നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം: മുപ്പത്തിരണ്ടാം ദിനം – വി. മരിയ ഗ്വാഡുലപേ ഗ്രാസിയ സവാല

“മരണം വരെ സ്ഥിരതയോടെ ഉപവി പ്രവർത്തികൾ ചെയ്യുക” – വി. മരിയ ഗ്വാഡുലപേ ഗ്രാസിയ സവാല (1878-1963).

മെക്സിക്കോയിൽ നിന്നുള്ള ഒരു സന്യാസിനിയാണ് മരിയ ഗ്വാഡുലപേ ഗ്രാസിയ സവാല. ഇരുപത്തിരണ്ടു വയസ്സുള്ളപ്പോൾ മരിയയുടെ വിവാഹം ഉറപ്പിച്ചതാണ്. വിവാഹത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് തന്റെ ദൈവവിളി, ഒരു ഭാര്യയോ അമ്മയോ ആകാനല്ല മറിച്ച് ഒരു സന്യാസിനിയും ആതുരശുശ്രൂഷകയുമാകാനാണ് എന്ന് അവൾ വിവേചിച്ചറിഞ്ഞു.

അവളുടെ ആത്മീയപിതാവിനൊപ്പം ചേർന്ന് Handmaids of Santa Margarita and the Poor എന്ന സന്യാസിനി സമൂഹത്തിന്റെ സഹസ്ഥാപകയായി. ദരിദ്രരിൽ ദരിദ്രരായവരുടെ ഇടയിൽ സേവനം ചെയ്യാനായി ചിലപ്പോൾ സന്യാസവസ്ത്രം മാറ്റി അവരുടെ വസ്ത്രമണിഞ്ഞ് മരിയയും സഹോദരിമാരും ജോലി ചെയ്തിരുന്നു. മെക്സിക്കോയിലെ ക്രിസ്റ്റാ യുദ്ധത്തിന്റെ സമയത്ത് അവരുടെ സന്യാസ സഭയുടെ ആശുപത്രികൾ എല്ലാവർക്കുമായി തുറന്നുകൊടുത്തിരുന്നു. ലാളിത്യം, വിനയം ദൈവകരങ്ങളിൽ നിന്നു എല്ലാം സ്വീകരിക്കാനുള്ള സന്നദ്ധത ഇവയെല്ലാം മദർ മരിയയുടെ സ്വഭാവസവിശേഷതകളായിരുന്നു.

മദറിന്റെ ജീവിതത്തിന്റെ അവസാന രണ്ടു വർഷങ്ങൾ ഗുരുതരമായ രോഗത്താൽ വളരെ ക്ലേശിച്ചു. 1963 ജൂൺ 24-ന് എൺപത്തിയഞ്ചാമത്തെ വയസ്സിൽ മദർ സ്വർഗ്ഗത്തിലേക്ക് യാത്രയായി. 2013 മെയ് 12-ന് ഫ്രാൻസിസ് പാപ്പ മദർ മരിയയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി.

വി. മരിയ ഗ്വാഡുലപേ ഗ്രാസിയ സവാലയോടൊപ്പം പ്രാർഥിക്കാം…

വി. മദർ മരിയയേ, അമ്പതു വർഷം തുടർച്ചയായി നീ ദരിദ്രരെ സ്നേഹിക്കുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്തുവല്ലോ. നിന്റെ മഹനീയമായ മാതൃക ഈ നോമ്പുകാലത്ത് കാരുണ്യപ്രവർത്തികൾ ചെയ്യാൻ ഞങ്ങൾക്കു പ്രചോദനമാകട്ടെ. ആമ്മേൻ.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.