കുരിശിന്റെ വഴിയിൽ ഇത്തിരി നേരം 25: കുരിശെടുത്തവന്റെ രണ്ടാം വീഴ്ച

ഫാ. അജോ രാമച്ചനാട്ട്

അപ്പനോർമകൾ പരുക്കനാണ്, മിക്കവർക്കും. ഇന്ന് മാർച്ച് 19, യൗസേപ്പ് എന്ന അപ്പന്റെ ഓർമകൂടി. കുരിശുമായി പോയ യേശുവിന്റെ ആദ്യവീഴ്ചയിൽ നമ്മൾ അമ്മയെ ധ്യാനിച്ചതാണ്. അവന്റെ രണ്ടാമത്തെ വീഴ്ചയിൽ ആരെ ഓർക്കണം? അവന്റെ വളർത്തുപിതാവിനെത്തന്നെ.

രണ്ടാമത്തെ വീഴ്ചയെപ്പറ്റി ഒന്ന് ഓർത്തു നോക്കൂ. ആദ്യവീഴ്ച നൽകിയ പരിക്കുകളുടെ മേലാണ് അവൻ വീണ്ടും വീഴുന്നത്. കല്ലിൽ തട്ടി വീണ്ടും തകരുന്നത് മുറിവേറ്റ ശരീരമാണ്, പൊട്ടിക്കീറുന്നത് അവന്റെ മുറിവുകളാണ്. ആദ്യവീഴ്ചയിൽ അവനെ ശക്തിപ്പെടുത്തിയത്, വീഴാൻ പോയ കുഞ്ഞുണ്ണിയെ വിരിപ്പുണർന്ന അമ്മയുടെ ഓർമ്മയാണെങ്കിൽ, രണ്ടാം വീഴ്ചയിൽ എണീക്കാൻ അവന് ബലമായത് അപ്പന്റെയോർമ്മകൾ തന്നെ.

അപ്പൻ മരപ്പണിയ്ക്കിടയിൽ മകനെ പഠിപ്പിച്ച പാഠങ്ങൾ എന്തൊക്കെയായിരുന്നു?
യൗസേപ്പ് എന്ന മരപ്പണിക്കാരൻ. തീർത്തും ശാന്തനൊരാൾ. ദൈവത്തോട് മറുതലിക്കാത്തവൻ. ഒരു പുരുഷന്റെ, ഭർത്താവിന്റെ ഇച്ഛകളും, അവകാശങ്ങളും കൂടി നഷ്ടപ്പെട്ടിട്ടും ഉലയാത്തവൻ. ‘പേരുദോഷം’ കേട്ടവളെ ഹൃദയത്തോട് ചേർത്ത് സംരക്ഷിച്ചവൻ.

ഒരു മുറിവും തളർത്താത്തവൻ. ജീവിതത്തെ ഒറ്റയ്ക്ക് നേരിടാൻ ആർജവത്വം കാണിച്ചവൻ. ഒന്നിനോടും കലഹിക്കാത്തവൻ. ഇത് കണ്ട് വളർന്ന മകനാണ് കുരിശുമായി രണ്ടാമത് വീഴുന്നത്. ഉള്ളിലിരുന്ന്, അപ്പൻ മന്ത്രിച്ചു കാണണം, ” തളരരുത്, തനിയെ എണീക്കണം.” ഒറ്റയ്ക്ക് ജീവിതത്തോട് പൊരുതിയ ജോസഫെന്ന തച്ചന്റെ മകൻ, ഭീമാകാരൻ കുരിശുമായി വീണ്ടും എണീറ്റു.

സുഹൃത്തേ, അമ്മമാരുടെ ആർദ്രത മാത്രം മതിയോ നമുക്ക്? ഓർത്തുനോക്കൂ,
അപ്പൻമാർ പരുക്കൻമാരായതുകൊണ്ടാണ് പല മരുഭൂമിയനുഭവങ്ങളിലും നമുക്ക് തകരാതെ നിൽക്കാനാവുന്നത്. കണ്ണീരിന്റെ അകമ്പടിയില്ലാതെ വീണ്ടും മുന്നോട്ടു പോകാനാവുന്നത്. വീഴ്ചയും, മുറിവും, തോൽവിയും, ഒറ്റപ്പെടലുമൊന്നും നമ്മളെ ഉലയ്ക്കാത്തത് !

ദൈവമേ, ആ വലിയ തച്ചന്റെ മരണപ്പെരുന്നാളിൽ ഭൂമിയിലെ ഞങ്ങടെ സ്വന്തം അപ്പൻമാരെക്കൂടി ധ്യാനിക്കുന്നു. രണ്ടാം വീഴ്ച. സീൻ മാറി കെട്ടോ. വീണു കിടന്നവനെ നോക്കി, “എണീറ്റ് പോകിനെടാ, കിടന്നു മോങ്ങാതെ” എന്ന്. നോ സെന്റി. സോ കൂൾ ലൈഫ്. ചങ്ങാതീ, നോമ്പുകാലം നിന്റെ അതി വൈകാരികതകളെ തോൽപിക്കാനുള്ള കരുത്തു തരട്ടെ.

ഫാ. അജോ രാമച്ചനാട്ട്