കത്തോലിക്കാ അല്മായപ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവും സെന്റ് തോമസ് കോളജ് മുൻ അധ്യാപകനുമായ ഷെവലിയർ എൻ.എ. ഔസേഫ് മാസ്റ്റർ (91) അന്തരിച്ചു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിന്റെ പിതാവാണ്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് അന്ത്യം.
ഇന്ന് രാവിലെ 8.30 മുതൽ വസതിയിൽ പൊതുദർശനം ഉണ്ടായിരിക്കും. സംസ്കാരശുശ്രൂഷകൾ നാളെ ഉച്ചകഴിഞ്ഞ് 2.3-ന് തൃശൂർ ബിഷപ്സ് ഹൗസിനു സമീപമുള്ള വസതിയിൽ ആരംഭിക്കും. തുടർന്ന് 3.15-ന് ലൂർദ്ദ് കത്തീഡ്രലിൽ പൊതുദർശനത്തിനു വയ്ക്കും. 3.45-ന് അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അനുസ്മരണ പ്രഭാഷണം നടത്തും. വൈകുന്നേരം നാലിന് മൃതസംസ്കാര ശുശ്രൂഷകൾക്ക് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കാർമ്മികത്വം വഹിക്കും.
സഭയ്ക്കു നൽകിയ സേവനങ്ങൾ കണക്കിലെടുത്ത് ജോണ്‍പോൾ രണ്ടാമൻ മാർപാപ്പ 1988-ൽ ഷെവലിയർ പദവി നൽകി ഔസേഫ് മാസ്റ്ററെ ആദരിച്ചു. സ്കൂൾ അധ്യാപകനായി സേവനം തുടങ്ങിയ അദ്ദേഹം പിന്നീട് സെന്റ് തോമസ് കോളജിലെത്തി. ന്യൂനപക്ഷാവകാശ ധ്വംസനങ്ങൾക്കെതിരായ സമരങ്ങളുടെ നേതൃനിരയിൽ ശക്തമായ സാന്നിധ്യമായിരുന്നു.
തൃശൂർ രൂപതയുടെ അല്മായ നേതൃത്വപരിശീലന കേന്ദ്രത്തിന്റെ ഡയറക്ടറായി ദീർഘകാലം പ്രവർത്തിച്ചു. അല്മായ പ്രസ്ഥാനമായ കാത്തലിക് യൂണിയന്റെ സ്ഥാപക പ്രസിഡന്റായി. വി. ജോണ്‍പോൾ രണ്ടാമൻ മാർപാപ്പ 1986-ൽ തൃശൂർ സന്ദർശിച്ചപ്പോൾ വിജയകരമായ നടത്തിപ്പിനു രൂപീകരിച്ച വിപുലമായ കമ്മിറ്റികളുടെ ജനറൽ കണ്‍വീനറായിരുന്നു. കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ സ്ഥാപകനേതാവും ജനറൽ സെക്രട്ടറിയുമാണ്. ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ വൈസ് പ്രസിഡന്റ്, തൃശൂർ കാത്തലിക് യൂണിയൻ ചെയർമാൻ സിബിസിഐ ദേശീയോപദേശക സമിതി അംഗം, തൃശൂർ രൂപത അല്മായ നേതൃത്വ പരിശീലനകേന്ദ്രം ഡയറക്ടർ, സിബിസിഐയുടെ വിദ്യാഭ്യാസ കമ്മീഷൻ കണ്‍സൾട്ടന്റ്, മേജർ ആർക്കി എപ്പിസ്കോപ്പൽ നിയമനിർമ്മാണ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.