ക്രൈസ്തവ സന്യാസത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പൊതുസമൂഹത്തിൽ ക്രൈസ്തവ വിരുദ്ധശക്തികൾ മനഃപൂർവ്വം നടത്തുന്ന ദുഷ്പ്രചരണങ്ങളെ സന്യാസിനീ, സന്യാസ സമൂഹങ്ങളിലെ മേജർ സുപ്പീരിയർമാരുടെ സമ്മേളനം ശക്തമായി അപലപിച്ചു.
സത്യത്തെ സംരക്ഷിക്കുക എന്ന പേരിൽ വ്യാജപ്രചാരണം നടത്തുന്നത് ശരിയല്ല. ആരോപണങ്ങളുടെ വാസ്തവം പരിശോധിക്കാതെയുള്ള മാധ്യമ റിപ്പോർട്ടിംഗുകൾ മാധ്യമ ധാർമ്മികതയ്ക്ക് വിരുദ്ധമാണ്. ക്രിസ്തീയ സന്യാസത്തെ നവീകരിക്കാനെന്ന വ്യാജേന, ബഹുഭൂരിപക്ഷം വരുന്ന സന്യാസിനികളുടെ ആത്മാഭിമാനത്തെയും സ്ത്രീത്വത്തെയും വ്രണപ്പെടുത്തുന്ന ശൈലികളും നടപടികളും മുഖ്യധാരാ മാധ്യമങ്ങൾ തന്നെ അവലംബിക്കുന്നത് തീർത്തും അപലപനീയമാണ്.
സന്യാസ സമൂഹങ്ങളിൽ ആവശ്യമായി വരുന്ന അച്ചടക്ക നടപടികളുടെ സാംഗത്യവും യുക്തിയും വിശ്വാസ സമൂഹത്തെ യഥോചിതം ബോധ്യപ്പെടുത്തേണ്ടതുണ്ട് എന്ന് യോഗം നിരീക്ഷിച്ചു. കുപ്രചരണങ്ങളെയും കുതന്ത്രങ്ങളെയും ഉപരോധിക്കാൻ യുക്തിപരവും വസ്തുനിഷ്ഠവുമായ വിശകലനങ്ങൾ നടത്തി വിശദീകരണം നൽകാൻ ചർച്ചാവേദികളും യോഗങ്ങളും സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
ഹിന്ദു, ക്രിസ്ത്യൻ സന്യാസങ്ങളെ താരതമ്യം ചെയ്ത് മതത്തിനും മതസ്ഥാപനങ്ങൾക്കും നേരെ നവോത്ഥാനത്തിന്റെ പേരിൽ നടത്തുന്ന അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമായ മാധ്യമ വിചാരണകൾ മതസൗഹാർദത്തെ തകർക്കും എന്നും സമ്മേളനം ചൂണ്ടിക്കാട്ടി.