ആ ബൈബിൾ ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്: ക്രിക്കറ്റ് താരം ശ്രീശാന്ത്

തീഹാര്‍ ജയിലില്‍ വച്ചു ലഭിച്ച ബൈബിള്‍ ഇപ്പോഴും സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയതിന്റെ സന്തോഷം പങ്കിടുവാന്‍ ശ്രീശാന്തിന്റെ സുഹൃത്തും വഴികാട്ടിയുമായ കാലടി സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ജോണ്‍ പുതുവ എത്തിയപ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്.

ജയിലിലായപ്പോള്‍ അന്ന് ഡല്‍ഹിയില്‍ സിബിസിഐ-യുടെ ജയില്‍ മിനിസ്ട്രി വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഫാ. ജോണ്‍ പുതുവ, ജയിലില്‍ ശ്രീശാന്തിനെ പലവട്ടം സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ജയിലിൽ സന്ദര്‍ശനം നടത്തിയ അവസരത്തിലാണ് അദ്ദേഹം, താരത്തിന്  ബൈബിള്‍ സമ്മാനിച്ചത്. ജീവിതത്തിലെ സംഘര്‍ഷനിമിഷങ്ങളില്‍ അച്ചന്‍ സമ്മാനിച്ച ബൈബിളും പ്രാര്‍ത്ഥനയും ആശ്വാസം പകര്‍ന്നിട്ടുണ്ടെന്ന് ശ്രീ തുറന്നുപറഞ്ഞു.

അന്ന് അച്ചനില്‍നിന്നു കേട്ട ആശ്വാസവാക്കുകള്‍ പ്രചോദനമായി ഇപ്പോഴും മനസ്സിലുണ്ട്. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ പതറാതെ മുന്നോട്ടുപോകാന്‍ ആ വാക്കുകള്‍ സഹായകരമായെന്നും താരം കൂട്ടിച്ചേര്‍ത്തു. സങ്കടനാളുകളില്‍ ആശ്വാസമായി കൂടെയെത്തിയ വൈദികനെ കാലില്‍തൊട്ടു വന്ദിച്ചാണു ശ്രീശാന്ത് ഭവനത്തിലേക്ക് സ്വീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.