ജോസഫ് ചിന്തകൾ 121: ജോസഫ് – ഹൃദയം കൊണ്ട് സ്വർഗ്ഗത്തിലായിരുന്നവൻ

മണ്ണിൽ ജീവിച്ചപ്പോഴും ഹൃദയം കൊണ്ട് സ്വർഗ്ഗത്തിലായിരുന്ന വ്യക്തിയായിരുന്നു വി. യൗസേപ്പിതാവ്. ഹൃദയവിശുദ്ധി കാത്തുസൂക്ഷിച്ച യൗസേപ്പ് എന്നും തന്റെ ഹൃദയം സ്വർഗ്ഗത്തിന് അനുയോജ്യമാക്കി. “ഹൃദയശുദ്ധിയുള്ളവര് ഭാഗ്യവാന്മാര്; അവര് ദൈവത്തെ കാണും” (മത്തായി 5:8) എന്ന അഷ്ടഭാഗ്യങ്ങളിലെ യേശുവചനം യൗസേപ്പിന്റെ ജീവിതത്തിൽ അന്വർത്ഥമായതാണ്. ദൈവം തന്നെ സ്നേഹിക്കുന്നവർക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകൾ കാണുകയോ ചെവികൾ കേൾക്കുകയോ മനുഷ്യമനസ്സ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ലാത്ത സ്വർഗ്ഗരാജ്യമാണ് എന്നു യൗസേപ്പ് മനസ്സിലാക്കിയിരുന്നു. അതിന് അവനു സാധ്യമായത് ഹൃദയവിശുദ്ധിയാലാണ്.

ഹൃദയം ജീവന്റെ ഉറവിടമാണ്. ദൈവത്തിന്റെ വാസസ്ഥലവുമാണ്. ഒരു പിതാവിനടുത്ത കടമകൾ മുറ തെറ്റാതെ ഈ ഭൂമിയിൽ നിർവ്വഹിക്കുമ്പോഴും അവന്റെ ഹൃദയം സ്വർഗ്ഗത്തിലായിരുന്നു. കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥമായ You Cat നമ്പർ 158 -ൽ, എന്താണ് സ്വർഗ്ഗം എന്നതിന് ലളിതമായ ഉത്തരം നൽകുന്നു: “സ്വർഗം സ്നേഹത്തിന്റെ അവസാനിക്കാത്ത നിമിഷമാണ്.” സ്നേഹം അവസാനിക്കാത്ത നിമിഷം നിത്യതയാണ്. സ്വർഗ്ഗത്തിൽ എത്തിച്ചേരുമ്പോൾ മനുഷ്യൻ ദൈവത്തിന്റെ നിത്യതയിൽ പങ്കുപറ്റുകയും നിത്യജീവൻ അവന്റെ അവകാശമാക്കുകയും ചെയ്യുന്നു.

ഭൂമിയിലെ ചെറുതും വലുതുമായ പ്രലോഭനങ്ങളെ അത് അർഹിക്കുന്ന അവഗണനയോടെ തിരസ്കരിക്കാൻ കഴിയണമെങ്കിൽ ഉന്നതത്തിലുള്ളവയിൽ നമ്മുടെ ഹൃദയം നങ്കൂരമിടണമെന്നു യൗസേപ്പിതാവ് പഠിപ്പിക്കുന്നു. ഹൃദയം കൊണ്ട് സ്വർഗ്ഗത്തിലായിരുന്നുകൊണ്ട് ഭൂമിയിൽ കടമകൾ നിറവേറ്റുക.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.