വത്തിക്കാൻ സിറ്റി: പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഇസ്രയേൽ, പലസ്തീൻ എന്നീ രണ്ടു രാഷ്ട്രങ്ങൾ രൂപീകരിക്കുക മാത്രമാണ് എന്ന് ഫ്രാൻസിസ് മാർപാപ്പ. സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ ബാൽക്കണിയിൽ ക്രിസ്മസ് ദിനത്തില്‍ ഉർബി എത്ത് ഒർബി ( നഗരത്തിനും ലോകത്തിനും) സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സന്ദേശം ശ്രവിക്കാൻ 50,000 വിശ്വാസികൾ എത്തി.
ജറുസലമിനെ ഇസ്രേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിയിൽ ആഗോളപ്രതിഷേധം തുടരുന്നതിനിടെയാണ് മാർപാപ്പ ഇത് പറഞ്ഞത്. ട്രംപിന്റെ നടപടിയെ മാർപാപ്പ മുമ്പും പാപ്പ വിമർശിച്ചിരുന്നു. ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിൽ ചർച്ചകൾക്കു വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറിയൻ പ്രശ്നവും പരാമർശിച്ച മാർപാപ്പ, ലോകത്ത് യുദ്ധത്തിന്റെ കാറ്റുവീശുന്നതിനെക്കുറിച്ചു മുന്നറിയിപ്പു നല്കി.