പരി. കന്യകാമറിയത്തിന്റെ സ്വർഗാരോപണതിരുനാളും ജെറുസലേമും

മാതാവിന്റെ നിത്യ ഉറക്കം ചിത്രീകരിച്ചിരിക്കുന്ന ഐക്കൺ. യേശുവിന്റെ കൈകളിൽ ശിശുവിന്റെ രൂപത്തിലിരിക്കുന്ന മാതാവിന്റെ ആത്മാവിനെ ചിത്രീകരിച്ചിരിക്കുന്നു.

[avatar user=”Paul” size=”120″ align=”right” /]

പിയൂസ് പന്ത്രണ്ടാമൻ മാർപ്പാപ്പ 1950-ലാണ് മാതാവിന്റെ സ്വർഗാരോപണം തിരുസഭയുടെ വിശ്വാസ സത്യമായി പ്രഖ്യാപിക്കുന്നതെങ്കിലും അത് ആദിമ സഭയുടെ വിശ്വാസ പാരമ്പര്യത്തിന്റെ മർമ്മപ്രധാനമായ ഭാഗമായിരുന്നു; ഒപ്പം മാതാവിന്റെ നിത്യ ഉറക്കവും (അതായതു മരണം) സംസ്കാരവും.

യേശുവിന്റെ മരണ സമയത്തു അപ്പസ്തോലനായ യോഹന്നാൻ മാതാവിനെ സ്വഭവനത്തിൽ സ്വികരിച്ചു (യോഹന്നാൻ 19:27).  ജറുസലേമിലെ ആദിമ ക്രൈസ്തവ സഭയുടെ പാരമ്പര്യം അനുസരിച്ചു സുവിശേഷം പ്രസംഗിക്കാനായി എഫെസൊസിലേക്കു പോയ യോഹന്നാനെ മാതാവ് അനുഗമിച്ചു. തന്റെ അന്ത്യ മിനിഷങ്ങൾ ജറുസലേമിൽ ചിലവിടാനാഗ്രഹിച്ച മാതാവിനെ പിന്നീട് യോഹന്നാൻ ജറുസലേമിലെ സെഹിയോൻ മാളികയിലേക്കു തിരിച്ചു കൊണ്ടുവന്നു. മാതാവ് മരണസന്നയായപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷം പ്രസംഗിക്കാൻ പോയ ശിഷ്യന്മാരെല്ലാവരും പരിശുദ്ധാൽമാവിന്റെ പ്രചോദനത്താൽ ജെറുസലേമിലേക്കു തിരിച്ചുവന്നു.

എന്നാൽ തോമാശ്ലീഹ ഇന്ത്യയിൽ നിന്നും തിരിച്ചെത്താൻ വൈകിപ്പോയി. അദ്ദേഹം ജറുസലേമിൽ എത്തുന്നതിനു മുൻപ് തന്നെ മാതാവ് നിത്യ ഉറക്കത്തിലേക്കു പ്രവേശിക്കുകയും മറ്റു ശിഷ്യന്മാർ അവിടുത്തെ ഗത്സമേൻ തോട്ടത്തിലെ ഒരു പുതിയ കല്ലറയിൽ സംസ്കരിക്കുകയും ചെയ്തു കഴിഞ്ഞിരുന്നു. മാതാവിനെ കാണണമെന്ന് തോമാശ്ലീഹ വാശി പിടിച്ചപ്പോൾ സഹശിഷ്യന്മാർ അദ്ദേഹത്തെ മാതാവിന്റെ കല്ലറയിങ്കൽ കൊണ്ടുപോയി കല്ലറ തുറന്നു. എന്നാൽ മാതാവിന്റെ ശരീരം അവർ അവിടെ കണ്ടില്ല. കുറെ സമയം അന്വേഷിച്ചിട്ടും മാതാവിന്റെ ശരീരം കാണായ്കയാൽ മറ്റു ശിഷ്യന്മാർ തിരിച്ചു പോയെങ്കിലും മാതാവിനെ കാണാതെ താൻ തിരിയെ പോകില്ല എന്ന വാശിയിൽ തോമാശ്ലീഹാ കല്ലറക്കുമുമ്പിൽ കാത്തിരുന്നു. ഒടുവിൽ മാതാവ് തോമാസ്ലീഹാക്ക് പ്രത്യക്ഷപ്പെടുകയും തന്റെ ഉത്തരീയം അദ്ദേഹത്തിന് നൽകിയശേഷം സ്വർഗത്തിലേക്ക് സംവഹിക്കപ്പെടുകയും ചെയ്തു. ഈ വിവരങ്ങളെല്ലാം നമുക്ക് ലഭിക്കുന്നത് “മാതാവിന്റെ സ്വർഗാരോപണം” (Transitus Mariae) എന്ന രണ്ടാം നൂറ്റാണ്ടിലെ അപ്പോക്രിഫൽ ഗ്രന്ഥത്തിൽനിന്നും മറ്റു ചില പ്രാചിന എഴുത്തുകളിൽ നിന്നുമാണ്.

