പ്രശസ്തിക്കും അംഗീകാരത്തിനും നടുവില്‍ താന്‍ കണ്ടെത്തിയ യേശുവിനെ, അനുഭവിച്ചറിഞ്ഞ സ്നേഹത്തെ ഏറ്റ് പറയുകയാണ് പ്രശസ്ത അഭിനേത്രിയും പോപ്പ് ഗായികയുമായ സെലേന ഗോമസ്. താന്‍ ദൈവത്തിന്റെ കുഞ്ഞാണെന്ന് ലോസ് ഏഞ്ചൽസിൽ നടന്ന സമ്മേളനത്തിൽ സെലേന ഗോമസ് ഏറ്റുപറയുമ്പോള്‍ കേട്ടിരുന്നവര്‍ അമ്പരന്നു. പണവും പ്രശസ്തിയും വന്നെത്തുമ്പോള്‍ ദൈവത്തെ മറക്കുന്നവരുടെ മുന്നില്‍ യേശുവിനെ തന്റെ നാഥനായി പ്രഖ്യാപിച്ചു കൊണ്ട് മാതൃകയാവുകയാണ് സെലേന ഗോമസ്.
ചെറുപ്പം മുതല്‍ വിശ്വാസിയായി ആണ് വളര്‍ന്നിരുന്നതെങ്കിലും ദൈവവുമായി ആഴത്തിലുള്ള ബന്ധം ഒന്നും ഉണ്ടായിരുന്നില്ല സെലേനയ്ക്ക്. സന്ധ്യകളില്‍ പ്രാര്‍ത്ഥിക്കും. ഇടക്ക് പള്ളിയില്‍ പോകും അതിനപ്പുറം പ്രാര്‍ത്ഥന ജീവിതത്തെ കുറിച്ച് അവള്‍ ചിന്തിച്ചിരുന്നു പോലും ഇല്ല. ഒരു സാധാരണ ക്രിസ്ത്യാനിയെ പോലെ വളര്‍ന്ന അവള്‍ക്ക് ദൈവത്തെ കുറിച്ചോ അവിടുത്തെ സ്നേഹത്തെ കുറിച്ചോ അറിയേണ്ടത് ആവശ്യമായി വന്നിരുന്നില്ല . അങ്ങനെ ബാല്യത്തിന്റെ പടി പിന്നിട്ടു കൌമാരത്തിലേയ്ക്ക് കടന്നു. ലോകം മുന്നോട്ട് വെച്ച സൗഹൃദങ്ങള്‍ക്കും വ്യക്തികള്‍ക്കും മുന്നില്‍ ആരില്‍ ആശ്രയം വയ്ക്കണം എന്നറിയാതെ അലയുകയായിരുന്നു അവള്‍.
അതിനിടയില്‍ മായാമോഹങ്ങളുമായി ഹോളിവുഡില്‍ എത്തി. പ്രശസ്തിയും അംഗീകാരങ്ങളും തേടിയെത്തിയപ്പോള്‍ അതിനു പുറകെയായി പിന്നീടുള്ള യാത്ര. എന്നാല്‍ ആ യാത്രക്കിടെ എവിടൊക്കെയോ എന്തൊക്കെയോ മറന്നതുപോലെ ഒരു തോന്നല്‍ സെലേനയ്ക്ക് അനുഭവപ്പെട്ടു. തന്റെ കരിയറിനെ കുറിച്ചുള്ള ആകുലതകളും ഉയര്‍ച്ച താഴ്ച്ചകളിലെ സംഘര്‍ഷങ്ങളും അവളെ അലട്ടികൊണ്ട് ഇരുന്നു. സങ്കടങ്ങളില്‍ ഉഴലുമ്പോള്‍ ഒരു ആത്മാര്‍ഥമായ ആശ്ലേഷത്തിനായി അവള്‍ കൊതിച്ചിരുന്നു. എന്നാല്‍ ലോകം സമ്മാനിച്ച സുഖങ്ങള്‍ക്ക് അവളെ സമാധാനിപ്പിക്കുവാന്‍ കഴിഞ്ഞില്ല.
തന്റെ ഇരുപത്തിമൂന്നാം വയസ്സിലാണ് ക്രിസ്തുവിനെ അവള്‍ തിരിച്ചറിയുന്നത്. സൗഹൃദങ്ങളെക്കാളും പ്രശസ്തിയെക്കാളും പ്രിയപ്പെട്ടതായി യേശു അവളുടെ ജീവിതത്തില്‍ മാറി. അദ്ധ്വാനമോ സ്നേഹമോ പ്രശസ്തിയോ അഭിനന്ദനമോ അല്ല, ഒരു പിതാവിന്റെ സ്നേഹത്തോടെ തന്റെ അരികില്‍ നില്‍ക്കുന്ന ക്രിസ്തുവാണ് തന്നെ നയിക്കുന്നതെന്ന തിരിച്ചറിവ് ഉണ്ടായ നിമിഷം മുതല്‍ അവളുടെ ജീവിതത്തില്‍ അസാധാരണമായ ശാന്തി നിറഞ്ഞു തുടങ്ങി. അവള്‍ സമാധാനപരമായ ഒരു ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തി.
അന്നുമുതല്‍ യേശുവിനായുള്ള ഓട്ടമായിരുന്നു. താന്‍ അനുഭവിച്ച സ്നേഹത്തെ കുറിച്ച് ആ സ്വര്‍ഗീയ പിതാവിന്റെ കരുതലിനെ കുറിച്ച് പങ്കുവയ്ക്കുവാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും സെലേന നഷ്ടപ്പെടുത്താറില്ല. തന്റെ സ്വര്‍ഗീയ പിതാവിന്റെ കൈപിടിച്ച് ആനന്ദകരമായ ഒരു ജീവിതം നയിക്കുന്ന ഈ പോപ്പ് താരം അനേകര്‍ക്ക് മാതൃകയാവുകയാണ്.