സഭയ്ക്ക് നിശബ്ദമായിരിക്കാൻ കഴിയില്ല: അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ കർദ്ദിനാൾ ആഞ്ചലോ ബാഗ്‌നാസ്‌കോ

സഭയ്ക്ക് നിശബ്ദമായിരിക്കാൻ കഴിയില്ല എന്നും ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ മഹത്വത്തെ പ്രഘോഷിക്കുന്നത് തുടരണമെന്നും കർദ്ദിനാൾ ആഞ്ചലോ ബാഗ്‌നസ്‌കോ. ബുഡാപെസ്റ്റിലെ 52 -മത് ദിവ്യകാരുണ്യ കോൺഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യൂറോപ്യൻ എപ്പിസ്‌കോപ്പൽ കോൺഫെറെൻസ് പ്രസിഡന്റ് ആയ കർദ്ദിനാൾ ആഞ്ചലോ ബാഗ്‌നസ്‌കോ.

“ഭയപ്പെടരുത്, ദൈവം മരണമടഞ്ഞിട്ടില്ല. എല്ലാത്തരത്തിലുള്ള ഏകാന്തതക്കും ദൂരത്തിനും അപ്പുറത്തേയ്ക്ക് ദിവ്യബലി നമ്മെ നയിക്കുന്നു. സഭയ്ക്ക് നിശബ്ദത പാലിക്കാൻ കഴിയില്ല, അത് നിശ്ശബ്ദതയിലേക്ക് ചുരുങ്ങാൻ അനുവദിക്കില്ല. ഓരോ മനുഷ്യനും ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ മഹത്വം പ്രഘോഷിക്കണം” എന്ന് കർദ്ദിനാൾ പറഞ്ഞു.

കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ദിവ്യകാരുണ്യ കോൺഗ്രസ് കോവിഡ് 19 -ന്റെ പശ്ചാത്തലത്തിൽ ഒരു വർഷത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. സഭയ്ക്ക് പ്രഖ്യാപിക്കാനും ആരാധിക്കാനും യേശുക്രിസ്തുവല്ലാതെ മറ്റൊന്നുമില്ല. സുവിശേഷമാണ് അവിടുത്തെ മുഖം, അവിടുത്തെ സാന്നിധ്യം കുർബാനയാണ് എന്നും കർദ്ദിനാൾ ഉദ്‌ഘാടനവേളയിൽ പ്രസ്താവിച്ചു. സെപ്റ്റംബർ 12 -ന് ഹീറോസ് സ്‌ക്വയറിൽ പാപ്പായുടെ ദിവ്യബലിയർപ്പണത്തോടെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.