മാതാവിന്റെ നിത്യ ഉറക്കത്തിന്റെ പള്ളിയുടെ പ്രവേശന കവാടം

മാതാവിന്റെ നിത്യ ഉറക്കവും സംസ്കാര-സ്വർഗാരോപണങ്ങളും അനുസ്മരിച്ചു കൊണ്ട് ജറുസലേമിൽ രണ്ടു ദേവാലയങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു: സെഹിയോൻ മലയിലെ മാതാവിന്റെ നിത്യ ഉറക്കത്തിന്റെ പള്ളിയും (Dormition Abbey), കെദ്രോൻ താഴ്വരയിലെ മാതാവിന്റെ കല്ലറപ്പള്ളിയും. ഇതിൽ രണ്ടാമത്തെ ദേവാലയം തന്നെയാണ് മാതാവിന്റെ സ്വർഗാരോപണത്തിന്റെ സ്ഥലവും.

സെനക്കിൾ

ഇപ്പോൾ സീയോന്‍ മലയിൽ ഈശോയുടെ വിശുദ്ധ കുര്‍ബാന സ്ഥാപനത്തെയും, പരിശുദ്ധ അമ്മയുടെ നിത്യ ഉറക്കത്തെയും അനുസ്മരിച്ച് രണ്ടു ദേവാലയങ്ങളാണുള്ളത്. എന്നാൽ നാലാം നൂറ്റാണ്ടിൽ സീയോന്‍ മലയിൽ ഇവ രണ്ടിനെയും അനുസ്മരിച്ചുകൊണ്ട് ഹാഗിയാ സീയോന്‍ (Hagia Sion) എന്ന പേരിൽ ഒരു ദേവാലയം മാത്രമാണ് നിർമ്മിക്കപ്പെട്ടത്. വളരെ വലിയ ദേവാലയമായിരുന്ന ഈ ബസലിക്കയിൽ ഈശോയുടെ വിശുദ്ധ കുര്‍ബാന സ്ഥാപനത്തെ അനുസ്മരിച്ച് സെനക്കിളിന്റെയും, പരിശുദ്ധ അമ്മയുടെ നിത്യ ഉറക്കത്തെന്റെയും ചാപ്പലുകൾ ഉണ്ടായിരുന്നു. സെനക്കിള്‍ രണ്ട് നിലകളിലായാണ് പണിതത്. താഴത്തെ നിലയില്‍ യേശു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകിയതിനെ അനുസ്മരിക്കുന്ന ചാപ്പലായിരുന്നു ഉണ്ടായിരുന്നത്. മുകളിലത്തെ നിലയില്‍ വിശുദ്ധ കുര്‍ബാന സ്ഥാപനവും   പരിശുദ്ധാത്മാവിന്റെ ആഗമനവും അനുസ്മരിക്കുന്ന ചാപ്പല്‍.

