ജോസഫ് ചിന്തകൾ 325: സഖറിയാസും എലിസബത്തും പിന്നെ യൗസേപ്പും

ഈശോയ്ക്ക് വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാന്റെ മാതാപിതാക്കളായ സഖറിയാസിന്റെയും എലിസബത്തിന്റെയും തിരുനാൾ ദിനമാണ് നവംബർ 5. മക്കളില്ലാത്ത വൃദ്ധദമ്പതികൾക്ക് ദൈവം മകനെ കൊടുക്കുന്ന ഒരു സന്ദർഭമേ പുതിയ നിയമത്തിലുള്ളൂ. പുരോഹിതനായ സഖറിയാക്കും ഭാര്യ എലിസബത്തിനും ഈശോയ്ക്ക് വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാനെ മകനായി നൽകുന്ന സന്ദർഭം (ലൂക്കാ ഒന്നാം അധ്യായം).

എലിസബത്തിന്റെയും സഖറിയായുടെയും ജീവിതത്തെ പ്രകാശമാനമാക്കിയ പ്രതീക്ഷയുടെ തിരുനാൾ ആയിരുന്നു സ്നാപകന്റെ ജനനം. ഗബ്രിയേല്‍ ദൈവദൂതന്‍ പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു: ”നിന്റെ ഭാര്യ എലിസബത്ത് ഒരു പുത്രനെ പ്രസവിക്കും. അവന് യോഹന്നാന്‍ എന്നു പേരിടണം. അവന്‍ കര്‍ത്താവിന്റെ മുമ്പില്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ അവന്‍ പരിപൂരിതനാകും” (ലൂക്കാ 1: 13-15).

ഒരു പുത്രന്‍ ജനിക്കുമെന്ന അറിയിപ്പുണ്ടായപ്പോള്‍ അത് വിശ്വസിക്കാന്‍ സഖറിയാക്കു കഴിഞ്ഞില്ല. പ്രകൃതിനിയമമനുസരിച്ച് അത് അസാധ്യമായിരുന്നു. കാരണം അവർ പ്രായം ഏറെ പിന്നിട്ടിരുന്നതിനാല്‍ ദൈവദൂതന്റെ വാക്കുകള്‍ സക്കറിയ വിശ്വസിച്ചില്ല. അതിനാല്‍ കുട്ടി ജനിക്കുന്നതു വരെ അയാള്‍ ഊമയായി മാറുമെന്ന് ദൈവദൂതന്‍ പറഞ്ഞു. ദൈവത്തിന്റെ വാക്കുകളെ സംശയിച്ചതിനാല്‍ കുഞ്ഞിന്റെ ജനനം വരെ ദൈവം സഖറിയായെ മൂകനാക്കി.

ഗർഭണിയായ മറിയത്തെ അപമാനിതയാക്കാൻ കഴിയാതെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിക്കുന്ന യൗസേപ്പിതാവിനു മുമ്പിൽ കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ദൈവഹിതം വെളിപ്പെടുത്തുമ്പോൾ യാതൊരു ഉപാധികളുമില്ലാതെ യൗസേപ്പ് അതിന് സമ്മതമരുളുന്നു. സഖറിയാ മാനുഷികമായ യുക്തി ദൈവചെയ്തികൾ അളക്കുന്നതിന്റെ മാനദണ്ഡമാക്കുമ്പോൾ ദൈവത്തിന്റെറെ രഹസ്യത്തിനു മുന്നില്‍ വിശ്വാസം പുലര്‍ത്താനും മൗനം പാലിക്കാനും എളിമയോടും നിശബ്ദതയോടും കൂടി ധ്യാനിക്കാനും യൗസേപ്പിതാവ് നമ്മെ പഠിപ്പിക്കുന്നു.

മനുഷ്യന്റെ സാധ്യതകൾക്കും പ്രതീക്ഷകൾക്കും അതിർത്തികളുണ്ട്. എന്നാൽ ദൈവം നമ്മിൽ കാണുന്ന സ്വപ്നങ്ങൾക്ക് സമയമോ, പ്രകൃതിനിയമങ്ങളോ തടസ്സം നിൽക്കില്ലന്ന് സഖറിയായുടെയും എലിസബത്തിന്റെയും യൗസേപ്പിന്റെയും ജീവിതം നമ്മെ പഠിപ്പിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.