നടക്കുക, യാത്ര ചെയ്യുക പോലുള്ള അവസരങ്ങളില്‍ പോലും ദൈവാനുഗ്രഹം ശക്തമായി ചൊരിയപ്പെടുന്നതിനുള്ള പ്രാര്‍ത്ഥന

പ്രാര്‍ത്ഥനയ്ക്ക് പ്രത്യേക സ്ഥലമോ സാഹചര്യമോ ഒന്നും ആവശ്യമില്ല. നടക്കുമ്പോഴും ഇരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴുമെല്ലാം പ്രാര്‍ത്ഥനയില്‍ ആയിരിക്കാന്‍ സാധിക്കും. കാരണം, പ്രാര്‍ത്ഥനയെന്നത് സൃഷ്ടാവായ ദൈവത്തിലേയ്ക്ക് ഹൃദയത്തെ ഉയര്‍ത്തുക എന്നതാണല്ലോ. ഇടവിടാതെ പ്രാര്‍ത്ഥിക്കുക, എല്ലാക്കാര്യത്തിലും നന്ദി പ്രകാശിപ്പിക്കുക എന്നാണല്ലോ വിശുദ്ധ ഗ്രന്ഥത്തിലൂടെ കര്‍ത്താവ് പറഞ്ഞിരിക്കുന്നതും.

ഇത്തരത്തില്‍ നടക്കുകയോ യാത്ര ചെയ്യുകയോ ചെയ്യുന്ന അവസരങ്ങളില്‍ പ്രാര്‍ത്ഥിക്കാവുന്ന ചെറിയ ഒരു പ്രാര്‍ത്ഥനയാണ് പരിചയപ്പെടുത്തുന്നത്. നടക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും മാത്രമല്ല, ചെറുതും വലുതുമായ ഏത് പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നതിനു മുമ്പും ദൈവത്തിലേയ്ക്ക് ഹൃദയത്തെ ഉയര്‍ത്താനും ഏര്‍പ്പെടുന്ന പ്രവര്‍ത്തിയിലേയ്ക്ക് അനുഗ്രഹം ചൊരിയപ്പെടാനുമായി ഈ പ്രാര്‍ത്ഥന ചൊല്ലാം…

‘ക്രൂശിതനായ എന്റെ ഈശോയേ, ഞാന്‍ വയ്ക്കുന്ന എല്ലാ ചുവടുകളും നിന്റെ കുരിശുയാത്രയോട് ചേര്‍ത്തുവയ്ക്കുന്നു, ആ യാത്രയിലേയ്ക്ക് എന്നെയും ചേര്‍ത്തുനിര്‍ത്തണമേ. നിന്റെ പീഡാനുഭവത്തിന്റെ മായാത്ത മുദ്ര എന്റെ ഹൃദയത്തിലും പതിപ്പിച്ചുറപ്പിക്കണമേ. ആമ്മേന്‍.’