നാവിന്റെ ഉപയോഗത്തെക്കുറിച്ച് യാക്കോബ് ശ്ലീഹാ പഠിപ്പിക്കുന്നത്

ശബ്ദങ്ങളുടെ കോലാഹലങ്ങള്‍ക്കിടയില്‍ മൗനത്തിന്റെ ശക്തി അപാരമാണ്. ആന്തരികശൂന്യതയുടെ അടയാളമാണ് അതിഭാഷണം. അത് നിയന്ത്രിച്ചാല്‍ ദൈവശക്തി നമ്മില്‍ നിലനില്‍ക്കും. നാവിനെക്കുറിച്ച് അഞ്ച് പ്രധാനകാര്യങ്ങള്‍ യാക്കോബ് ശ്ലീഹ പറഞ്ഞുതരുന്നുണ്ട് (3: 1-12). അവ ഏതൊക്കെയെന്ന് നോക്കാം.

കടിഞ്ഞാണ്‍: നാവിനെ നിയന്ത്രിക്കുന്നതിലൂടെ ശരീരം മുഴുവന്‍ നിയന്ത്രണത്തിന് വിധേയമാകുന്നു.

ചുക്കാന്‍: നാവിന് ചുക്കാനിടാത്തവര്‍ക്ക് അനിയന്ത്രിതമായ കുത്തൊഴുക്കില്‍ ജീവിതത്തിന്റെ ഗതി മാറും. വളരെ ശക്തരായി കരുതപ്പെടുന്നവര്‍ പോലും പറയുന്ന ചില ഒറ്റപ്പെട്ട വാക്കുകളാണ് അവരെ തിരസ്‌കൃതരാക്കുന്നത്. നിശബ്ദതയ്ക്ക് ചിലപ്പോള്‍ ശബ്ദത്തേക്കാള്‍ ശബ്ദമുണ്ട്.

അഗ്നി: അഗ്നിയില്‍ സ്‌നാനം ചെയ്ത വചനം ജീവന്‍ നല്കുന്നു. ദുര്‍ബലന്റെ പാഴ്‌വാക്കുകളോ മരണം വിതറുന്നു. ‘അതില്‍ ദുഷ്ടതയുടെ ഒരു ലോകം തന്നെയുണ്ട്’ (യാക്കോബ് 3:6). ‘ജീവനെ നശിപ്പിക്കാനും പുലര്‍ത്താനും നാവിന് കഴിയും’ (സുഭാ. 18:21).

മെരുക്കാനാവാത്ത മൃഗം: പ്രഭാഷകന്‍ പറയുന്നു: “വാക്ക് അളന്നു തൂക്കി ഉപയോഗിക്കുക. വായ്ക്ക് വാതിലും പൂട്ടും നിര്‍മിക്കുക” (28:25). വാള്‍ത്തല കൊണ്ട് കുത്തിയാല്‍ മുറിവേല്‍ക്കും. വന്യമൃഗങ്ങള്‍ ഉപദ്രവിച്ചാലും തകര്‍ന്നുവീഴും. എന്നാല്‍, നാവിന്റെ പ്രഹരമേറ്റാലോ? നിങ്ങളുടെ അസ്ഥികള്‍ തകരും (പ്രഭാ. 28:17)..

നിയന്ത്രണം: ഭക്തി വ്യര്‍ത്ഥമാകും, നാവിനെ നിയന്ത്രിക്കാതെ പോയാല്‍ (യാക്കോബ് 1:26).