ജോസഫ് ചിന്തകൾ 93: ജോസഫ് – ഏറ്റവും വാത്സല്യം നിറഞ്ഞ അപ്പൻ

യൗസേപ്പിതാവ് മനുഷ്യവംശത്തിലെ ഏറ്റവും വാത്സല്യം നിറഞ്ഞ അപ്പനാണ്. മനുഷ്യരാശിയോടുള്ള ദൈവപിതാവിന്റെ കടുത്ത വാത്സല്യമായിരുന്നല്ലോ ദൈവപുത്രന്റെ മനുഷ്യവതാരത്തിന്റെ അടിസ്ഥാനം. സ്വർഗ്ഗീയപിതാവ് തന്റെ ഏകജാതനെ ഭൂമിയിലേയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചപ്പോൾ തന്റെ പ്രതിനിധിയായി ഈശോയ്ക്ക് വാത്സല്യവും കരുതലും നൽകാൻ ദൈവം തിരഞ്ഞെടുത്തത് നസറത്തിലെ ഒരു സാധാരണ മരപ്പണിക്കാരനായ യൗസേപ്പിതാവിനെയാണ്.

അതിശയം നിറഞ്ഞ വാക്കുകളേക്കാൾ വാത്സല്യം നിറഞ്ഞ കരുതലുകൾ നൽകി ദൈവപുത്രനെ ഭൂമിയിൽ ശുശ്രൂഷിച്ച് യൗസേപ്പിതാവ് ദൈവപിതാവിന്റെ ഭൂമിയിലെ ഏകപ്രതിനിധി ആയി. ആർക്കും എപ്പോഴും പ്രായഭേദമില്ലാതെ സമീപിക്കാൻ പറ്റുന്ന വ്യക്തി. യൗസേപ്പിതാവിന്റെ വാത്സല്യം നമ്മുടെ ഭയാശങ്കകളെ ദൂരെയകറ്റുകയും ജീവിതത്തിന് സുസ്ഥിരത സമ്മാനിക്കുകയും ചെയ്യുന്നു. യഥാർത്ഥമായ വാത്സല്യം മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും വളർത്തുകയും ചെയ്യും. ഒന്നു വിളിച്ചാൽ ഓടിയെത്തുകയും കരഞ്ഞാൽ കണ്ണീർ തുടയ്ക്കുകയും പ്രതീക്ഷിക്കാത്ത സ്നേഹം കൊണ്ട് മക്കളെ തോൽപ്പിക്കുകയും ചെയ്യുന്ന അപ്പന്മാർ യൗസേപ്പിതാവിന്റെ ഇന്നിന്റെ പ്രതീകങ്ങളാണ്.

ഇനിയും കൈമോശം വന്നുചേർന്നിട്ടില്ലാത്ത നിഷ്കളങ്കമായ വാത്സല്യത്തിന്റെ ഓർമ്മപ്പെടുത്തലാണ് വി. യൗസേപ്പിതാവിന്റെ ഓരോ തിരുസ്വരൂപവും ചിത്രവും. നിഷ്കളങ്ക വാത്സല്യം അന്യോന്യം പകരുന്ന സമൂഹങ്ങളും കുടുംബങ്ങളും മാത്രമേ യൗസേപ്പിതാവിന് പ്രീതികരമാകൂ.

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.