ്രതിരോധ ശക്തി വളരെ കുറവായതിനാൽ മറ്റു സന്ദർശകരെപ്പോലെ, ഹൈജനിക് മാസ്ക് ധരിച്ചും, ശുചികരണപരമായ മുൻകരുതലും എടുത്താണ് പാപ്പാ അകത്തു പ്രവേശിച്ചത്.
ഫ്രാൻസീസ് പാപ്പാ ഇൻക്യൂബെറ്ററിലുള്ള (incubator) ഓരോ കുഞ്ഞുങ്ങളോടും, അവരുടെ മാതാപിതാക്കളോടും സംസാരിക്കുകയും ആശ്വാസം വചനങ്ങൾ പറയുകയും ചെയ്തു.
പിന്നീട് ഗുരുതരമായ രോഗം ബാധിച്ച 30 രോഗികളെ പാർപ്പിച്ചിരിക്കുന്ന Villa Speranza Hospice യിൽ പാപ്പാ സന്ദർശനം നടത്തി. ഓരോ രോഗികളെയും വ്യക്തിപരമായി സന്ദർശിക്കുകയും അവരെയും, കുടുംബാങ്ങളെയും ക്ഷമാപൂർവ്വം ശ്രവിക്കുകയും ചെയ്തപ്പോൾ കാരുണ്യത്തിന്റെ മറ്റൊരു സുവിശേഷം വിരിയുകയായിരുന്നു.
ഈ സന്ദർശനങ്ങളിലൂടെ ജീവനെ അതിന്റെ ആദ്യ നിമിഷം മുതൽ സ്വഭാവിക അന്ത്യം വരെ പരിപാവനമായി കരുതണം എന്ന ശക്തമായ സന്ദേശമാണ് പരിശുദ്ധ പിതാവ് നൽകിയത്.
മനുഷ്യ മഹത്വം പരിപാലിച്ചുകൊണ്ടുള്ള വികസനവും, ജീവന്റെ മഹിമയും ഫ്രാൻസീസ് പാപ്പാ നിരന്തരം ഊന്നിപ്പറയുന്ന വസ്തുതകളാണ്.