ജീവന്റെ മൂല്യം വിളിച്ചോതി അമേരിക്കയിലെ ‘പ്രോലൈഫ് നടത്തം’! അതുല്യ അനുഭവമെന്ന് പങ്കെടുത്തവര്‍

കാലിഫോര്‍ണിയയില്‍ നിന്നും ആരംഭിച്ച് മൂന്നു മാസം കാല്‍നടയായി യാത്ര ചെയ്ത് വാഷിംഗ്ടണില്‍ അവസാനിച്ച പ്രോലൈഫ് യാത്രായജ്ഞം ജീവന്റെ മഹത്വം വിളിച്ചോതുന്നതായി. ക്രോസ് റോഡ്‌സ് പ്രോ ലൈഫ് വാക്ക്‌സ് എന്നറിയപ്പെടുന്ന യജ്ഞം വാഷിംഗ്ടണിലെ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ദേവാലയത്തില്‍ ആഗസ്റ്റ് 13-ന് അവസാനിച്ചു. 1995-ലാണ് ക്രോസ് റോഡ്‌സ് പ്രോ ലൈഫ് വാക്ക്‌സ് ആരംഭിച്ചത്. അമേരിക്കയില്‍ ആരംഭിച്ച ഈ യജ്ഞം പിന്നീട് സ്‌പെയിന്‍, കാനഡ, ആസ്‌ത്രേലിയ, അയര്‍ലണ്ട് എന്നീ രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചു.

രണ്ടു ഗണങ്ങളായി നടന്ന നടത്ത യജ്ഞത്തില്‍ ഒന്ന് സാന്താ മോനിക്കയില്‍ ആരംഭിച്ചു. രണ്ടാമത്തേത് ആരംഭിച്ചത് സാന്‍ ഫ്രാന്‍സിസ്‌കോയിലായിരുന്നു. രണ്ടു യാത്രകളും അവസാനിച്ചത് വാഷിംഗ്ടണിലും. ഈ നടത്തത്തിന്റെ വെല്ലുവിളി നിറഞ്ഞ അനുഭവം തന്റെ വിശ്വാസത്തെ ഏറെ ശക്തിപ്പെടുത്തിയെന്ന് അതില്‍ പങ്കെടുത്ത വി്‌ക്ടോറിയ ബ്ലിസ് എന്ന പത്തൊന്‍പതുകാരി പറഞ്ഞു. ലോകം മുഴുവനുമായി 1,500 പേര്‍ നടത്തം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ക്രോസ് റോഡ്‌സ് പ്രോ ലൈഫ് വാക്ക്‌സിന്റെ വൈസ് പ്രസഡിന്റ് മാര്‍ത്ത നോളന്‍ പറഞ്ഞു. ദിവസേന 40 മുതല്‍ 60 മൈല്‍ വരെയായിരുന്നു നടത്തം.