മാതാവിന്റെ കല്ലറപ്പള്ളിയുടെ പ്രവേശന കവാടം

ഹാഗിയാ സീയോന്‍ ബസലിക്ക ഏഴാം നൂറ്റാണ്ടില്‍പേര്‍ഷ്യക്കാര്‍ തകര്‍ത്തുകളഞ്ഞു. പിന്നീട് ജറുസലേമിലെ പാത്രിയര്‍ക്കീസ് ആയിരുന്ന മൊഡസ്തൂസ് ആ ദേവാലയം പുതുക്കി  നിര്‍മ്മിച്ചു. പിന്നീട് 1009-ൽ മുസ്ലീം ആക്രമണത്തില്‍ വീണ്ടും തകര്‍ക്കപ്പെട്ട ഹാഗിയാസീയോന്‍ പള്ളി കുരിശുയുദ്ധക്കാര്‍ പുതുക്കി നിര്‍മ്മിച്ചു. അവര്‍ നിര്‍മ്മിച്ച ദേവാലയം “സെഹിയോൻ മലയിലെ പരി. കന്യാമറിയത്തിന്റെ ബസലിക്ക” (Santa Maria in Mounte Sion) എന്ന പേരിലായിരുന്നുഅറിയപ്പെട്ടത്. ഈ പള്ളി സംരക്ഷിച്ചിരുന്നത് അഗസ്തീനിയന്‍ സന്യാസികളായിരുന്നു. അവരുടെ താമസത്തിനു വേണ്ടി ഒരു ആശ്രമവും ദേവാലയത്തോട് ചേര്‍ന്ന് കുരിശുയുദ്ധക്കാര്‍ തയ്യാറാക്കിയിരുന്നു. 1219-ല്‍ ഈജിപിത് രാജാവിന്റെ നിര്‍ദ്ദേശമനുസരിച്ച് ഈ ബസലിക്ക തകര്‍ത്തു കളഞ്ഞു.

മാര്‍പാപ്പയുടെ  കല്പനപ്രകാരം വിശുദ്ധ നാട് സംരക്ഷിക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്ന ഫ്രാന്‍സിസ്‌കന്‍ സന്യാസിമാര്‍ സീയോന്‍ മലയില്‍ താമസിച്ചു കൊണ്ട് ഈ സ്ഥലത്തിന്റെ സംരക്ഷണം ഏറ്റെടുത്തു. ഫ്രാന്‍സിസ്‌കന്‍ സുപ്പീരിയര്‍ ആയിരുന്ന ഫാദര്‍ റോജര്‍ഫാരന്‍ സീയോന്‍ മലയിലെ സെനക്കിള്‍ ഉണ്ടായിരുന്ന സ്ഥലം ഏറ്റെടുക്കുകയും വളരെ കഷ്ടപ്പാടുകള്‍ സഹിച്ച് അവിടെ ദേവാലയം നിര്‍മ്മിക്കുകയും സംരക്ഷിക്കുകയും ചെയ്തു പോന്നു. ഈ ദേവാലയത്തിൽ അന്ത്യ അത്താഴത്തിന്റെ അനുസ്മരണം മാത്രമാണ് ഉണ്ടായിരുന്നത്.

