അമ്മയുടെ സമ്മാനം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

യുവതീ-യുവാക്കൾക്കുള്ള ധ്യാനം. മറക്കാനാകാത്തൊരു ദൈവാനുഭവം പങ്കുവയ്ക്കുവാനായി ആവശ്യപ്പെട്ടപ്പോൾ ഒരു യുവാവ് പറഞ്ഞത് ഇങ്ങനെയായിരുന്നു: “കേരളത്തിനു പുറത്ത് പഠിക്കാൻ അവസരം ലഭിച്ച നാളുകൾ. ആദ്യമായാണ് അന്യസംസ്ഥാനത്തേയ്ക്ക് പോകുന്നത്. വീട്ടിൽ നിന്നിറങ്ങുന്നതിനു മുമ്പ് അമ്മ ഒരു സമ്മാനം തന്നു. അവിടെ ചെന്നിട്ടേ തുറന്നു നോക്കാവൂ എന്നും നിർദ്ദേശിച്ചു.അവിടെ എത്തിയപ്പോൾ ആകാംക്ഷയോടെ ഞാന്‍ അത് തുറന്നു നോക്കി. ഒരു ജപമാലയും അപ്പൻ പണിയെടുക്കുന്ന ഫോട്ടോയും അതോടൊപ്പം ഒരു കത്തും.

കത്ത് തുറന്ന് ഞാൻ വായിച്ചു. മോനേ, ഇതിലുള്ള ജപമാല നിനക്കുള്ള ആയുധമാണ്. നീ തനിച്ചല്ല, ഏത് പ്രതിസന്ധിയിലും അമ്മയും ഈശോയും കൂടെയുണ്ട്. അതിന്റെ തെളിവാണിത്. അപ്പൻ പണിയെടുക്കുന്ന ഈ ഫോട്ടോ, ഒരു ഓർമ്മപ്പെടുത്തലാണ്. ലോണെടുത്ത് നിന്നെ പഠിപ്പിക്കാൻ വിടുമ്പോൾ, ഒരുപാട് സ്വപ്നങ്ങൾ ആ മനുഷ്യൻ സൂക്ഷിക്കുന്നുണ്ട്. അത് നീ മറക്കരുത്.”

നിറകണ്ണുകളോടെ അവൻ തുടർന്നു: “അമ്മയുടെ കത്ത് എന്റെ കൈകളിലിരുന്ന് വിറച്ചു. ഒപ്പമുണ്ടായിരുന്ന ജപമാല മുറുകെപ്പിടിച്ച് ഒരു ഉറച്ച തീരുമാനം ഞാനെടുത്തു. എന്റെ ജീവിതത്തിൽ പല പ്രലോഭനങ്ങൾ വന്നപ്പോഴും എനിക്ക് തുണയായത് അമ്മയുടെ കത്തും അപ്പന്റെ ഫോട്ടോയും ആ ജപമാലയുമാണ്.”

ഏതു നേരവും എത്ര ദൂരത്തും കർത്താവ് കൂടെയുണ്ടെന്നും എന്റെ പ്രിയപ്പെട്ടവർ എനിക്കായ് കാത്തിരിക്കുന്നുണ്ടെന്നും ഓർത്താൽ നമുക്കെങ്ങനെ പാപവഴിയെ സഞ്ചരിക്കാനാകും? ക്രിസ്തുവിന്റെ ഈ വാക്കുകൾ ശ്രദ്ധിക്കൂ: “എന്നെ അയച്ചവൻ എന്റെ കൂടെയുണ്ട്. അവിടുന്ന്‌ എന്നെ തനിയെ വിട്ടിരിക്കുകയല്ല. കാരണം, ഞാന്‍ എപ്പോഴും അവിടുത്തേയ്ക്ക്‌ ഇഷ്‌ടമുള്ളതു പ്രവര്‍ത്തിക്കുന്നു” (യോഹ. 8:28-29). തനിച്ചാണെന്നു തോന്നുന്ന ഏതൊരു അവസരത്തിലും ക്രിസ്തുവിന്റെ ഈ വാക്കുകൾ നമുക്ക് കരുത്തേകട്ടെ.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.