ജീവിതനാളുകളിൽ പരിധിയില്ലാതെ സ്നേഹിച്ചവളും പരാതിയില്ലാതെ സഹിച്ചവളുമാണ് വി. അൽഫോൻസാമ്മ എന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ. വി. അൽഫോൻസാമ്മയുടെ തിരുനാളിന്റെ ആറാം ദിവസമായ ഇന്നലെ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ഇഷ്ടപ്പെട്ടവരെ മാത്രം സ്നേഹിക്കുന്നത് പരിധിയുള്ള സ്നേഹമാണ്. എന്നാൽ, അൽഫോൻസാമ്മ പരിധി വയ്ക്കാതെ സ്നേഹിച്ച വ്യക്തിയാണ്. തന്നെ വേദനിപ്പിച്ചവരെയും കുറ്റം പറഞ്ഞവരെയുമെല്ലാം അൽഫോൻസാമ്മ പ്രത്യേകമായി സ്നേഹിച്ചു. അതുകൊണ്ട് പരാതികളില്ലാതെ സഹിക്കാൻ അമ്മയ്ക്ക് കഴിഞ്ഞു. ഈശോയോടുള്ള സ്നേഹം മൂലമാണ് അൽഫോൻസാമ്മയ്ക്ക് ഇതിനു കഴിഞ്ഞത്.
അൽഫോൻസാമ്മയുടെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചാൽ മാത്രം പോരാ, നാം അൽഫോൻസാമ്മയുടെ മാതൃക അനുകരിക്കാനും കടപ്പെട്ടവരാണെന്നും ബിഷപ്പ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ ഉദ്ബോധിപ്പിച്ചു.
ഇന്നലെ വിവിധ സമയങ്ങളിൽ ഫാ. ജോസഫ് കിഴക്കേക്കര, ഫാ.മൈക്കിൾ പനച്ചിക്കൽ വി.സി., ഫാ. തോമസ് കിഴിക്കേക്കൊല്ലിത്താനം, ഫാ. തോമസ് തയ്യിൽ, ഫാ. സെബാസ്റ്റ്യൻ പടിക്കക്കുഴുപ്പിൽ എന്നിവർ വിശുദ്ധ കുർബാനയർപ്പിച്ചു. വൈകുന്നേരം നടന്ന ജപമാല മെഴുകുതിരി പ്രദക്ഷിണത്തിന് ഫാ. ജോസഫ് അന്പാട്ട് മുഖ്യകാർമ്മികത്വം വഹിച്ചു.