1898-ല്‍  സെനക്കിളിന്റെ നേരെ മുന്നിലുണ്ടായിരുന്ന, ആദ്യത്തെ ഹാഗിയാ സീയോന്‍ ദേവാലയത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്ന ഒരു ഭാഗം (പരിശുദ്ധ അമ്മയുടെ നിത്യ ഉറക്കത്തെന്റെയും ചാപ്പലുണ്ടായിരുന്ന ഭാഗം) തുര്‍ക്കി സുല്‍ത്താനായ അബ്ദുള്‍ ഹമീദ് ജര്‍മ്മന്‍ ചക്രവര്‍ത്തിയായ കൈസർ വില്യം രണ്ടാമന് സമ്മാനമായി നല്‍കി. വില്യം രണ്ടാമന്‍ അത് കൊളോണ്‍ രൂപതയെ ഏല്‍പിക്കുകയും കൊളോണ്‍ രൂപത   അത് ബനഡിക്ടന്‍ സന്യാസിമാര്‍ക്കു കൈമാറുകയും ചെയ്തു. ഇപ്പോഴത്തെ ദേവാലയത്തിന്റെ അൾത്താരയുടെ കിഴിലുള്ള, മാതാവിന്റെ നിത്യ ഉറക്കത്തിന്റെ രൂപം സ്ഥാപിച്ചിരിക്കുന്ന ക്രിപ്റ്റിന്റെ നിർമ്മാണം 1904-ൽ പൂർത്തിയാക്കി. 1906-ലാണ് ബനഡിക്ടന്‍ സന്യാസിമാര്‍ ഇവിടെ താമസം തുടങ്ങുന്നത്. 1910-ൽ നിത്യഉറക്കത്തിന്റെ ദേവാലയം ആരാധനക്കായി സമർപ്പിച്ചുവെങ്കിലും നിർമ്മാണം പൂർത്തിയായത് 1926-ലാണ്.  മറിയത്തിന്റെ നിത്യഉറക്കത്തിന്റെ ഈ ദേവാലയം ഡോർമിസിയോ (Dormitio)എന്ന പേരിലാണ് അറിയപ്പെടുന്നത്. 1951-ല്‍ ബനഡിക്ടന്‍ സന്യാസിമാരുടെ ആശ്രമം പരിശുദ്ധ സിംഹാസനത്തിന്റെ നേരിട്ടുള്ള അധികാരത്തിലേക്ക് ഉയർത്തപ്പെട്ടു.

മാതാവിന്റെ നിത്യ ഉറക്കത്തിന്റെ രൂപം

കെദ്രോൻ താഴ്വരയിലെ മാതാവിന്റെ കല്ലറക്കു മുകളിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ദേവാലയം തന്നെയാണ് മാതാവിന്റെ സ്വർഗാരോപണത്തിന്റെ അനുസ്മരണ സ്ഥലവും. ഇവിടെ വച്ചാണ് തോമാശ്ലീഹാ മാതാവിനെ സ്വർഗത്തിലേക്ക് സംവഹിക്കപ്പെടുന്നതായി ദർശിക്കുന്നത്. യേശു ഗത്സമേൻ തോട്ടത്തില്‍ പ്രാര്‍ത്ഥിക്കുന്ന സമയത്ത് ബാക്കി എട്ടു  ശിഷ്യന്മാര്‍ ഇരുന്ന ഗത്സമേൻ തോട്ടത്തിലെ ഗ്രോട്ടോ ഈ ദേവാലയത്തിന്റെ പ്രവേശന കവാടത്തിന്റെ വലതു വശത്താണ്. ഗുരോ സ്വസ്തി   എന്നുപറഞ്ഞ് യേശുവിനെ ചുംബിച്ച് യൂദാസ് യേശുവിനെ  ഒറ്റിക്കൊടുത്തതും ഈ ഗ്രോട്ടോയില്‍ വച്ചാണ്.  മാതാവിന്റെ കല്ലറപ്പള്ളിയുടെ പ്രവേശന കവാടം കഴിഞ്ഞാൽ പടികളിറങ്ങി വേണം മാതാവിന്റെ കല്ലറയിലെത്താൻ. ഏതാണ്ട് പകുതിയോളം പടികളിറങ്ങിക്കഴിഞ്ഞാൽ ഇടതു വലതുഭാഗത്തു കാണുന്ന അൾത്താര മാതാവിന്റെ മാതാപിതാക്കളായ അന്നായുടെയും യോവാക്കിമിന്റെയും പേരുകളിലാണ് സമർപ്പിച്ചിരിക്കുന്നത്. ഇടതുഭാഗത്ത അൾത്താര വി. യൗസേപ്പിതാവിന്റെ നാമത്തിലാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.

ഗത്സമേൻ തോട്ടത്തിലെ ഗ്രോട്ടോ

പടികളിറങ്ങി കഴിഞ്ഞാൽ വലതുഭാഗത്തു കാണുന്ന കല്ലിൽ കൊത്തിയെടുത്തിരിക്കുന്ന കല്ലറയാണ് മാതാവിന്റേത്. കല്ലറയുടെ പിൻഭാഗത്തു പാലസ്തിനയുടെ റാണിയായ ജെറുസലേം മാതാവിന്റെ രൂപം സ്ഥാപിച്ചിരിക്കുന്നു. വിശ്വാസികൾക്ക് രൂപം തൊട്ടു വാങ്ങുന്നതിനായി പടികളും സ്ഥാപിച്ചിട്ടുണ്ട്. പൗരസ്ത്യ പാരമ്പര്യമനുസരിച്ചു അലങ്കരിച്ചിരിക്കുന്ന മാതാവിന്റെ കല്ലറയും അതുൾക്കൊള്ളുന്ന ദേവാലയവും ഇപ്പോൾ മാറോണിത്ത ഓർത്തഡോസ് സഭയുടെ അവകാശത്തിലാണുള്ളത്. മറോണിത്ത സന്യാസികളുടെ ആശ്രമത്തിലേക്കുള്ള വാതിൽ പടികളുടെ നേരെ എതിർവശത്തുള്ള ഭിത്തിയിൽ കാണാം. കല്ലറയുടെ എതിർവശത്തുള്ള ഭിത്തിക്കപ്പുറം കാണാനാവില്ലെങ്കിലും കെദ്രോൻ അരുവി ഇപ്പോഴും ഒഴുകുന്നുണ്ട്.

മാതാവിന്റെ നിത്യ ഉറക്കത്തിന്റെ പള്ളി

മർത്യശരീരത്തിന്റെ അജീർണ്ണതയെ അതിലംഘിച്ചു സ്വർഗത്തിലേക്ക് കരേറിയ പരി. കന്യാകാമറിയം നമ്മുടെ മുന്നോടിയും നമുക്കെല്ലാം മാതൃകയുമാണ്. സ്വർഗ്ഗത്തിന്റെ നിത്യതയെ പുൽകാൻ ഭൂമിയിൽ ദൈവഹിതാനുസരണത്തിന്റെയും സഹനത്തിന്റെയും വിശുദ്ധിയുടെയും പരസ്നേഹത്തിന്റെയും പാത പിൻചെല്ലണമെന്നു മാതാവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

നമുക്കു പ്രാര്‍ത്ഥിക്കാം: 
പരി. അമ്മേ  ഞങ്ങളുടെ ആത്മശരീരങ്ങൾ നിത്യസൗഭാഗ്യത്തിനായി സൃഷ്ടിക്കപ്പെട്ടതാണെന്ന അവബോധം ഞങ്ങൾക്ക് നൽകണമേ. ഈ ലോകസുഖങ്ങളിൽ മതിമറക്കാതിരിക്കാനും സങ്കടങ്ങളിൽ തകരാതിരിക്കാനും അത് ഞങ്ങളെ സഹായിക്കട്ടെ. അങ്ങയെപ്പോലെ ഞങളുടെ ജീവിതങ്ങളെ ദൈവമഹത്വത്തിനും പരസ്നേഹ പ്രവർത്തികൾക്കുമായി ഞങ്ങൾക്കായി പ്രാർത്ഥിക്കേണമേ. സ്വർഗോന്മുഖരായി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ.

ഫാ. പോൾ കുഞ്ഞാനയിൽ
ജറുസലേമിൽ ഗെവേഷണ പഠനം നടത്തുന്നു.
joypaul.paul@gmail.com

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.